കോണ്‍ഗ്രസ് അധ്യക്ഷന് സ്വന്തം പാര്‍ട്ടി പാരയാകുമോ? പ്രസിഡന്റിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആശങ്ക
ലഖ്‌നൗ: തംകുഹി നിയമസഭാ മണ്ഡലം ഇന്ന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പി സി സി അധ്യക്ഷനുമായ അജയ് കുമാര്‍ ലല്ലുവിന് വെല്ലുവിളികളേറെ. മണ്ഡലത്തില്‍ അജയ് കുമാര്‍ ജനപ്രിയനാണെങ്കിലും രാജ്യത്തുടനീളം കോണ്‍ഗ്രസ് നേരിടുന്ന ക്ഷീണമാണ് അജയ് കുമാര്‍ ലല്ലുവിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി എം എല്‍ എയായ ലല്ലുവിന് തന്റെ മണ്ഡലത്തിലേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നത്. സംസ്ഥാനത്തോ കേന്ദ്രത്തിലോ കോണ്‍ഗ്രസിന് സര്‍ക്കാരില്ലാത്തതിനാല്‍ വികസനം കൊണ്ടുവരാന്‍ ലല്ലു നടത്തുന്ന ശ്രമങ്ങള്‍ വൃഥാവിലാകുകയാണ്.
ഇനിയും ഒരു പ്രതിപക്ഷ എം എല്‍ എയെ ജയിപ്പിച്ചു വിടണമോ എന്ന് മണ്ഡലത്തിലെ ജനങ്ങള്‍ തീരുമാനിച്ചാല്‍ വ്യക്തി പ്രഭാവം കൊണ്ട് മാത്രം ലല്ലുവിന് സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ കഴിയാതെ പോകും. ലഖ്നൗവില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയില്‍ ഒരു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് തംകുഹി രാജ്. മികച്ച റോഡുകള്‍ ഇന്നും മണ്ഡലത്തിന് അന്യമാണ്. 35 കിലോമീറ്റര്‍ നീളമുള്ള ഗണ്ഡക് നദി മണ്ഡലത്തിന്റെ ജീവനാഡിയാണ്, എന്നാല്‍ ഇതേ നദി തന്നെയാണ് വര്‍ഷത്തിലൊരിക്കല്‍ നിറഞ്ഞ് കവിഞ്ഞ് വെള്ളപ്പൊക്കത്തിനും കാരണാകുന്നത്.

നദീതീരത്തെ സുരക്ഷിതമാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടാണ് ലല്ലുവും ബിജെപിയും ഇവിടെ വോട്ട് തേടുന്നത്. ലല്ലു കഠിനാധ്വാനിയും നിശ്ചയദാര്‍ഢ്യമുള്ള നേതാവുമാണെന്നതില്‍ മണ്ഡലത്തിലുള്ളവര്‍ക്ക് സംശയമില്ല. യുപിയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ വനവാസത്തില്‍ കഴിയുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ലല്ലു നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കൊവിഡ് മഹാമാരി സമയത്ത് പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ഡൗണിനെതിരെ ലല്ലു സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു.

എന്നിരുന്നാലും, യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള നാമമാത്രമായ ഇടം ലല്ലുവിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയേക്കാം. 'ഒരു പ്രതിപക്ഷ പാര്‍ട്ടി എം എല്‍ എയെ ഇനിയും തിരഞ്ഞെടുത്തതിന് വില കൊടുക്കേണ്ടിവരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തംകുഹി രാജിന്റെ വികസനം അന്വേഷിക്കുന്ന വോട്ടര്‍മാര്‍ക്ക് പുതിയ സര്‍ക്കാരിന്റെ ഭാഗമാകുന്ന ഒരു എം എല്‍ എയാണ് ആവശ്യം എന്നാണ് വിലയിരുത്തല്‍. ലല്ലു ഒരു താഴേത്തട്ടിലുള്ള നേതാവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സംസ്ഥാനത്തിലോ കേന്ദ്രത്തിലോ സര്‍ക്കാരിലില്ല, അടുത്തൊന്നും അതിനുള്ള സാധ്യതയുമില്ല, പ്രദേശവാസിയായ ഓം പ്രകാശ് പട്ടേല്‍ എന്ന പാന്‍ കടയുടമ പറയുന്നു.

നിഷാദ് സമുദായങ്ങള്‍ക്ക് വേണ്ടിയാണ് ലല്ലു കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തതെന്ന പരാതിയും മണ്ഡലത്തിലുണ്ട്. ആളുകളുടെ കാലില്‍ തൊട്ടും അവരെ കെട്ടിപ്പിടിച്ചും അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചും തന്റെ തനതായ ശൈലിയിലാണ് ലല്ലു പ്രചാരണം നടത്തുന്നത്. എല്ലാ വര്‍ഷവും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്ന 'അനധികൃത ഖനനം' നിര്‍ത്തിയത് താന്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടാണെന്നും കായലുകളെ സംരക്ഷിക്കാന്‍ താന്‍ പോരാടുന്നുവെന്നും ലല്ലു തന്റെ പ്രചരണങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്.
Recommended Video

അതേസമയം നിഷാദ് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നിഷാദ് പാര്‍ട്ടിയില്‍ നിന്നുള്ള അസിം കുമാറിനെയാണ് ഇവിടെ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് പരിചിതനല്ല അസിം കുമാര്‍ എന്നതാണ് ബി ജെ പിയെ വലയ്ക്കുന്നത്. 2012 ല്‍ 53121 വോട്ട് നേടി ലല്ലു 2017 ല്‍ 61200 വോട്ട് നേടിയാണ് മണ്ഡലം നിലനിര്‍ത്തിയത്. അതേസമയം ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.












Click it and Unblock the Notifications