തമിഴ്നാട്ടിൽ വിജയം കോൺഗ്രസിനോ ബിജെപിക്കോ? നിർണായകമാകുന്നത് ചെറു കക്ഷികൾ, കണക്കുകൾ ഇങ്ങനെ
ചെന്നൈ: തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സഖ്യങ്ങൾ ഭദ്രമാക്കുകയാണ് ബിജെപിയും കോൺഗ്രസും. തമിഴ്നാട്ടിൽ ബിജെപിയും കോൺഗ്രസും സഖ്യപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷം തമിഴ്നാട് നേരിടുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാജ്യത്തെ വനിതാ പാർട്ടികളും; സഖ്യം രൂപികരിച്ചു, 283 സീറ്റിൽ മത്സരിക്കും
14 വർഷത്തിന് ശേഷമാണ് അണ്ണാ ഡിഎംകെ എൻഡിഎയിൽ തിരിച്ചെത്തുന്നത്. പാർട്ടിയിലെ മുതിർന്ന് നേതാക്കളുടെ എതിർപ്പ് പോലും അവഗണിച്ചായിരുന്നു സഖ്യ പ്രഖ്യാപനം. എംകെ സ്റ്റാലിന്റെ ഡിഎംകെയും കോൺഗ്രസും തമ്മിൽ കാര്യമായ ഭിന്നതകൾക്കിട നൽകാതെ സീറ്റ് വിഭജനം പൂർത്തിയാക്കി. മറ്റ് ചെറുപാർട്ടികളെയും സഖ്യത്തിലേക്കടുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇരു വിഭാഗവും ഇപ്പോൾ നടത്തുന്നത്. തമിഴ്നാട്ടിൽ വിജയം നേടാൻ നിർണായകമാവുക ചെറു പാർട്ടികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
സഖ്യം ഇങ്ങനെ:
പുതുച്ചേരി ഉൾപ്പെടെ 10 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഡിഎംകെ 20 മുതൽ 25 സീറ്റുകളിലും മറ്റ് സീറ്റുകളിൽ ചെറു കക്ഷികളുമാകും മത്സരിക്കുക. തമിഴ്നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും വീതം ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നോടാൻ ഡിഎംകെയ്ക്കും കോൺഗ്രസിനും കഴിഞ്ഞിരുന്നില്ല.
ബിജെപിയിൽ ഇങ്ങനെ
അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിൽ 5 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അണ്ണാ ഡിഎംകെ 21 സീറ്റുകളിലും പിഎംകെ എഴ് സീറ്റുകളിലും മത്സരിക്കും. പുതുച്ചേരി അടക്കമുളള എട്ട് സീറ്റുകളിൽ മറ്റ് ചെറുകക്ഷികൾ മത്സരിക്കും. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ 37 സീറ്റുകളാണ് അണ്ണാ ഡിഎംകെ സ്വന്തമാക്കിയത്.
പിഎംകെ നിർണായകം
എസ് രാംദോസിന്റെ പിഎംകെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം പിഎംകെ എൻഡിഎ പാളയത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയോട് അകന്ന പിഎംകെ കോൺഗ്രസ് സഖ്യത്തിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാടിന്റെ വടക്കൻ മേഖലയിൽ സ്വാധീനമുള്ള പാർട്ടിയാണ് പിഎംകെ. കഴിഞ്ഞ 20 വർഷത്തോളമായി വടക്കൻ മേഖലയിൽ മാത്രം 15-20 ശതമാനമാണ് പിഎംകെയുടെ വോട്ട് വിഹിതം. തമഴ്നാട്ടിലാകെ 6-7 ശതമാനം വോട്ട് വിഹിതമുണ്ട് പിഎംകെയ്ക്ക്. പിഎംകെയെ ഒപ്പം നിർത്താനായത് ബിജെപിക്ക് ഗുണകരമാകും
ഡിഎംഡികെ
വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെയാണ് മറ്റൊരു പ്രധാന പ്രദേശിക പാർട്ടി. നിലവിലെ സ്ഥിതിയനുസരിച്ച് അണ്ണാ ഡിഎംകെയ്ക്കും ബിജെപിക്കുമൊപ്പം ഡിഎംഡികെയും ചേരാനാണ് സാധ്യത. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതെയുള്ളു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യവും ഡിഎംഡികെയ്ക്കായി ചരടുവലികൾ നടത്തുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും തമിഴ്നാടിന് നിർണായകമാണ്. ദിനകരൻ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കരുണാനിധി ഉൾപ്പെടെ മൂന്ന് എംഎൽഎമാർ മരണപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡിഎംകെ- ബിജെപി-പിഎംകെ സഖ്യമുണ്ടാകും. എന്നാൽ കോൺഗ്രസും ഡിഎംകെയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അണ്ണാ ഡിഎംകെയ്ക്ക് നിർണായകം
അണ്ണാ ഡിഎംകെ സർക്കാരിന് ഉപതിരഞ്ഞെടുപ്പ് നിർണാകമാണ്. സർക്കാർ താഴെ വീഴാതിരിക്കാൻ 21ൽ 8 സീറ്റുകളില്ലെങ്കിലും വിജയം ഉറപ്പിച്ചേ മതിയാകു. ജയലളിതയുടെ വിയോഗവും, പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും, സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായേക്കും.
തകർന്നടിഞ്ഞ 2014
2014 തിരഞ്ഞെടുപ്പിൽ 39ൽ 37 സീറ്റുകളും നേടി ചരിത്ര വിജയമാണ് അണ്ണാ ഡിഎംകെ നേടിയത്. ഡിഎംകെയുടെ ദയാനിധി മാരൻ,എ രാജ, കോൺഗ്രസിന്റെ കാർത്തി ചിദംബരം തുടങ്ങിയവർക്കെല്ലാം തോൽവി നേരിടേണ്ടി വന്നു. എന്നാൽ ജയലളിതയുടെ വിയോഗത്തിന് ശേഷം ശക്തിക്ഷയിച്ചു തുടങ്ങിയ അണ്ണാ ഡിഎംകെയ്ക്ക് ഇക്കുറി പുറത്ത് നിന്നുള്ള സഹായം തേടേണ്ടി വന്നു.