യോഗി ആദിത്യനാഥിന്റെ അനുഗ്രഹം തേടി പോലീസ് ഉദ്യോഗസ്ഥൻ; വിമർശിച്ച് സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറൽ
ഗൊരഖ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുമ്പിൽ മുട്ടുകുത്തിനിന്ന് അനുഗ്രഹം വാങ്ങുന്ന പോലീസുകാരന്റെ ചിത്രം വൈറലാകുന്നു. യൂണിഫോണിൽ മുഖ്യമന്ത്രിയുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന പോലീസുകാരന്റെ ചിത്രം വലിയ വിവാദങ്ങൾക്കും വഴി തെളിയിച്ചിട്ടുണ്ട്.
തന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ് യോഗി ആദിത്യനാഥ്. ഗുരു പൂർണിമയുമായി ബന്ധപ്പെട്ട പൂജകൾക്ക് ആദിത്യനാഥ് എത്തിയപ്പോഴാണ് പോലീസുകാരൻ അനുഗ്രഹം വാങ്ങാനെത്തിയത്.
ഗോരഖ്പൂർ സർക്കിൾ ഓഫീസറായ പ്രവീൺ കുമാർ സിംഗാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാദത്തിലായത്. ഫീലിംഗ് ബ്ലെസ്ഡ്' എന്ന സ്റ്റാറ്റസോടുകൂടിയാണ് പ്രവീൺ സിംഗ് ഫോട്ടോ പോസ്റ്റ് ചെയ്തത്. യോഗിയുടെ അനുയായികളും ഉദ്യോഗസ്ഥരും ചുറ്റും നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം.
മുഖ്യമന്ത്രിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് കൈകൂപ്പി അനുഗ്രഹം വാങ്ങുന്നതാണ് ഒരു ഫോട്ടോ, മറ്റൊരു ഫോട്ടോയിൽ പ്രവീൺ കുമാർ യോഗി ആദിത്യനാഥിന്റെ നെറ്റിയിൽ തിലകക്കുറി ചാർത്തുന്നു. ആദിത്യനാഥിന്റെ കഴുത്തിൽ പൂമാലയണിയിക്കുന്ന ചിത്രവും പ്രവീൺ കുമാർ സിംഗ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
പൂജാരിയെന്ന നിലയിലാണ് താൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയതെന്ന് പ്രവീൺ കുമാർ സിംഗ് ഫേസ് ബുക്കിലൂടെ വിശദീകരണം നൽകി. ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത പോലീസുകാരനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.