ഭരണഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; ഡൽഹിയിലെ ഇറച്ചി നിരോധനത്തിനെതിരെ തൃണമൂൽ എംപി
ഡൽഹി; നവരാത്രി പ്രമാണിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഇറച്ചിക്കടകൾ നിരോധിച്ചതിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ തീരുമാനം എന്ന് വിമർശനത്തിൽ മഹുവ പറയുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും കടയുടമകൾക്ക് കച്ചവടം നടത്താനുള്ള സ്വാതന്ത്ര്യം ഇവിടെ ഹനിക്കപ്പെടുവാണെന്ന് മഹുവ പറഞ്ഞു.
ട്വിറ്റർ വഴിയായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം. "ഞാൻ സൗത്ത് ഡൽഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോൾ മാംസം കഴിക്കാനും കടയുടമയ്ക്ക് അവന്റെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഫുൾ സ്റ്റോപ്പ് " ഇങ്ങനെയായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ ആണ് തന്റെ അധികാരത്തിന് കീഴിലുള്ള ഇറച്ചിക്കടകൾ അടച്ചിടിണമെന്ന ആഹ്വാനവുമായി രംഗത്ത് എത്തിയത്. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്ന പരാതികളെ തുടർന്നാണ് തീരുമാനമെന്നും ഇത് ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഡൽഹിക്കാരുടെ വികാരം കണക്കിലെടുത്താണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ആളുകൾ എന്നോട് പരാതിപ്പെട്ടു. തുറസ്സായ സ്ഥലത്ത് മാംസം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നോമ്പുകാർ പ്രശ്‌നങ്ങൾ നേരിടുന്നു. ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ല," സൂര്യൻ പറഞ്ഞു. "ഞങ്ങൾ എല്ലാ ഇറച്ചി കടകളും കർശനമായി അടച്ചിടും. മാംസം വിൽക്കാത്തപ്പോൾ ആളുകൾ അത് കഴിക്കില്ല," ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ഒൻപത് ദിവസത്തെ ഉത്സവ വേളയിൽ ഈ കടകൾ അടച്ചിടാൻ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഇഡിഎംസി) മേയറും ആഹ്വാനം ചെയ്തിട്ടുണ്ട്.
നവരാത്രി വേളയിൽ 90 ശതമാനം ആളുകൾ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നില്ലെന്നും അതിനാൽ മാംസക്കടകൾ തുറക്കേണ്ട ആവശ്യമില്ല എന്നും ഈസ്റ്റ് ഡൽഹി മേയർ ശ്യാം സുന്ദർ അഗർവാൾ അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക ഉത്തരവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഉദ്യോഗസ്ഥരുടെ നടപടി ഭയന്ന് ഇന്നലെ മുതൽ ഈ പ്രദേശങ്ങളിലെ നിരവധി ഇറച്ചി കട ഉടമകൾ അവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. എന്നാൽ ചില സ്ഥലങ്ങളിൽ ചൊവ്വാഴ്ചകളിൽ മാംസം വിൽക്കില്ല. കാരണം ഈ ദിവസം ശുഭകരമായാണ് ചില ഹിന്ദുക്കൾ കണക്കാക്കുന്നത്. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ അധികാരപരിധിയിൽ മാത്രം ഏകദേശം 1,500 രജിസ്റ്റർ ചെയ്ത ഇറച്ചി കടകളുണ്ടെന്ന് കണക്ക്.
Recommended Video