തമിഴ്‌നാട്ടിൽ വീണ്ടും പുലിവാലു പിടിച്ച് ടിവികെ; വിജയ്‌യുടെ രൂപത്തോട് സാമ്യമുള്ള ഗണേശ വിഗ്രഹം, വിവാദം
ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പുതിയ വിവാദം.കൊരുക്കുപേട്ടിൽ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌യുടെ രൂപത്തോട് സാമ്യമുള്ള രീതിയിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.
ഇത്തരം വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് ജനങ്ങളുടെ ആത്മീയ വികാരങ്ങളെ വിലകുറച്ച് കാണുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകിയതായി ടിവികെ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി പ്രദേശത്തെ ചില ആരാധകർ ഇത്തരം വിഗ്രഹങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നാണ് ലഭ്യമായ റിപ്പോർട്ട്.

ദശലക്ഷക്കണക്കിന് ഭക്തർ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവിക രൂപത്തെ വ്യക്തിപരമായ പ്രചാരണത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി ഇത്തരത്തിൽ മാറ്റുന്നത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. ഇത് ജനങ്ങളുടെ ആത്മീയ വികാരങ്ങളെ വിലകുറച്ച് കാണുന്നതാണ്; നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
മതപരമായ ആഘോഷങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാർട്ടി പ്രവർത്തകർക്ക് ടിവികെ നേതൃത്വം പരോക്ഷമായി അനുമതി നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചു.
'വിശുദ്ധമായ ഒരു ആഘോഷത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കുള്ള വേദിയാക്കുകയും ദൈവാരാധനയെ തിരഞ്ഞെടുപ്പ് പ്രചാരണമായി മാറ്റുകയും ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ മുഖ്യമന്ത്രി ജോസഫ് വിജയ് തുടക്കം മുതൽ മൗനം പാലിക്കുകയാണ്. അതുകൊണ്ടാണ് പരിധി ലംഘിക്കുന്ന ഇത്തരം നടപടികൾ തുടരുന്നത്' ബിജെപി നേതാവ് ആരോപിച്ചു.
വിവാദമായ വിഗ്രഹം ഉടൻ നീക്കം ചെയ്യുന്നതിനൊപ്പം സംഘാടകർക്ക് എതിരെ നിയമനടപടി സ്വീകരിച്ച് അവരെ അറസ്‌റ്റ് ചെയ്യണമെന്നും നാഗേന്ദ്രൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ മതവികാരങ്ങളെയും ആരാധനാ പാരമ്പര്യങ്ങളെയും ബാധിക്കുന്ന രീതിയിൽ സ്ഥാപിച്ച ഇത്തരം വിഗ്രഹങ്ങൾ ടിവികെ സർക്കാർ ഉടൻ നീക്കം ചെയ്യണം. ദൈവിക രൂപങ്ങൾ സ്വന്തം പ്രചാരണത്തിനായി ഉപയോഗിച്ച സംഘാടകർക്ക് എതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുകയും അവരെ അറസ്‌റ്റ് ചെയ്യുകയും വേണം; അദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ്‌നാട്ടിലെ പൊതുആഘോഷങ്ങളിൽ രാഷ്ട്രീയ പ്രതിച്ഛായകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വിവാദം വീണ്ടും വഴിയൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ പ്രാദേശിക കൂട്ടായ്‌മകൾ വലിയ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും പിന്നീട് ഘോഷയാത്രയായി കൊണ്ടുപോയി നിമജ്ജനം ചെയ്യുകയും ചെയ്യുന്നത് പതിവാണ്.




Click it and Unblock the Notifications
