ഷിയോ പുരോഹിതനും മുസ്ലിം ആരാധനാലയങ്ങളും ഹിറ്റ് ലിസ്റ്റില്‍;ഉജ്ജെയിന്‍ ഭീകരര്‍ ലക്ഷ്യം വെച്ചത് യുപിയെ!
ലഖ്‌നൊ: ഭോപ്പാല്‍- ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ യുപിയിലെ മുസ്ലിം ആരാധനാലയങ്ങളും ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ വാരിസ് അലി ഷാ ദര്‍ഗ്ഗ, ലഖ്‌നൊയിലെ ബാര ഇമാംബര, എന്നിവ ആക്രമിക്കാന്‍ ലക്ഷ്യമിട്ടതിന് പുറമേ ഷിയാ പണ്ഡിതനുള്‍പ്പെടെ മൂന്ന് പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്‍ഐഎയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് ഏഴിലെ ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത മൂന്നുപേരാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വാരിസ് അലി ഷാ ദര്‍ഗ്ഗ ആക്രമിക്കാന്‍ പദ്ധതിയിട്ട സംഘം ഒരു ദിവസം മുഴുവന്‍ ദര്‍ഗ്ഗയിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി ചെലവഴിച്ചുവെന്നും ഇവര്‍ എന്‍ഐഎയോട് പറഞ്ഞു.
ഷിയാ പുരോഹിതന്‍ സല്‍മാന്‍ ഹുസൈനി നദ് വിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അതിനായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വീക്ഷിച്ചിരുന്നുവെന്നും വീട്, രണ്ട് വാഹനങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സയീദ് മിര്‍ ഹുസൈന്‍, മുഹമ്മദ് ദാനിഷ്, ആതിഫ് മുസാഫര്‍ എന്നിവരാണ് പിപാരിയയില്‍ നിന്ന് പിടിയിലായത്. സംഘത്തിലെ നാലാമന്‍ സെയ്ഫുള്ള ലഖ്‌നൊവില്‍ വച്ച് ഭീകരവിരുദ്ധ സ്‌ക്വാഡുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് 16നാണ് ഉജ്ജയിന്‍ ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടന കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇവരെ മാര്‍ച്ച് 27വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്.
ഫെബ്രുവരി ആദ്യവാരം ബാരാബങ്കിയിലെ സന്ദര്‍ശിച്ച മൂവരും മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തിരുന്നുവെന്നും ബോംബ് വയ്ക്കാന്‍ അനുയോജ്യമായ നാല് സ്ഥലങ്ങള്‍ കണ്ടുവച്ചിരുന്നുവെന്നും ഇവയില്‍ ഒന്ന് മസറിനുള്ളിലെ ചെറിയ ുറിയായിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ സംഘം വെളിപ്പെടുത്തിയിരുന്നു. പോലീസ് സാന്നിധ്യമുള്ള രാവിലെ 9 മുതല്‍ വൈകിട്ട് 3.30വരെയുള്ള സമയത്താണ് ദര്‍ഗ്ഗയില്‍ തിരക്കുള്ളതെന്നും സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് സാന്നിധ്യമുള്ളതിനാലാണ് സ്‌ഫോടനം നടത്താന്‍ വൈകിയതെന്നും പ്രതികള്‍ ചൂണ്ടിക്കാണിച്ചു.