യുപിയിൽ ജാതിവോട്ടുകളിൽ കണ്ണുനട്ട് പാർട്ടികൾ... പണി തുടങ്ങി ബിജെപി; നീക്കങ്ങളും ലക്ഷ്യങ്ങളും ഇങ്ങനെ...
ലഖ്‌നൗ: രാജ്യം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണ് 2022 ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒരു സെമിഫൈനൽ എന്നും യുപി തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാവുന്നതാണ്. ജാതി വോട്ടുകൾ ഏറെ നിർണായകമായ സംസ്ഥാനം കൂടിയാണ് ഉത്തർ പ്രദേശ്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമുദായിക ഗ്രൂപ്പുകളെ കൂടെ നിർത്താനുള്ള ശ്രമത്തിലും ആണ്.
ബഹിരാകാശത്ത് വച്ച് മരിച്ചാൽ ആ മൃതദേഹത്തിന് എന്ത് സംഭവിക്കും? അഴുകി ഇല്ലാതാകുമോ... അതോ...
ബിജെപി എന്തായാലും അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സാമാജിക് പ്രതിനിധി സമ്മേളൻ എന്ന പേരിൽ ഇത്തരത്തിൽ ആദ്യ പരിപാടി ബിജെപി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. 'പ്രജാപതി സമാജ്' എന്ന ഒബിസി വിഭാഗത്തിന്റെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ആ പരിപാടി. ഇത്തരത്തിൽ 27 പരിപാടികൾ ആണ് സംസ്ഥാനത്ത് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.
മൺപാത്രങ്ങൾ നിർമിക്കുന്ന കുംഭാര അല്ലെങ്കിൽ കുശവ വിഭാഗത്തിൽ പെടുന്ന സമുദായമാണ് പ്രജാപതി സമാജ്. ഈ സമുദായത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജിക് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തത്. അയോധ്യയിൽ ദീപാവലി ആഘോഷത്തിനായി ഒമ്പത് ലക്ഷം മൺചിരാതുകൾ വാങ്ങുമെന്ന പ്രഖ്യാപനവും യോഗി നടത്തി. ഇത് പ്രജാപതി സമുദായക്കാരിൽ നിന്നായിരിക്കും വാങ്ങുക എന്നതാണ് നൽകിയ വാഗ്ദാനം.
ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
മൺപാത്ര നിർമാതാക്കൾക്ക് വേണ്ടി സ്ഥാപിച്ച ബോർഡിനെ കുറിച്ചും യോഗി വാചാലനായി. നേരത്തേ, ചൈനയിൽ നിന്നായിരുന്നു ലക്ഷ്മിയുടേയും ഗണേശ ഭഗവാന്റേയും വിഗ്രഹങ്ങൾ വന്നിരുന്നത്. ചൈന ഒരു നിരീശ്വരവാദ രാജ്യമാണ്. എന്നാൽ ഇന്ത്യയിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ വേണ്ടി അവർ വിഗ്രഹങ്ങൾ നിർമിക്കാൻ തുടങ്ങി. ഇതോടെ പ്രജാപതി സമുദായത്തിലെ ആളുകൾക്ക് ജോലിയില്ലാത്ത സ്ഥിതിയായി എന്നാണ് യോഗി പറഞ്ഞത്. എന്നാൽ ഇന്ന് നാം ചൈനയിൽ നിന്നല്ല വിഗ്രഹങ്ങൾ വാങ്ങുന്നത് എന്നും നാം തന്നെ നിർമിക്കുകയാണെന്നും .യോഗി പറഞ്ഞു.
പ്രജാപതി സമുദായത്തെ സ്വാധീനിക്കാൻ ഈ പ്രഖ്യാപനങ്ങൾ തന്നെ ധാരളം എന്ന നിലയിലാണ് വിലയിരുത്തലുകളിൽ പലതും. ആദ്യ സാമാജിത് പ്രതിനിധി സമ്മേളൻ മറ്റ് പിന്നാക്ക വിഭാഗത്തിൽ പെടുന്ന ബിജെപി നേതാക്കളാലും മുഖരിതമായിരുന്നു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദേശീയ പിന്നാക്ക കമ്മീഷൻ ഉപാധ്യക്ഷൻ ലോകേഷ് കുമാർ പ്രജാപതി തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. എന്തായാലും ഇത്തരം പരിപാടികൾ ജാതീകേന്ദ്രീകൃതമല്ലെന്ന നിലപാടാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളിലേക്ക് എത്തുവാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ മാത്രമാണ് ഇത് ചെയ്യുന്നത് എന്നാണ് അവരുടെ വാദം.
