അയോഗ്യനാക്കപ്പെട്ടാൽ പിന്നെന്ത്? സച്ചിൻ പൈലറ്റ് കടുത്ത തീരുമാനത്തിലേക്ക്, വിമതർ പിരിമുറുക്കത്തിൽ!
ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് അടക്കമുളള 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി വിമതര്‍ക്കും അശോക് ഗെഹ്ലോട്ട് പക്ഷത്തിനും ഒരു പോലെ നിര്‍ണായകമാണ്.
വിധി എതിരായാല്‍ വിമതരെ അയോഗ്യരാക്കാനുളള നീക്കവുമായി ഗെഹ്ലോട്ടിന് മുന്നോട്ട് പോകാന്‍ സാധിക്കും. അയോഗ്യനാക്കപ്പെട്ടാല്‍ പിന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടാകില്ല എന്നാണ് സച്ചിന്‍ പൈലറ്റ് അടുത്ത വൃത്തങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണം
വളരെ ചെറിയ പ്രായത്തിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായും സംസ്ഥാന ഉപമുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റ് നിയോഗിക്കപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റ് കലാപം തുടങ്ങിയത്. 30 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് പൈലറ്റ് ആദ്യം അവകാശപ്പെട്ടിരുന്നത്. നിലവില്‍ 18 എംഎല്‍എമാരാണ് പൈലറ്റിനൊപ്പമുളളത്.
അയോഗ്യതാ നീക്കം
കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്നതിന് പിറകേയാണ് വിമതര്‍ക്കെതിരെ ഗെഹ്ലോട്ട് സര്‍ക്കാര്‍ അയോഗ്യതാ നീക്കം ആരംഭിച്ചത്. എന്നാല്‍ സ്പീക്കറുടെ നോട്ടീസിനെതിരെ വിമതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി പറയുന്നത് തടയാന്‍ സ്പീക്കര്‍ സിപി ജോഷി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം അംഗീകരിച്ചില്ല.
Recommended Video
രാഷ്ട്രീയത്തില്‍ തുടരില്ല ?
അയോഗ്യതാ നടപടികള്‍ നടത്താന്‍ സ്പീക്കറെ ഹൈക്കോടതി അനുവദിക്കുകയാണ് എങ്കില്‍ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും അയോഗ്യരാക്കപ്പെട്ടേക്കും. എന്നാല്‍ അയോഗ്യനാക്കപ്പെട്ടാല്‍ പിന്നെ താന്‍ രാഷ്ട്രീയത്തില്‍ തുടരില്ല എന്നാണ് സച്ചിന്‍ പൈലറ്റ് തന്റെ അടുത്ത വൃത്തങ്ങളോട് പറഞ്ഞിരിക്കുന്നത് എന്നാണ് സൂചന. ബിജെപിയില്‍ ചേരില്ലെന്ന് പൈലറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്.
രാജസ്ഥാനില്‍ നേതൃമാറ്റം വേണം
കോടതിയിലെ പോരാട്ടം ജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിനകത്ത് നിന്ന് കൊണ്ട് തന്നെ തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതും. രാജസ്ഥാനില്‍ നേതൃമാറ്റം വേണം എന്ന ആവശ്യം ഉളള താന്‍ എന്തിനാണ് സര്‍ക്കാരിനെ അട്ടിമറിക്കുന്നത് എന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നിനും കൊള്ളാത്തവന്‍
അശോക് ഗെഹ്ലോട്ട് അടുത്തിടെ പരസ്യമായി സച്ചിന്‍ പൈലറ്റിനെ അധിക്ഷേപിച്ച് വരെ സംസാരിച്ചിരുന്നു. ഒന്നിനും കൊള്ളാത്തവന്‍ എന്നതടക്കമുളള രൂക്ഷമായ ആക്രമണം ആണ് പൈലറ്റിനെതിരെ ഗെഹ്ലോട്ട് നടത്തിയത്. ഗെഹ്ലോട്ട് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും ഹൈക്കമാന്‍ഡ് അക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയില്ല എന്നതിലും സച്ചിന്‍ പൈലറ്റ് നിരാശനാണ് എന്നാണ് വിവരം.
ഒരു വര്‍ഷത്തിനുളളില്‍ മുഖ്യമന്ത്രിയാക്കണം
സച്ചിന്‍ പൈലറ്റിനെ നഷ്ടപ്പെടുത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സച്ചിന്‍ പൈലറ്റുമായി പല തവണ ഫോണില്‍ അനുനയ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിനുളളില്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്നാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു തരത്തിലും സാധ്യമാകില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വമുളളത്.