കർണാടകയിലേത് മോദി-രാഹുൽ പോരാട്ടം.. 2019ലെ വിധിയും കർണാടകയെഴുതും!
ബെംഗളൂരു: പ്രാദേശിക വിഷയങ്ങളാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതുക പതിവെങ്കിലും ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സിദ്ധരാമയ്യയും യെദ്യൂരപ്പയും തമ്മിലുള്ള പോരാട്ടം എന്നതിനേക്കാള്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് നരേന്ദ്ര മോദി- രാഹുല്‍ ഗാന്ധി പോരാട്ടം കൂടിയാണത് എന്നതാണ്. കര്‍ണാടകത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നില്ല.
ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഇത്രയേറേ രാജ്യവ്യാപക ശ്രദ്ധ നേടുന്നത് ആദ്യമായിട്ടാവും. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഭാവി എന്തായിരിക്കും എന്നതിന്റെ ദിശാസൂചിക കൂടിയാവും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.
2019ലെ വിധി
2019ലെ ലോകസഭാ തെരഞ്ഞെടുപ്പും ഈ വര്‍ഷമവസാനം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും വിധി നിര്‍ണയിക്കുന്നതില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകത്തില്‍ തോല്‍ക്കുക എന്നതിന് അര്‍ത്ഥം പഞ്ചാബിലും പുതുച്ചേരിയിലും മിസോറാമിലും മാത്രമായി ഒതുങ്ങുക എന്നതാണ്. ബിജെപിക്കാവട്ടെ ദക്ഷിണേന്ത്യ പിടിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലെ ആദ്യ വിജയവുമാകും കര്‍ണാടകയിലെ ജയം.
ദക്ഷിണേന്ത്യ പിടിക്കണം
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാതെ ബിജെപിയുടെ സുവര്‍ണയുഗം ആരംഭിക്കുന്നില്ല എന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പലകുറി ആവര്‍ത്തിച്ചതാണ്. കര്‍ണാടകയില്‍ ജയിച്ചാല്‍ മോദി- അമിത് ഷാ നേതൃത്വത്തിന് കീഴില്‍ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യത്തെ വന്‍വിജയമാകും അത്. തമിഴ്‌നാട്ടിലോ കേരളത്തിലോ തെരഞ്ഞെടുപ്പ് വിജയം നേടാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആന്ധ്രയിലെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിടുക കൂടി ചെയ്തതോടെ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ആകെയുള്ള പിടിയും നഷ്ടമായി.
ഇരുപാർട്ടികൾക്കും വെല്ലുവിളി
സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് പൊതുവെ താല്‍പര്യം കാണിക്കാത്ത ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അധികാരം പിടിക്കാന്‍ ബിജെപിക്ക് ആത്മവിശ്വാസം നല്‍കും കര്‍ണാടകത്തിലെ ജയം. തോറ്റാല്‍ ഈ പോളിസി ദക്ഷിണേന്ത്യയിലെങ്കിലും മാറ്റുന്നതിനെക്കുറിച്ച് ബിജെപിക്ക് ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടതായി വരും. കോണ്‍ഗ്രസാണ് കര്‍ണാടകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെങ്കിലും ജെഡിഎസും ബിജെപിയും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തന്നെ അക്കാര്യം വ്യക്തമാണ്.
ബിജെപിക്ക് ചരിത്രം മോശമല്ല
2013ലെ തെരഞ്ഞെടുപ്പ് മാറ്റി നിര്‍ത്തിയാല്‍ മികച്ച വോട്ട് ശതമാനവും സീറ്റുകളും കര്‍ണാകത്തില്‍ ബിജെപി നേടിയിട്ടുണ്ട്. യെദ്യൂരപ്പ പാര്‍ട്ടി പിളര്‍ത്തിയ 2013ല്‍ ബിജെപിക്ക് വന്‍ തിരിച്ചടിയേറ്റിരുന്നു. എന്നാലിപ്പോള്‍ യെദ്യൂരപ്പ ബിജെപിക്കൊപ്പമുണ്ട്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല എങ്കില്‍ കര്‍ണാടകയുടെ കടിഞ്ഞാണ്‍ ജെഡിഎസിന്റെ കയ്യിലാകും. ഇത് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചെറുപാര്‍്ട്ടികളുമായുള്ള സഖ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ അപകടത്തിലാക്കും.
