യുപിയില്‍ അത്ഭുതങ്ങള്‍ സംഭവിക്കില്ല: ഇത്തവണയും ബിജെപി തന്നെയെന്ന് സർവെ, സീറ്റ് നില അറിയാം
5 സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ തന്നെ ഏറ്റവും ആകാംക്ഷയോടെ എല്ലാവരും ഉറ്റു നോക്കുന്നത് ഉത്തർപ്രദേശാണ്. ഹിന്ദി ഹൃദയ ഭുമിയിലെ ഒരോ ചലനങ്ങലും ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും എന്നതിനാല്‍ യുപിയിലെ ഇത്തവണത്തെ ജനവിധി ഏറെ ശ്രദ്ധേയമാണ്. ബി ജെ പിയും അഖിലേഷ് യാദവിന്റെ എസ്പിയും തമ്മില്‍ അതിശക്തമായ പോരാട്ടം നടന്ന യുപിയില്‍ ഇത്തവണയും ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് റിപ്പബ്ലിക് ടിവി സർവ്വെ പ്രവചിക്കുന്നത്.
പ്രചരണഘട്ടത്തില്‍ അതിശക്തമായ പ്രകടനം കാഴ്ചവെച്ചതോടെ യുപിയില്‍ വലിയ പ്രതീക്ഷയായിരുന്നു എസ്പിക്കുണ്ടായിരുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം വലിയ തോതില്‍ ഉയർത്താന്‍ കഴിയുമെങ്കിലും അത് വിജയത്തിലേക്ക് എത്തില്ലെന്നാണ് റിപ്പബ്ലിക് ടിവിയുടെ സർവ്വേ അവകാശപ്പെടുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെയാണ് ബി ജെ പിക്ക് സർവ്വേ പ്രവചിക്കുന്നത്.

ആർ എല്‍ഡിയുമായി സഖ്യം രൂപീരിച്ച എസ്പിക്ക് 119 മുതല്‍ 134 വരെ സീറ്റുകള്‍ നേടാന്‍ സാധിച്ചേക്കും. അതേസമയം സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പിക്ക് 7 മുതല്‍ 15 വരെ സീറ്റുകളാണ് ലഭിക്കുക. പ്രിയങ്ക ഗാന്ധിയെ മുന്‍ നിർത്തി പോരാടിയ കോണ്‍ഗ്രസിന്റെ പോരാട്ടം 3 മുതല്‍ 8 വരെ സീറ്റുകളില്‍ ഒതുങ്ങും.
Recommended Video
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 403 ആണ് യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications