പ്രതിപക്ഷ ഐക്യത്തില്‍ മോദിയ്ക്ക് വരാണസി പോലും കൈവിട്ടുപോകും: പ്രവചിച്ച് രാഹുല്‍
ബെംഗളൂരു: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാവി പ്രവചിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കാര്യം ബിജെപി മറന്നേക്കൂ. പ്രതിപക്ഷത്തിന്റെ കൂട്ടായ്മയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരാണസി സീറ്റ് പോലും നഷ്ടമാകുമെന്നും കോൺഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനാശിർവാദ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
പ്രതിപക്ഷ പാര്‍ട്ടികൾ ചേർന്ന് രൂപം നൽകുന്ന മൂന്നാം മുന്നണിയെ ഭീതിയോടെ കാണുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സ്ഥപാക ദിനത്തിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. മോദിയുടെ പ്രഭാവത്തിനെതിരെ നായയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായെന്ന അമിത് ഷായുടെ പ്രസ്താവനയാണ് വിവാദമായിട്ടുള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ അണിനിരക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയത്. ഇത് വിവാദമായതോടെ ഷാ ചില വിശദീകരണങ്ങളും നൽകിയിരുന്നു.

വരാണസിയും കൈവിട്ടുപോകും
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് ആത്മവിശ്വാസം നഷ്ടമാകുന്നുണ്ടെന്നും രാഹുൽ പറയുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ നിന്ന് ഏറെ അകലെയാണ് ബിജെപിയെന്നും മോദിയ്ക്ക് വരാണസി സീറ്റ് പോലും നഷ്ടമാകുമെന്നും സമാജ് വാജി പാര്‍ട്ടിയും ബിഎസ്പിയും ബിജെപിക്കെതിരെ ഒന്നാകുമെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ ഐക്യം ഒരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞുവെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഒരു ഘട്ടം പിന്നിടുന്നതോടെ ബിജെപിയ്ക്ക് തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് അസാധ്യമാകുമെന്നും രാഹുൽ പറയുന്നു. ബെംഗളൂരൂവിൽ മാധ്യമങ്ങളുമായുള്ള അനൗധ്യോഗിക കൂടിക്കാഴ്ചയിലാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിജയത്തെക്കുറിച്ച് ചിന്തിക്കേണ്ട
പ്രതിപക്ഷ പാർട്ടികള്‍ ചേര്‍ന്ന് രൂപം നൽകുന്ന മുന്നണി ഒരു പ്രത്യേക ഘട്ടത്തിലെത്തിയാൽ പിന്നെ ബിജെപി തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നും രാഹുൽ പറയുന്നു. ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ദുരഭിമാനമുള്ളവരോ അല്ല കോണ്‍ഗ്രസുകാരെന്ന് അവകാശപ്പെടുന്ന രാഹുൽ ജനജീവിതത്തെ നശിപ്പിക്കുകയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിന് മുമ്പിലുള്ള പ്രധാന പ്രശ്നം മോദിയും ആർഎസ്എസും രാജ്യത്തെ എത്തിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്ന് എങ്ങനെ കരകയറ്റുമെന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്നമെന്നും രാഹുല്‍ പറയുന്നു.

ബിജെപിയ്ക്ക് ആത്മവിശ്വാസം നഷ്ടമായി
ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം കണ്ടപ്പോൾ ബിജെപിയ്ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഹുൽ ചൂണ്ടിക്കാണിക്കുന്നത്. ഉത്തർപ്രദേശിലെ രണ്ട് മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്പി- ബിഎസ്പി കൂട്ടുകെട്ടാണ് ഗൊരഖ് പൂർ സീറ്റും, ഫുൽപൂര്‍ സീറ്റും ബിജെപിയിൽ നിന്ന് തട്ടിയെടുത്തത്. എസ്പിയും, ബിഎസ്പിയും കോൺഗ്രസും ഒന്നിക്കുമ്പോൾ യുപിയിൽ ബിജെപിക്ക് രണ്ട് സീറ്റുകളിൽ മാത്രമായിരിക്കും വിജയിക്കാനാവുക എന്നും അതുപോലും ഭാഗ്യത്തെ അടിസ്ഥാനമാക്കിയിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നിയന്ത്രണം നഷ്ടമായെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തിയ രാഹുൽ ഗാന്ധി മോദിയ്ക്ക് പെരുമാറ്റത്തിലും പ്രകടനത്തിലും നിയന്ത്രണം നഷ്ടമായെന്നും ആരോപിക്കുന്നു. നിങ്ങൾക്കത് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്ന് തന്നെ മനസിലാക്കാമെന്നും രാഹുൽ പറയുന്നു. സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്നതില്‍ വന്ന പിഴവ് മൂലം മോദിയുടെ അധികാരത്തിന് കീഴിൽ സർക്കാർ തകർന്നിരിക്കുന്നുവെന്നും നോട്ടുനിരോധനം സാമ്പത്തിക വ്യവസ്ഥയെ തകർത്തുവെന്നും രാഹുൽ ആരോപിക്കുന്നു. നീരവ് മോദിയും, ലളിത് മോദിയും, വിജയ് മല്യയും പിയൂഷ് ഗോയലും ഇതിനുള്ള ഉദാഹരണങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു. അമിത് ഷാ പ്രതിപക്ഷ പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച സംഭവത്തിന് പിന്നാലെയാണ് രാഹുൽ മോദിക്കെതിരെയും രംഗത്തെത്തുന്നത്. അമിത് ഷായുടെ പ്രസ്താവന അനാദരവാണെന്നും ഇതില്‍ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണെന്നുമാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications