കിഴക്കൻ ഉത്തർപ്രദേശിൽ പ്രിയങ്കയെ ഇറക്കിയത് എന്തുകൊണ്ട്? കോൺഗ്രസ് ലക്ഷ്യമാക്കുന്നത് ഇതാണ്
ദില്ലി: രാജ്യം നിർണായകമായൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ തികച്ചും നാടകീയമാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. പ്രിയങ്കയുടെ വരവ് പ്രവർത്തകരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ബിജെപിക്കും കോൺഗ്രസിനെ തഴഞ്ഞ എസ്പി-ബിഎസ്പി സഖ്യത്തിനും മറുപടി നൽകാൻ പ്രിയങ്കയുടെ വരവോടെ സാധിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കയുടെ നിയമനം. മധ്യപ്രദേശിൽ ചുണ്ടിനും കപ്പിനുമിടയിൽ മുഖ്യമന്ത്രിപദം നഷ്ടമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് പടിഞ്ഞാറൻ പ്രദേശങ്ങളുടെ ചുമതല. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്കയ്ക്ക് നൽകുന്നതിൽ കോൺഗ്രസിന് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്.
നാലായി വിഭജനം
ഉത്തർപ്രദേശിനെ പ്രധാനമായും നാലായി വിഭജിച്ചിട്ടുണ്ട് കിഴക്കൻ ഉത്തർപ്രദേശ് പടിഞ്ഞാറൻ ഉത്തർപ്രദേശ്, മധ്യ ഉത്തർപ്രദേശ്, ബുധേൽഖണ്ഡ് പ്രദേശം. എന്നാൽ സംഘടനാ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് രണ്ട് പ്രദേശങ്ങളായാണ് ഉത്തർപ്രദേശിനെ കാണുന്നത്. കിഴക്കൻ ഉത്തർപ്രേദശും പടിഞ്ഞാറൻ ഉത്തർ പ്രദേശും. പ്രിയങ്ക ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കൻ ഉത്തർപ്രദേശിൽ 42 ലോക്സഭാ സീറ്റുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. അവധ്, പൂർവാഞ്ചൽ പ്രദേശങ്ങൾ ആ മേഖലയിലാണ്.
പടിഞ്ഞാറൻ ഉത്തർ പ്രദേശ്
ബുധേൽഖണ്ഡ്, റുഹേൽഖണ്ഡ്, ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലയുടെ ചുമതലയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയിരിക്കുന്നത്. 38 ലോക്സഭാ സീറ്റുകളാണ് സിന്ധ്യയുടെ പടിഞ്ഞാറൻ ഉത്തർപ്രദേശിന് കീഴിലുള്ളത്.
മികച്ച പ്രകടനം കിഴക്കിൽ
2019, 2014 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം താരതമ്യം ചെയ്താൽ കിഴക്കൻ ഉത്തർപ്രദേശിലാണ് കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. 2014ൽ യുപിയിൽ കോൺഗ്രസിന്റെ ആകെ സമ്പാദ്യമായ അമേത്തിയും റായ്ബറേലിയും കിഴക്കൻ ഉത്തർപ്രദേശിലാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ എല്ലാ സീറ്റുകളിലും നിരാശയായിരുന്നു.
2009ൽ 21 സീറ്റുകൾ
ഉത്തർപ്രദേശിൽ 80 ലോക്സഭാ സീറ്റുകളാണുള്ളത്. 2009ൽ ഇതിൽ 21 ഇടത്ത് കോൺഗ്രസ് വിജയിച്ചു. ഇതിൽ 15 സീറ്റുകളും കിഴക്കൻ ഉത്തർപ്രദേശിലായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഇതിൽ മൂന്നും കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുമായിരുന്നു.
വോട്ട് വിഹിതവും കൂടൂതൽ
വോട്ട് വിഹിത്തതിന്റെ കാര്യത്തിലും കിഴക്കൻ ഉത്തർപ്രദേശാണ് മുൻ പന്തിയിൽ. 2014ൽ 10 ശതമാനമായിരുന്നു കിഴക്കൻ ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ വോട്ട് വിഹിതം പടിഞ്ഞാറൻ മേഖലയിലാകട്ടെ 4.9 ശതമാനം മാത്രം. 2014ൽ കോൺഗ്രസിന് ഒരു ലക്ഷത്തിൽ പരം വോട്ടുകൾ കിട്ടിയ 11മണ്ഡലങ്ങളിൽ 11എണ്ണവും കിഴക്കൻ ഉത്തർപ്രദേശിലാണ്.
എസ്പിയും ബിഎസ്പിയും ശക്തം
ബിജെപിയുടെയും സമാജ് വാദി പാർട്ടിയുടെയും കൂടുതൽ ശക്തി കേന്ദ്രങ്ങൾ പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ്. പക്ഷേ സമാജ് വാദി പാർട്ടി 2014 ലും 2017ലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് കിഴക്കൻ ഉത്തർപ്രദേശിൽ തന്നെയാണ്. ബീഹാറും ഛത്തീസ്ഗഡുമായി ചേർന്നു കിടക്കുന്ന പ്രദേശമാണിത്.
തൂത്തുവാരി ബിജെപി
2014ൽ സംസ്ഥാനത്തുട നീളം ബിജെപി തരംഗം അലയടിച്ചിരുന്നു. 71 സീറ്റുകളാണ് ബിജെപി നേടിയത്. അന്ന് 42.6 ശതമാനായിരുന്നു അവരുടെ വോട്ട് വിഹിതം. 2017 നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ 403ൽ 312 സീറ്റുകളിലും വിജയിച്ചു. 40 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം.
വികസനം എത്താത്ത പ്രദേശം
വികസനം എത്തിനോക്കാത്ത പ്രദേശങ്ങളാണ് കിഴക്കൻ ഉത്തർപ്രദേശിൽ ഭൂരിഭാഗവും. റോബർട്ട്ഗഞ്ച് മണ്ഡലത്തിലെ സോൺഭദ്ര ജില്ലയിൽ മസ്തിഷ്കവീക്കം പടർന്ന് പിടിക്കുകയാണ്. പ്രദേശത്തെ മാവോയിസ്റ്റ് സാന്നിധ്യവും ഭീഷണിയാണ്. തൊഴിലില്ലായ്മയാണ് മറ്റൊരു ഭീഷണി. നോട്ട് നിരോധനം വലിയ തിരിച്ചടി നൽകിയ സ്ഥലം കൂടിയാണിത്. ജോലി തേടി മറ്റിടങ്ങളിലേക്ക് പോയ യുവാക്കൾക്ക് കൂട്ടത്തോടെ മടങ്ങി വരേണ്ടി വന്നു.