മുംബൈ നോർത്തിൽ അത്ഭുതം പ്രതീക്ഷിച്ച് കോൺഗ്രസ്; പ്രിയങ്കയ്ക്ക് പകരം ഊർമിള, ബിജെപിക്ക് നെഞ്ചിടിപ്പ്
Recommended Video
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബോളിവുഡ് താരം ഊർമിള മണ്ടോത്കർ കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ ഊർമിളയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. കോൺഗ്രസിന് കാര്യമായ പ്രതീക്ഷകൾ ഇല്ലാതിരുന്ന മണ്ഡലത്തിൽ പ്രചാരണം ഉത്സവമാക്കി മാറ്റുകയാണ് ഊർമിള മണ്ഡോത്കർ.
നാലാം ഘട്ടത്തിൽ മുംബൈ നോർത്തും ജനവിധി തേടുകയാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനോട് അടുത്തതോടെ മുംബൈ നോർത്ത് തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലടക്കം വലിയ ജനപിന്തുണയാണ് ഊർമിളയ്ക്ക് ലഭിക്കുന്നത്.
വാരണാസിയില്‍ പ്രിയങ്ക പിന്‍മാറിയതിന് പിന്നില്‍! അണിയറയില്‍ ഒരുങ്ങുന്നത് വന്‍ രാഷ്ട്രീയ നീക്കം
പ്രതീക്ഷയോടെ കോൺഗ്രസ്
സിറ്റിംഗ് എംപിയായ ബിജെപി നേതാവ് ഗോപാൽ ഷെട്ടിയാണ് ഇത്തവണയും മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി. കോൺഗ്രസ് കാര്യമായ പ്രതീക്ഷവെച്ച് പുലർത്താതിരുന്ന മണ്ഡലത്തിൽ ഊർമിളയുടെ വരവോടെ ചിത്രം മാറി. ഗോപാൽ ഷെട്ടിയെക്കാൾ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയാണ് ഊർമിള.
2014ൽ
സംസ്ഥാനത്തെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് മുംബൈ നോർത്ത്. 2014ൽ കോൺഗ്രസിലെ പ്രമുഖ നേതാവ് സഞ്ജയ് നിരുപത്തെ പരാജയപ്പെടുത്തിയാണ് ഗോപാൽ ഷെട്ടി മുംബൈ നോർത്തിലെ എംപിയാകുന്നത്. 4.46 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുംബൈ നോർത്തിൽ നിന്നും ഗോപാൽ ഷെട്ടി വിജയിച്ചത്.
പ്രമുഖ നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 3.7 ലക്ഷം ഭൂരിപക്ഷം പോലും കടത്തിവെട്ടി മുംബൈ നോർത്തിൽ വിജയിച്ച ഗോപാൽ ഷെട്ടി ഇക്കുറിയും അനായാസ വിജയം സ്വന്തമാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. സഞ്ജയ് നിരുപത്തെ ഇക്കുറിയും മുംബൈ നോർത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തിയെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
മണ്ഡലത്തിൽ തിളങ്ങി ഊർമിള
കാണാൻ സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തിൽ ഊർമിള വട്ടപ്പൂജ്യമാണെന്നായിരുന്നു ഊർമിളയുടെ സ്ഥാനാർത്ഥിത്വത്തോട് ഗോപാൽ ഷെട്ടി പ്രതികരിച്ചത്. എന്നാൽ ബിജെപിയേയും പ്രധാനമന്ത്രിയേയും കടന്നാക്രമിച്ച് ഊർമിള നടത്തുന്ന വിമർശനങ്ങളും രാഷ്ട്രീയ വിശകലനങ്ങളുമെല്ലാം ഗോപാൽ ഷെട്ടിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുകയാണ്. അവരിൽ ഒരാളായി തന്നെ കാണാൻ വോട്ടർമാർക്ക് കഴിയുന്നുവെന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നുവെന്ന് ഊർമിള പറയുന്നു.
വലിയ ആൾക്കൂട്ടം
കോൺഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലയിൽ പോലും ഊർമിളയെ കാണാൻ വലിയ ആൾക്കൂട്ടമാണ് എത്തുന്നത്. സെലിബ്രിറ്റികളുടെ സിനിമ പണം കൊടുത്ത് ജനങ്ങൾ തിയേറ്ററിൽ പോയി കാണും. സിനിമ കഴിയുമ്പോൾ അവരെ മറക്കും. ജനങ്ങൾക്ക് വേണ്ടി ചെയ്ത വികസനപ്രവർത്തനങ്ങൾ മാത്രമാണ് അവർ ഓർക്കുക. എന്നാണ് ഊർമിളയ്ക്ക് ഗോപാൽ ഷെട്ടിയുടെ മറുപടി.
നിർണായകം
മറാത്തി, ഗുജറാത്തി വോട്ടുകളാണ് മുംബൈ നോർത്ത് മണ്ഡലത്തിൽ നിർണായകമാകുന്നത്. മുംബൈക്കാരിയെന്ന പ്രചാരണവും രാജ് താക്കറെയുടെ പിന്തുണയും ഊർമിളയ്ക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
പ്രിയങ്ക പോയത്
അതേ സമയം കോൺഗ്രസ് വക്താവായിരുന്ന പ്രിയങ്കാ ചതുർവേദി പാർട്ടി വിടാൻ കാരണം ഊർമിളയാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിക്കാൻ പ്രിയങ്ക ശ്രമം നടത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് വിട്ട പ്രിയങ്ക ശിവസേനയിൽ ചേർന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