ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ ഒഴിവാക്കുന്ന കാര്യം പരിഗണനയിൽ; ഇളവ് ഇക്കൂട്ടർക്ക് മാത്രം
വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആഭ്യന്തര യാത്രയ്ക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷന്റെ വേഗത രാജ്യത്ത് വർധിച്ചിട്ടുണ്ട്. 23 കോടിയിലധികം ആളുകൾക്ക് ഇതിനോടകം വാക്സിൻ വിതരണം ചെയ്തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് ചില ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുകയാണ് കേന്ദ്രസർക്കാർ. വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആഭ്യന്തര യാത്രയ്ക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇത് സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും ആഭ്യന്തര വിമാന യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഇളവ് നൽകാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഈ ഇളവ്. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
"ചർച്ച തുടരുകയാണ്. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ചോദിക്കുന്നത്." ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് വിവേചനാധികരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം സംസ്ഥാന വിഷയമാണ്. അതുകൊണ്ട് തന്നെ ഓരോ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരോട് ആർടിപിസിആർ പരിശോധന ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ട്.
Recommended Video
അതേസമയം രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിർത്തിരുന്നു. അത്തരത്തിലൊരു നടപടി വിവേചനപരമാകുമെന്നാണ് ഇന്ത്യയുടെ വാദം. വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.