സംഗീത ആവശ്യപ്പെട്ടത് 250 കോടി; വിജയ് 35 കോടി നല്‍കാമെന്ന്, വിവാഹ മോചന ധാരണ കോടതിയെ അറിയിക്കും
തമിഴ് താരം ദളപതി വിജയ് ഭാര്യ സംഗീതയുമായി വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള ചർച്ചകൾക്കായി ഇരുവരുടേയും അഭിഭാഷകർ ചെന്നൈയിൽ ഇന്നലെ യോഗം ചേർന്നു. മുംബൈയിൽ നിന്നുള്ള ഒരു പ്രമുഖ ജ്യോത്സ്യൻ ഈ ചർച്ചകളിൽ പങ്കെടുത്തുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കേസ് നാളെ കോടതിയിൽ വിചാരണയ്ക്ക് വരാനിരിക്കുകയാണ്.
വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെയാണ് ഈ നീക്കം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ 900 കോടിയിലധികം രൂപയുടെ സ്വത്തിന്റെ അടിസ്ഥാനത്തിൽ, 250 കോടി രൂപ ജീവനാംശമായി വേണമെന്ന് സംഗീത ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മക്കൾക്കും ഈ തുകയിൽ ഒരു ഓഹരി നൽകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ചർച്ചകളുടെ അവസാനം സംഗീതയ്ക്ക് 35 കോടി രൂപ ജീവനാംശം നൽകാമെന്നും മക്കളായ ജേസൺ സഞ്ജയ്‌യെയും ദിവ്യ സാഷയെയും താൻ സംരക്ഷിക്കുമെന്നും വിജയ് ഉറപ്പുനൽകി. ഈ ധാരണയിൽ ഇരുകക്ഷികളും വിവാഹമോചനത്തിന് സമ്മതിച്ചതായും വിവരങ്ങൾ പുറത്തുവന്നു. ഈ ധാരണകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിവരങ്ങൾ അറിയിക്കാനാണ് നീക്കം.
കഴിഞ്ഞ മാസമാണ് വിജയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത കോടതിയിൽ ഹർജി നൽകിയത്. അവർ സമർപ്പിച്ച സത്യവാങ്മൂലം പിന്നീട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേസ് ആദ്യം ചെങ്കൽപ്പേട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നൽകിയതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കുടുംബ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ആരാധിക ജീവിത സഖിയായ ബന്ധം
ഏകദേശം 27 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് സംഗീതയുടെ ഈ നീക്കം എന്നതിനാൽ വിജയ് ആരാധകർക്കിടയിൽ ഇത് വലിയ ഞെട്ടലുണ്ടാക്കി. ലണ്ടനിൽ ജനിച്ചുവളർന്ന ഒരു തമിഴ് യുവതിയാണ് സംഗീത. വിജയുടെ കടുത്ത ആരാധികയായിരുന്ന അവർ പിന്നീട് ജീവിത പങ്കാളിയായി മാറുകയായിരുന്നു.
1996ൽ പുറത്തിറങ്ങിയ 'പൂവേ ഉണക്കാക' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് സംഗീത ആദ്യമായി വിജയിയെ നേരിൽ കണ്ടത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 1999 ഓഗസ്റ്റ് 25ന് ഇവരുടെ വിവാഹം നടന്നു. ഈ ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. പൊതുജനശ്രദ്ധയിൽ നിന്ന് കുടുംബജീവിതം അകറ്റിനിർത്താൻ വിജയ് എപ്പോഴും ശ്രദ്ധിച്ചിരുന്നു.
സമീപകാലത്തായി സംഗീത പൊതുപരിപാടികളിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഗീതയുടെ വിവാഹമോചന ഹർജി പുതിയ ചർച്ചകൾക്ക് വഴി തുറന്നത്. മനഃപൂർവം വേർപിരിയൽ പ്രഖ്യാപിക്കുന്നതിലൂടെ വിവാഹമോചനം വേഗത്തിൽ നേടാമെന്നതിനാലാണ് ഇരുവരും അഭിഭാഷകരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.














Click it and Unblock the Notifications