ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ആര് ജയിക്കും? ആയുധശേഖരവും ശക്തിയും നോക്കിയാൽ ഇങ്ങനെ...
ദില്ലി: ഇന്ത്യ - ചൈന യുദ്ധം എന്ന് കേൾക്കുമ്പോഴേ 1962 ആണ് ചരിത്രപ്രേമികളുടെ ഓർമയിൽ വരിക. ചരിത്രപ്രേമികൾ മറന്നാലും ചൈന അത് ഓർമിപ്പിക്കുകയും ചെയ്യും. അത്തരം ഒരു ഓർമിപ്പിക്കലാണ് ചൈനീസ് സേനാ മേധാവി കഴിഞ്ഞ ദിവസം നടത്തിയത്. - ഇന്ത്യ യുദ്ധചരിത്രം മറക്കരുത് എന്നായിരുന്നു അത്.
എന്നാൽ അന്ന് ചൈനയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വട്ടം കറങ്ങിയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന് ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ട്. പക്ഷേ ലോകത്തെ ഏറ്റവും വലിയ ജനശക്തികളായ ഇന്ത്യയും ചൈനയും വീണ്ടും ഒരു നേർക്കുനേർ പോരാട്ടം ഉണ്ടാകുമോ. ഉണ്ടായാൽ എന്ത് സംഭവിക്കും. ആർക്കാണ് കൂടുതൽ സൈനികശക്തി. കാണാം ആ കണക്കുകൾ.
അതിർത്തിയിലാണ് പ്രശ്നം
1962ന് സമാനമായി ഇത്തവണയും ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയില്‍ തന്നെയാണ് പ്രശ്നം. സിക്കിം മേഖലയിൽ ഇന്ത്യ അതിർത്തി ലംഘനം നടത്തുന്നു എന്നതാണ് ചൈനയുടെ വേവലാതി. ചൈനയുടെ അതിർത്തി കയ്യേറ്റവും റോഡ് നിർമാണവും അനുവദിച്ച് കൊടുക്കാൻ ഇന്ത്യയ്ക്കും മനസില്ല.
രണ്ട് വൻശക്തികൾ
ആൾബലം കൊണ്ട് ലോകത്തെ രണ്ട് വൻശക്തികളാണ് ചൈനയും ഇന്ത്യയും. ചൈന ലോക ജനസംഖ്യയിൽ ഒന്നാമത്. വലിപ്പത്തിൽ ഏഴാം സ്ഥാനമേ ഉള്ളൂ എങ്കിലും ജനസംഖ്യയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. സാമ്പത്തിക ശക്തി എന്ന നിലയിൽ ചൈനയോട് കിടപിടിക്കാൻ പോരെങ്കിലും ഇന്ത്യ തീരെ മോശമൊന്നുമല്ല.
യുദ്ധമല്ല പരിഹാരം
ഇന്ത്യ - ചൈന പ്രശ്നപരിഹാരം യുദ്ധമാണ് എന്ന് ആരും കരുതുന്നില്ല എന്നതാണ് വസ്തുത. എന്നാലും ഒരു അക്കാദമിക് ഇന്ററസ്റ്റിന് വേണ്ടി രണ്ട് രാജ്യങ്ങളുടെയും പ്രതിരോധ ശക്തി ഒന്ന് മനസിലാക്കിവെക്കുന്നതിൽ തെറ്റില്ല. സൈനികശക്തിയിൽ ചൈനയാണ് ഇന്ത്യയെക്കാൾ കേമൻ, 1.6 മില്യൺ പട്ടാളക്കാർ. ഇന്ത്യയ്ക്കാകട്ടെ 1.3 മില്യണും.
എയർഫോഴ്സിലും ചൈന
വ്യോമസേനയുടെ കാര്യമെടുത്താൽ ചൈനയ്ക്കാണ് മുൻതൂക്കം. 1271 എയർക്രാഫ്റ്റുകൾ ചൈനയ്ക്ക് സ്വന്തമായിട്ടുണ്ട്. 676 യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ ശക്തി. ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളുടെ കാര്യമെടുത്താൽ ഇന്ത്യയ്ക്കാണ് മെച്ചം. ഇന്ത്യയ്ക്ക് 857ഉം ചൈനയ്ക്ക് 782ഉം. 206 അറ്റാക്ക് ഹെലികോപ്ടറടക്കം 1100 ഹെലികോപ്ടറുകൾ ചൈനയുടെ പക്കലുണ്ട്. ഇന്ത്യയ്ക്കാകട്ടെ 666ഉം.
നാവികസേനയിൽ
യുദ്ധക്കപ്പലുകളുടെ കാര്യമെടുത്താൽ ഇന്ത്യയുടെ നാലിരട്ടിയോളം വരും ചൈനയുടെ ശക്തി. എന്നിരുന്നാലും 1962 ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് ശക്തമായ ഭാഷയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി ചൈനയ്ക്ക് മറുപടി നൽകിയിട്ടുണ്ട്. 1962ലെ പ്പോലെ ഏകപക്ഷീയമായ ഒരു കീഴടങ്ങൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് വിദഗ്ധരും പറയുന്നു.