രാജ്യസഭയിലെ ഭൂരിപക്ഷം
ജയിച്ചാല്‍ മോദി പ്രഭാവം ഇനിയില്ലെന്ന ആത്മവിശ്വാസത്തില്‍ തന്നെ കോണ്‍ഗ്രസിന് പൊതുതെരഞ്ഞെടുപ്പിനെ നേരിടാം. രാജ്യസഭയില്‍ ഭൂരിപക്ഷം എന്ന ലക്ഷ്യത്തോട് കൂടുതല്‍ അടുക്കാന്‍ കര്‍ണാടകയില്‍ ജയിക്കാനായാല്‍ ബിജെപിക്ക് സാധിക്കും. 2010ല്‍ കര്‍ണാടകത്തില്‍ നിന്നുള്ള നാല് എംപിമാര്‍ വിരമിക്കും. അവരില്‍ ഒരാള്‍ മാത്രമാണ് ബിജെപി അംഗം.കര്‍ണാകടയിലെ തോല്‍വി പാര്‍ലമെന്റിലും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നത് പ്രതിപക്ഷ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകും.
വര്‍ഗീയതയും മതേതരത്വവും
വര്‍ഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ് കര്‍ണാടകയിലേത് എന്നാണ് സിദ്ധരാമയ്യ ഇക്കുറി തെരഞ്ഞെടുപ്പിന് നല്‍കിയ വിശേഷണം. മാത്രമല്ല പിന്നോക്ക വിഭാഗങ്ങളായ ദളിതുകളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും ഏകോപനവും സിദ്ധരാമയ്യയുടെ ആയുധമായിരുന്നു. പിന്നോക്കക്കാര്‍ക്കായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇക്കാര്യം പിന്നോക്കക്കാരും സമ്മതിക്കുന്നു. കര്‍ണാടകത്തിലെ ശക്തമായ ജാതിവിഭാഗങ്ങളായ ലിംഗായത്തുകളുടേയും വൊക്കലിംഗ സമുദായക്കാരുടേയും സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഇത് വഴി സിദ്ധരാമയ്യയ്ക്ക് ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍.
ഹിന്ദുത്വ അജണ്ട മുന്നോട്ട്
എന്നാല്‍ എല്ലായിടത്തേയും പോലെ മോദി പ്രഭാവവും ഹിന്ദുത്വവാദവും തന്നെയാണ് കര്‍ണാടകയിലും ബിജെപി തുറുപ്പ് ചീട്ടായി ഇറക്കിയത്. സിദ്ധരാമയ്യയുടെ സമുദായമായ കുറുബാസില്‍ നിന്നൊഴികെ ഹിന്ദുവോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ തന്നെയാണ് എത്തുകയെന്ന് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പിലും ഹിന്ദുത്വ കാര്‍ഡിറക്കിയും മോദി ബ്രാന്‍ഡിനെ തന്നെ ആശ്രയിച്ചുമാകും ബിജെപിയുടെ മുന്നോട്ട് പോക്ക്.
Recommended Video
പണപ്പെട്ടി ചോരും
കര്‍ണാടകത്തിലെ തോല്‍വി കോണ്‍ഗ്രസിനുണ്ടാക്കുന്ന മറ്റൊരു വന്‍ തിരിച്ചടി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സ് ശുഷ്‌കമാകുമെന്നതാണ്. പഞ്ചാബിലും പുതുച്ചേരിയിലും മിസോറാമിലും മാത്രമായി ഭരണം ഒതുങ്ങുന്നതോടെ ഫണ്ട് പിരിവ് കോണ്‍ഗ്രസിന് ബുദ്ധിമുട്ടേറിയതാവും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാണ് പാര്‍ട്ടിയെന്ന നിലയ്ക്ക് ബിജെപി. കര്‍ണാടകയില്‍ തന്നെ കോടികളാണ് ഇത്തവണ ബിജെപി ഒഴുക്കിയതെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ പണക്കൊഴുപ്പിന്റെ ബലത്തിലുള്ള ബിജെപിയും പ്രചാരണ തന്ത്രങ്ങളെ നേരിടുകയെന്നത് കോണ്‍ഗ്രസിന് തലവേദനയാകും.
മൊയ്തീന്‍കുട്ടിക്ക് മകളെ അമ്മ കൊണ്ടുപോയിക്കൊടുത്തതാവില്ല.. പീഡനം പുറത്തെത്തിച്ച ധന്യ പറയുന്നു
മാതൃദിനത്തിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് മകൻ.. സമാനതകളില്ലാത്ത ക്രൂരത