അടുത്തതായി ദളിത് വിഭാഗങ്ങൾക്കായാണ് ബിജെപി ഇത്തരം സമ്മേളനങ്ങൾ നടത്താൻ ഒരുങ്ങുന്നത്. ഒക്ടോബർ 19 മുതൽ ഇത്തരം സമ്മേളനങ്ങൾ തുടങ്ങുമെന്ന് ബിജെപിയുടെ പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പാസി, കനൗജിയ, വാത്മീകി, കോരി, കതേരിയ, സൊങ്കാർ, ജാദവ് തുടങ്ങിയ സമുദായ പ്രതിനിധികളെയാണ് ബിജെപി നേതൃത്വം കാണുക. പട്ടിക ജാതി വിഭാഗങ്ങളിൽ ഏറ്റവും ശക്തമായ സമുദായങ്ങളാണ് ഇവ എന്നതുകൊണ്ട് തന്നെയാണ് ഈ സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്.
ദളിത്, പിന്നാക്ക വോട്ടുകളാണ് ഉത്തർ പ്രദേശിൽ ഏറ്റവും നിർണായകമായിട്ടുള്ളത് എന്നത് കണക്കുകളിൽ തന്നെ വ്യക്തമാണ്. മൊത്തം വോട്ടിന്റെ സിംഹഭാഗവും ഇങ്ങനെയാണ് വരുന്നത്. അതുതന്നെയാണ് സമാജ് വാദി പാർട്ടിയേയും ബിഎസ്പിയേയും എല്ലാം സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ സാന്നിധ്യമായി പിടിച്ചുനിർത്തുന്നത്. അത്, ഈ തിരഞ്ഞെടുപ്പോടെ അവസാനിപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. സാമാജിക് പ്രകിനിധി സമ്മേളൻ ലക്ഷ്യമിടുന്നതും ദളിത്, പിന്നാക്ക വിഭാഗങ്ങളെ മാത്രമാണ്.
തിരഞ്ഞെടുപ്പിൽ ഇത്തരം ഒരു സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഉത്തർ പ്രദേശിലെ മന്ത്രിസഭാ വികസനത്തിലും ബിജെപി ഇടപെട്ടത്. മന്ത്രിസഭയിൽ പുതിയതായി ഉൾപ്പെടുത്തിയവരിൽ ഒരാൾ മാത്രമാണ് ബ്രാഹ്മണ സമുദായത്തിൽ നന്നുള്ളത്. ഒബിസി വിഭാഗങ്ങളിൽ നന്ന് മൂന്ന് പേരും പട്ടിക ജാതി വിഭാഗങ്ങളിൽ നിന്ന് രണ്ട് പേരും പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ഒരാളും മന്ത്രിസഭയിൽ പുതിയതായി ഉൾപ്പെടുത്തപ്പെട്ടു. കഴിഞ്ഞ ജൂലായ് മാസത്തിൽ നടത്തിയ കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലും ഒബിസി, എസ് സി വിഭാഗങ്ങളിൽ നിന്ന് മൂന്ന് വീതം പേരെ ആയിരുന്നു ഉത്തർ പ്രദേശിൽ നിന്ന് മാത്രം ഉൾപ്പെടുത്തിയത്.
ഉത്തർ പ്രദേശിൽ ഇപ്പോൾ ബിജെപി നേരിടുന്ന മറ്റൊരു വെല്ലുവിളിയുണ്ട്. അത് ലഖിംപുർ ഖേരി സംഭവവും ആയി ബന്ധപ്പെട്ടതാണ്. ഉത്തർ പ്രദേശിൽ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകനും ആണ് അതിൽ ആരോപണ വിധേയർ. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ആളാണ് അജയ് മിശ്ര. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ അജയ് മിശ്രയുട രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും, ബിജെപി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ദളിത്, പിന്നാക്ക സമുദായങ്ങൾക്കിടയിൽ എന്ത് ഫലം സൃഷ്ടിക്കും എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും മുന്നിൽ നിർത്താതെ ആയിരുന്നു ഉത്തർ പ്രദേശിൽ ബിജെപി മത്സരിച്ചത്. 403 ൽ 312 സീറ്റിലും വിജയിച്ച് വൻ ഭൂരിപക്ഷത്തിലാണ് അന്ന് അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആയിരുന്നു ഖൊരഖ്പുർ എംപി ആയിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കൊണ്ടുവന്നത്. ഇത്തവണ എന്തായാലും യോഗിയുടെ നേതൃത്വത്തിലാണ് ഉത്തർ പ്രദേശിലെ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും, കർഷക സമരവും, പണപ്പെരുപ്പവും എല്ലാം ഉത്തർ പ്രദേശിൽ ഇത്തവണ പ്രധാന ചർച്ചാ വിഷയങ്ങളാണ്. കഴിഞ്ഞ വണ മോദി തരംഗമായിരുന്നു ഉത്തർ പ്രദേശിൽആഞ്ഞടിച്ചത്. ഇത്തവണ അങ്ങനെ ഒരു തരംഗം ഉണ്ടാകുമോ എന്നതും ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയമാണ്.
Recommended Video