മഹാരാഷ്ട്രയ്ക്ക് പോകേണ്ട തീവണ്ടി എത്തിയത് മധ്യപ്രദേശില്‍.. വഴിതെറ്റി ഓടിയത് 160 കിലോമീറ്റർ!!
ഭോപ്പാൽ: 1500 യാത്രക്കാരുമായി ഒരു തീവണ്ടിക്ക് വഴി തെറ്റുക. എന്നിട്ട് 160 കിലോമീറ്റർ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുക. കഴിഞ്ഞില്ല മറ്റൊരു സംസ്ഥാനത്ത് തന്നെ എത്തിച്ചേരുക. കഷ്ടം തന്നെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. 20 സെക്കൻഡുകൾ നേരത്തെ ട്രെയിൻ പോയതിന് ജപ്പാനിൽ റെയിൽ കമ്പനി മാപ്പ് പറഞ്ഞ സംഭവം കൂടി കൂട്ടിവായിക്കുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഓർത്ത് നെടുവീർപ്പെടാൻ തോന്നുക.
മഹാരാഷ്ട്രയിലേക്ക് പോകേണ്ട ട്രെയിനാണ് 160 കിലോമീറ്റർ ദൂരം വഴി തെറ്റിയോടി മധ്യപ്രദേശിൽ ചെന്നെത്തിയത്. 1494 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഭാഗ്യവശാൽ ഇതൊരു സാധാരണ യാത്രാ തീവണ്ടിയായിരുന്നില്ല. സ്പെഷൽ ട്രെയിനായിരുന്നു. ദില്ലിയിലേക്ക് കിസാൻ റാലിയിൽ പങ്കെടുക്കാൻ വേണ്ടി പോയ കർഷകരായിരുന്നു തീവണ്ടിയിൽ. ഇതിൽ 200 പേർ സ്ത്രീകളായിരുന്നു.
ലക്ഷക്കണക്കിന് രൂപ നൽകിയാണ് ഇവർ സ്പെഷൽ ട്രെയിൻ ബുക്ക് ചെയ്തത്. ബുധനാഴ്ച വൈകിട്ട് കോലാപ്പൂരിലെത്തേണ്ട വണ്ടി വഴി തെറ്റി മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബാൻമോർ സ്റ്റേഷനിലാണ് എത്തിയത്. വഴി തെറ്റിയ വിവരം അറിഞ്ഞ് അവിടെ തീവണ്ടി നിർത്തിയിടുകയായിരുന്നു. ഇനിയിപ്പോൾ തെറ്റിയ വഴിയൊക്കെ തിരിച്ചോടി വ്യാഴാഴ്ച വൈകിട്ടേ വണ്ടി കോലാപ്പൂരിലെത്തൂ. സിഗ്നൽ നൽകിയതിലെ അപാകതയാണ് വണ്ടിക്ക് വഴി തെറ്റാൻ കാരണമെന്നാണ് എഞ്ചിന്‍ ഡ്രൈവർ പറഞ്ഞു.