മോദിയെ 'പൂട്ടാന്‍' പ്രിയങ്കയ്ക്ക് കഴിയും; എഐസിസിക്ക് മുന്നില്‍ കണക്ക് നിരത്തി യുപി കോണ്‍ഗ്രസ്
ലക്നൗ: വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്നും ആവര്‍ത്തിച്ചെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മൗനം തുടരുകയാണ്. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇന്ന് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.
വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക?; മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക, അന്തിമ തീരുമാനം ഉടന്‍
ഉത്തര്‍പ്രദേശ് ഘടകം ഈ ആവശ്യം എഐസിസി നേതൃത്വത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തിയില്‍ മോദിക്ക് എളുപ്പത്തില്‍ വിജയിച്ചുകയറാന്‍ സാധിക്കില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മുഴുവന്‍ പിന്തുണയും
പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും സമാഹരിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുമെന്നാതാണ് യുപി ഘടകം ഉയര്‍ത്തിക്കാട്ടുന്ന പ്രധനാ ഗുണം. ഇതിന് പുറമെ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും പ്രിയങ്കയുടെ ഗംഗാപ്രയാണത്തിന് ലഭിച്ച സ്വീകര്യതയും വരെ അനുകൂല ഘടകമായി വിലയിരുത്തുന്നു.
മഹാസഖ്യം
വാരണസിയിൽ കോൺഗ്രസോ കഴിഞ്ഞതവണ മത്സരിച്ച അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മി പാർട്ടിയോ എസ്പി.-ബിഎസ്പി-രാഷ്ട്രീയ ലോക്ദൾ മഹാസഖ്യമോ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മഹാസഖ്യം എസ്പിക്കാണ് ഈ സീറ്റ് നൽകിയിട്ടുള്ളത്.
കാത്തിരിക്കുന്നു
കോണ്‍ഗ്രസിന്‍റെ തീരുമാനത്തിനായി മറ്റുകക്ഷികള്‍ കാത്തിരിക്കുകയാണ്. മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചല്‍ എസ്പി-ബിഎസ്പി-രാഷ്ട്രീയ ലോക്ദള്‍ മഹാസഖ്യവും ആംആദ്മിയും പ്രിയങ്കയെ പിന്തുണച്ചേക്കും.
രണ്ടാംസ്ഥാനത്ത്
ആകെ 15 ലക്ഷം വോട്ടര്‍മാരാണ് വാരണാസിയില്‍ ഉള്ളത്. 2014 ല്‍ 581022 വോട്ടുകളായിരുന്നു 2014 ല്‍ മോദി നേടിയത്. 209238 വോട്ടുകള്‍ നേടിയ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാംസ്ഥാനത്ത് എത്തിയത്. എസ്പി, ബിഎസ്പി കക്ഷികളും കഴിഞ്ഞ തവണ വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.
വിയര്‍പ്പ് ഒഴുക്കേണ്ടി വരും
പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ 2014 ഭിന്നിച്ചു പോയ പ്രതിപക്ഷ വോട്ടുകളെല്ലാം നേടാന്‍ പ്രിയങ്ക ഗാന്ധിക്ക് കഴിയും. അങ്ങനെയെങ്കില്‍ വാരണാസിയില്‍ നിന്ന് വിജയിച്ച് കയറാന്‍ മോദിക്കും ബിജെപിക്കും ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
അനുകൂല ഘടകം
മണ്ഡലത്തിലെ പുതുവോട്ടര്‍മാരുടേയും സ്ത്രീവോട്ടര്‍മാരുടേയും പിന്തുണ നേടാന്‍ പ്രിയങ്കയ്ക്ക് സാധിക്കുമെന്നതാണ് മറ്റൊരു അനുകൂല ഘടകം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷ ഏറെയാണ്.
വിജയം നിര്‍ണ്ണയിക്കുന്നതില്‍
സമാജ്‌വാദി പാർട്ടിക്കു സ്വാധീനമുള്ള ഒന്നരലക്ഷം യാദവ വോട്ടുകൾ, ബിഎസ്പിക്കൊപ്പമുള്ള 80,000ത്തോളം ദളിത് വോട്ടുകളും, 3 ലക്ഷത്തോളമുള്ള മുസ്‌ലിം വിഭാഗം എന്നിവരുടെ നിലപാട് മണ്ഡലത്തിലെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്.
പ്രിയങ്കയുടെ വരവിലൂടെ
കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കായിരുന്ന രണ്ടരലക്ഷം ബ്രാഹ്മണരും ഒന്നരലക്ഷം ഭൂമിഹാറുകളെ തിരിച്ചെത്തിക്കാന്‍ പ്രിയങ്കയുടെ വരവിലൂടെ സാധിക്കും. വൈശ്യ, രജപുത്ര, ചൗരസ്യ വിഭാഗങ്ങളിൽനിന്നു വോട്ടടർത്താനും പ്രിയങ്കയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ.
കോണ്‍ഗ്രസിന്‍റെ തന്ത്രം
പ്രിയങ്കയുടെ സ്ഥാനാർഥിത്വം വൈകിപ്പിക്കുന്നതിന് പിന്നില്‍ മോദിക്കു മറ്റൊരു സുരക്ഷിത മണ്ഡലത്തിൽ കൂടി മത്സരിക്കാൻ അവസരം നൽകാതിരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ തന്ത്രമായും വിലയിരുത്തുന്നുണ്ട്. 29 നാണ് ഇവിടെ നാമനിർദേശപത്രിക നൽകാനുള്ള അവസാന തിയതി.
ആദ്യം ഉത്തര്‍പ്രദേശില്‍
ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ പര്യടനത്തിനിടെയായിരുന്നു വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി ആദ്യം പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയോട് ചോദ്യം ഉന്നയിച്ചപ്പോള്‍ മത്സരത്തിനുള്ള സാധ്യതകളെ അദ്ദേഹവും തള്ളിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
മറുപടി
അക്കാര്യം നിങ്ങള്‍ക്ക് സസ്പെന്‍സ് ആയി വിട്ടിരിക്കുന്നുവെന്നായിരുന്നു വാരണാസിയിലെ പ്രിയങ്കഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രമുഖ ദേശീയ മാധ്യമത്തിന് രാഹുല്‍ നല്‍കിയ മറുപടി.
പാലക്കാട് ശക്തമായ ത്രികോണ മത്സരം... വിജയപ്രതീക്ഷയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും സി കൃഷ്ണകുമാറും!!