2018 ആവർത്തിക്കുമോ? കോൺഗ്രസ് സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കുമാരസ്വാമി
ബെംഗളൂരു: അടുത്ത വർഷമാണ് നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിയെ വീഴ്ത്തുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
2018 ൽ അന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബി ജെ പിയെ അധികാരത്തിൽ നിന്നും അകറ്റാൻ ജെ ഡി എസുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്. ഭരണം പിടിക്കാൻ ഇത്തവണയും കോൺഗ്രസ് ജെ ഡി എസുമായി സഖ്യമുണ്ടാക്കുമോയെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതിനിടെ സഖ്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി.

നിയമസഭ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ജെ ഡി എസ് തനിച്ച് മത്സരിക്കും, 224 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 123കളിലെങ്കിലും പാർട്ടി വിജയം നേടും. ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നവംബറോടെ ഉണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ പഞ്ചരത്ന യാത്ര ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജെ ഡി എസ്. നവംബർ 1 മുതൽ കോലാർ ജില്ലയിൽ നിന്നുള്ള കോലാറിൽ നിന്നാണ് യാത്ര ആരംഭിക്കുക.

അതേസമയം കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജെ ഡി എസ് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് സ്വതന്ത്രരുടെ പിന്തുണ തേടുമെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. 'സ്വതന്ത്രർ ഉണ്ടാകും, സംസ്ഥാനത്ത് ജെ ഡി എസിന് അധികാരത്തിലേറാനുള്ള അനുകൂല സാഹചര്യം ഉണ്ടെന്നാണ് തന്റെ അഭിപ്രായം. ഇനിയും തിരഞ്ഞെടുപ്പിനായി ആറ് മാസത്തെ സമയം ഉണ്ട്. 123 സീറ്റുകളിൽ വിജയം നേടാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ', കുമാരസ്വാമി പറഞ്ഞു.

പ്രാദേശിക പാർട്ടികളോ സംഘടനകളോ ജെ ഡി എസുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചാൽ അവരുമായി ചർച്ചയ്ക്ക് തയ്യാറാണ്. പ്രാദേശിക കക്ഷികൾക്കായി മൂന്നോ നാലോ സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ജെ ഡി എസ് പരിഗണിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടുണ്ട്. പദയാത്രയുടെ ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു. ബി ജെ പിയും കോൺഗ്രസും ഇപ്പോഴും തങ്ങളുടെ നേതാക്കളെ ചാക്കിടാനള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.

അതേസമയം സഖ്യമില്ലാതെ തന്നെ 150 സീറ്റ് സംസ്ഥാനത്ത് വിജയിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് നിന്ന് ലഭിച്ച സ്വീകരണം ഭരണം കോൺഗ്രസിന് ലഭിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്. തീർച്ചയായും ഇക്കുറി കോൺഗ്രസ് അധികാരത്തിലേറും, ഡികെ ശിവകുമാർ പറഞ്ഞു.

കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ശക്തമായൊരു ടീം നമ്മുക്കുണ്ട്. തിരഞ്ഞെടുപ്പ് വിജയിത്തിന് ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ചർച്ചകളിലേക്ക് നേതൃത്വം കടക്കൂവെന്നും ഡികെ ശിവകുമാർ പറഞ്ഞു. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാര വടംവലിയാണ് സംസ്ഥാനത്ത് കോൺഗ്രസിന് വെല്ലുവിളി തീർക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി ഇരുവരും നടത്തുന്ന ചരടുവലികൾക്കെതിരെ ഹൈക്കമാന്റ് ശക്തമായ താക്കീത് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications