തെലങ്കാനയില്‍ ടിആർഎസ്; ബിഹാറില്‍ ബിജെപി പിന്നില്‍, സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിനും തിരിച്ചടി
ഹൈദരാബാദ്: ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തെലങ്കാന, ബിഹാർ, മഹാരാഷ്ട്ര, ഓഡീഷ, യുപി സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന തെലങ്കാനയിലെ മുനുഗോടയില്‍ ടിആർഎസ് ആണ് ലീഡ് ചെയ്യുന്നത്.
മുനുഗോട മണ്ഡലത്തില്‍ ബി ജെ പിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി ആർ സും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങല്‍ പ്രവചിച്ചത്.

മുനുഗോട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഭരണകക്ഷിയായ ടി ആർ എസിന് വ്യക്തമായ ലീഡ് ലഭിച്ചു. ടിആർഎസ് സ്ഥാനാർഥി 6,096 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിരാളിയായ ബി ജെ പിക്ക് ആദ്യ റൗണ്ടിൽ 4,904 വോട്ടുകൾ ലഭിച്ചു. സീറ്റിങ് സീറ്റില്‍ കോൺഗ്രസ് 1,877 വോട്ടുകൾ നേടി മൂന്നാമതാണ്.

കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ ചേർന്നതിനെ തുടർന്നാണ് മുനുഗോടയിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ബി ജെ പിയുടെ ആർകെ രാജഗോപാൽ റെഡ്ഡിയും ടി ആർ എസിലെ മുൻ എം എൽ എ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയും കോൺഗ്രസിന്റെ പല്വായ് ശ്രാവന്തിയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ബി ജെ പി പിന്നിലാണ്. യഥാക്രമം ആർ ജെഡി യും ബി ജെ പിയും കൈവശം വച്ചിരുന്ന മൊകാമയിലും ഗോപാൽഗഞ്ചിലുമാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും ആർ ജെ ഡി സ്ഥാനാർത്ഥികളാണ് മുന്നില്‍. ആർ ജെ ഡിക്ക് ജെ ഡി യുവും കോണ്‍ഗ്രസും ഇടത് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബി ജെ പി ബന്ധം ഉപേക്ഷിച്ച് ആർ ജെ ഡിയും കോണ്‍ഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നിലുള്ള ഏറ്റവും വലിയ അഭിമാന പ്രശ്നമാണ് സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ മഹാഗത്ബന്ധന്റെ നീലം ദേവി ബിജെപിയുടെ സോനം ദേവിയേക്കാള്‍ 4,000-ലധികം വോട്ടിന്റെ ലീഡാണ് മാകോമ മണ്ഡലത്തിലുള്ളത്.

പാർട്ടി എംഎൽഎ ബിഷ്ണു ചരൺ സേത്തിയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ ധാംനഗറില്‍ ബി ജെ പി സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്. മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ശിവസേന വിജയം ഉറപ്പിച്ചു. ബി ജെ പി മത്സരത്തിൽ നിന്ന് പിൻവാങ്ങിയതോടെ തന്നെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വിജയം ഉറപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന കുല്‍ദീപ് ബിഷ്ണോയി ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആദംപൂരില്‍ ബി ജെ പി സ്ഥാനാർത്ഥിയായ ഭവ്യ ബിഷ്ണോയിയാണ് മുന്നില്‍. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ 2,846 വോട്ടുകൾക്കാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. എം എൽ എ അരവിന്ദ് ഗിരിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ഉത്തർപ്രദേശിലെ ഗോല ഗോരഖ്‌നാഥ് സീറ്റില്‍ ബി ജെ പിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ട്.












Click it and Unblock the Notifications