വധശിക്ഷ വിധിച്ചാൽ ഇന്ത്യയിൽ ബലാത്സംഗങ്ങൾ കുറയുമോ? പഠനം നടത്തിയിരുന്നോ? കേന്ദ്രത്തോട് കോടതി!
ദില്ലി: പന്ത്രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഒപ്പിട്ടിരുന്നു. കഠുവ, സൂറത്ത്, ഉന്നാവ് ബലാല്‍സംഗങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഭരണഘടനയിലെ 123-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
12-വയസ്സില്‍ താഴെയുള്ളവരെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി വധശിക്ഷയും 12-നും 16-നും ഇടയില്‍ പ്രായമുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി ജീവപര്യന്തം ശിക്ഷയും ഉറപ്പു വരുത്തണമെന്നാണ് നിയമഭേദഗതിയിലെ വ്യവസ്ഥകൾ. എന്നാൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ ബലാത്സംഗം കുറയുമോയെന്ന ചോദ്യമാണ് ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് ഉയർത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലു പഠനം നടത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

പൊതു താത്പര്യ ഹർജി
ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി ഹരിശങ്കറും ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആരാഞ്ഞത്. ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ഇത് എന്ത് അനന്തരഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ബലാത്സംഗത്തിന് വധശിക്ഷ നൽകുന്ന കാര്യത്തിൽ വൻ സ്വീകാര്യതയാണ് രാജ്യത്തു നിന്നും ലഭിച്ചത്. ബാലാത്സംഗ കേസുകൾ കാരണം ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ നാണം കെട്ടു നിൽക്കേണ്ട അവസ്ഥയാണ് അടുത്ത കാലത്തായി ഉണ്ടായിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായിരുന്നു നിയമഭേദഗതി വരുത്തിയത്.

ജീവപര്യന്തം
ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്‌സോ നിയമപ്രകാരം നിലവില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്.

നിർഭയയുടെ അമ്മ
12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ളത് ശരിയായ നീക്കമാണ്. എന്നാൽ ബലാത്സംഗക്കേസുകളിലെ ഓരോ കുറ്റവാളിയും തൂക്കിലേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രായപൂർത്തിയാവരെ പീഡിപ്പിച്ചാല്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും അവര്‍ ചോദ്യം ഉന്നയിക്കുന്നു. ലൈംഗിക പീഡനത്തേക്കാൾ ക്രൂരമായ മറ്റൊരു കുറ്റകൃത്യവും വേദനയുമില്ല. അതുകൊണ്ട് ഓരോ പീഡകനും തൂക്കിലേറ്റപ്പെടണമെന്ന് നിർഭയയുടെ അമ്മ പറഞ്ഞിരുന്നു.

ജാമ്യമില്ല
നിയമം ഭേദഗതി ചെയ്തത് പ്രകാരം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പീഡനക്കേസിലെ കുറ്റവാളികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് വിലക്കുണ്ട്. ഒരു തരത്തിലും ഇത്തരം കേസുകളിലെ കുറ്റവാളികൾക്ക് ഒരുവിധേനയും മുൻകൂർജാമ്യം അനുവദിക്കരുതെന്നാണ് ഓര്‍ഡിനൻസ് ചൂണ്ടിക്കാണിക്കുന്നത്. പീഡനക്കേസിൽ ഇരയെ പ്രതിനിധീകരിക്കുന്നയാൾക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാം. പീഡനക്കേസുകളിൾ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള ചട്ടങ്ങളും ഓർഡിനൻസില്‍ ഉൾപ്പെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പീഡനക്കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയിരിക്കണമെന്ന ചട്ടം നിർബന്ധമാക്കും. കേസിന്റെ വിചാരണ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കേസുമായി ബന്ധപ്പെട്ട കേസുകളിലെ അപ്പീലുകൾ ആറ് മാസത്തിനുള്ളില്‍ പരിഗണിക്കണമെന്നും ഓർഡിനൻസിൽ പരാമർശിക്കുന്നുണ്ട്.












Click it and Unblock the Notifications