സുശാന്തിന്റെ സംസ്ക്കാര ചടങ്ങിൽ റിയയെ കുടുംബം ഒഴിവാക്കി? സുശാന്തുമായി വഴക്കിന് കാരണം
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിന് അകത്തും പുറത്തുമുളള പതിനഞ്ചോളം പേരില്‍ നിന്നാണ് ഇതിനകം പോലീസ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
സുശാന്തിന്റെ അടുത്ത സുഹൃത്തായ റിയ ചക്രവര്‍ത്തിയെ കഴിഞ്ഞ ദിവസം പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതിനിടെ സുശാന്തിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ നിന്ന് റിയയെ കുടുംബം ഒഴിവാക്കി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

സുശാന്തുമായി താന്‍ പ്രണയത്തിലായിരുന്നു
സുശാന്ത് സിംഗ് രാജ്പുതും റിയ ചക്രവര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ മുതല്‍ക്കേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും തങ്ങളുടെ പ്രണയ വിവരം സ്ഥിരീകരിച്ചിരുന്നില്ല. സുശാന്തുമായി താന്‍ പ്രണയത്തിലായിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ റിയ ചക്രവര്‍ത്തി തന്നെ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video

വിവാഹം കഴിക്കാന്‍ തീരുമാനിച്ചു
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുശാന്തിനൊപ്പം ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ ആയിരുന്നു റിയ താമസിച്ചിരുന്നത്. സുശാന്തിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ റിയ ഒപ്പമുണ്ടായിരുന്നു. ഈ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും റിയ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തമ്മില്‍ വഴക്കുണ്ടായി
എന്നാല്‍ മറ്റൊരു സുഹൃത്തിനെച്ചൊല്ലി സുശാന്തും റിയയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ റിയ സുശാന്തിന്റെ ഫ്‌ലാറ്റില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. അതിന് ശേഷവും സുശാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് റിയ വെളിപ്പെടുത്തി. 9 മണിക്കൂറോളമാണ് പോലീസ് റിയയെ ചോദ്യം ചെയ്തത്.

മരിക്കുന്നതിന് തൊട്ട് മുന്‍പ്
ഇരുവര്‍ക്കും പുതിയ വീട് വാങ്ങാനുളള പദ്ധതി ഉണ്ടായിരുന്നുവെന്നും ലോക്ക്ഡൗണിന് ശേഷം ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ച് ആദ്യമായി അഭിനയിക്കാനിരിക്കുകയായിരുന്നു എന്നും റിയ വെളിപ്പെടുത്തി. മരിക്കുന്നതിന് തൊട്ട് മുന്‍പുളള മണിക്കൂറുകളില്‍ റിയയെ സുശാന്ത് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

സന്ദേശങ്ങളും ഒരുമിച്ചുളള ചിത്രങ്ങളും
രണ്ട് തവണ ശ്രമിച്ചിട്ടും സുശാന്തിന് റിയയോട് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. റിയയുടെ ഫോണ്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും കൈമാറിയ സന്ദേശങ്ങളും ഒരുമിച്ചുളള ചിത്രങ്ങളും മറ്റും പോലീസ് ശേഖരിച്ചിട്ടുണ്ട്. സുശാന്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി റിയ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സഹോദരിയെ അറിയിച്ചു
അക്കാര്യം താന്‍ സുശാന്തിന്റെ സഹോദരിയെ അറിയിച്ചിരുന്നു. മാത്രമല്ല സുശാന്തിനൊപ്പം വന്ന് താമസിക്കാനും അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിയ വെളിപ്പെടുത്തി. വിഷാദ രോഗത്തിനുളള മരുന്ന് കഴിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ലെന്നും റിയ പോലീസിനോട് പറഞ്ഞു. പകരം യോഗയും ധ്യാനവും അടക്കമുളള വഴികളായിരുന്നു സുശാന്ത് തിരഞ്ഞെടുത്തത്.

സംസ്‌ക്കാര ചടങ്ങിലേക്ക് എത്തിയില്ല
അതിനിടെ സുശാന്തിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ നിന്നടക്കം റിയയെ സുശാന്തിന്റെ കുടുംബം മാറ്റി നിര്‍ത്തിയതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിലെ പാര്‍ലേ ശ്മശാനത്തില്‍ വെച്ചായിരുന്നു സുശാന്തിന്റെ അന്തിമ കര്‍മ്മങ്ങള്‍. ശ്രദ്ധ കപൂറും കൃതി സാനോണും അടക്കമുളളവര്‍ എത്തിയിരുന്നുവെങ്കിലും റിയ ചക്രവര്‍ത്തി സംസ്‌ക്കാര ചടങ്ങിലേക്ക് എത്തിയിരുന്നില്ല.












Click it and Unblock the Notifications