ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; പ്രമുഖര്‍ കളത്തില്‍
പറ്റ്‌ന: ബിഹാര്‍ നിയമസഭയിലേയ്ക്കുള്ള രണ്ടാഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 16 വെള്ളിയാഴ്ച തുടങ്ങി. രാവിലെ ഏഴ് മണിയ്ക്കാണ് പോളിംഗ് ആരംഭിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ സാങ്കേതിക തകരാര്‍ മൂലം ജെഹനാബാദിലെ 247-ാം ബൂത്തില്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് പോളിംഗ് തുടങ്ങിയത്.
ആറ് ജില്ലകളിലായുള്ള 32 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏതാണ്ട് 85 ലക്ഷം ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനം അവകാശം വിനിയോഗിയ്ക്കും. ആകെ 456 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ബിഹാര്‍ തിരഞ്ഞെടുപ്പിലെ പല പ്രമുഖരുടേയും വിധി ഈ ദിനത്തില്‍ കുറിയ്ക്കപ്പെടും. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നേതാവുമായ ജിതന്‍ റാം മാഞ്ചിയാണ് ഇതില്‍ ഏറ്റവും പ്രമുഖന്‍. മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍, നിലവിലെ നിയമസഭ സ്പീക്കര്‍ ആയ ഉദയ് നാരായണ്‍ ചൗധരി എന്നിവരും മത്സര രംഗത്തുണ്ട്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കുും എന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഡോ പ്രേം കുമാര്‍, രാജേന്ദ്ര പ്രസാദ് സിങ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. രണ്ട് പേരും രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.