രാഹുല്‍ രണ്ടിടത്തേക്ക് മത്സരിക്കുമെങ്കില്‍ വയനാട് ! കാരണം ഇതാണ്
രാഹുല്‍ ഗാന്ധിയ്ക്കായി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏറെ കുറേ ഉറപ്പായിട്ടുണ്ട്. കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രാഹുലിന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴ്നാടല്ല കേരളവും കര്‍ണാടകയുമാണ് രാഹുല്‍ ഗാന്ധി കൂടുതല്‍ പരിഗണിക്കുന്നതെന്നാണ് വിവരം.
അങ്ങനെയെങ്കില്‍ രാഹുലിന് മത്സരിക്കാന്‍ സുരക്ഷിതവും പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതുമായ മണ്ഡലം വയനാട് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്‍റെ കാരണങ്ങള്‍ ഇവയാണ്

ബിജെപിക്ക് കുരുക്ക്
ഉത്തരേന്ത്യയില്‍ ഇത്തവണ ബിജെപിക്ക് കാലിടറുമെന്നും അതേസമയം കോണ്‍ഗ്രസിന് മുന്നേറാന്‍ ആകുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ തിരിച്ചടി മറികടക്കാന്‍ ബിജെപിക്ക് ദക്ഷിണേന്ത്യയ്ക്ക് മേല്‍ കണ്ണുണ്ട്. ഇത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വരവിനായി നേതാക്കള്‍ മുറവിളി കൂട്ടുന്നത്.

സമ്മതം മൂളി രാഹുല്‍
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് മത്സരിക്കുന്നത് പാര്‍ട്ടിയുടെ കൂറ്റന്‍ വിജയത്തിന് വഴിവെയ്ക്കുമെന്ന് നേതാക്കള്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

രണ്ട് സംസ്ഥാനങ്ങള്‍
എന്നാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ ഒരുപോലെ രാഹുലിന്‍റെ വരവും കാത്ത് നില്‍ക്കുന്ന സ്ഥിതിക്ക് രാഹുല്‍ എവിടെ മത്സരിക്കുമെന്ന അനിശ്ചിതത്വമാണ് ഉയരുന്നത്. തമിഴ്നാട്ടില്‍ രാഹുലിന് താത്പര്യമില്ല. കര്‍ണാടകവും കേരളവുമാണ് രാഹുല്‍ പരിഗണിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍.

കര്‍ണാടകത്തില്‍
ഇതില്‍ തന്നെ കര്‍ണാടകയിലായിരിക്കും കൂടുതല്‍ സാധ്യത എന്നാണ് വിവരം. സൗത്ത് ബെംഗളൂരുവാണ് രാഹുലിന് വേണ്ടി കര്‍ണാടക നേതൃത്വം നിര്‍ദ്ദേശിക്കുന്ന മണ്ഡലം. അതേസമയം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഏത് സീറ്റും
രാജ്യസഭാ എംപി ബികെ ഹരിപ്രസാദാണ് ഇവിടെ മത്സരിക്കുന്നത്. ഒരുപക്ഷേ രാഹുല്‍ വരികയാണെങ്കില്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ മാറ്റി പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. അല്ലേങ്കില്‍ രണ്ടാം ഘട്ട പട്ടികയിലാവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക. രാഹുലിന് താത്പര്യമുള്ള ഏത് സീറ്റും എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

വയനാട് മത്സരിക്കണം
അതേസമയം കര്‍ണാടകത്തില്‍ മത്സരിക്കുന്നതിനെക്കാളുപരി എന്തുകൊണ്ടും വയനാട് മത്സരിക്കുന്നതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്‍റെ കാരണങ്ങള്‍ ഇവയൊക്കെയാണ്. മിനിമം വേതനം പദ്ധതി തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് തുറുപ്പ് ചൂട്ടാകും.

പ്രതിസന്ധികള്‍
ഇത് മേഖലയിലെ രാഹുലിന്‍റെ ജനപ്രീതി ഉയര്‍ത്തുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. അതേസമയം ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തിലാണ് രാഹുല്‍ മത്സരിക്കുന്നതെങ്കില്‍ മറ്റ് ചില പ്രതിസന്ധികള്‍ കൂടി കോണ്‍ഗ്രസിന് നേരിടേണ്ടി വരും.

ആറ് മണ്ഡലങ്ങള്‍
ഇവിടെ കോണ്‍ഗ്രസിന് സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ആറ് മണ്ഡലങ്ങളില്‍ നാലെണ്ണവും പട്ടിക ജാതി പട്ടിക വര്‍ഗ സംവരണമുള്ളവയാണ്. ജെഡിഎസിനെ പൂര്‍ണമായും ഇവിടെ വിശ്വസിക്കാനാവില്ലെന്നതും മറ്റൊരു കാര്യം.

മുസ്ലീം ഭൂരിപക്ഷം
അതേസമയം വയനാട് മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ്. ഇത് അനുകൂല ഘടകമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. അതു മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ കേരളത്തില്‍ വന്നാല്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം അലയടിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു.

ദേശീയ നേതൃത്വം
കൂടാതെ അതിര്‍ത്തിയിലുള്ള വയനാട് മത്സരിക്കുകയാണെങ്കില്‍ അത് കര്‍ണാടകയിലും ഗുണം ചെയ്യുമെന്നുള്ള നിരീക്ഷണവും ശക്തമാണ്. അതിനിടെ വയനാട്ടില്‍ ടി സിദ്ദിഖിന്‍റേയോ വടകരയില്‍ കെ മുരളീധരന്‍റേയോ പേര് ഉറപ്പിച്ച് പറയാന്‍ ദേശീയ നേതൃത്വം തയ്യാറായില്ലെന്നും ശ്രദ്ധേയമാണ്.സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിലെ ആശങ്കയറിച്ച് ഹൈക്കമാന്‍റിനെ വയനാട് ഡിസിസി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് ഹൈക്കമാന്‍റ് നിര്‍ദ്ദേശിച്ചത്.

ഏറെ നീളും?
അതിനിടെ രാഹുലിന്‍റെ അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ നേതാക്കളുടെ പ്രതീക്ഷയേറ്റുന്നുണ്ട്. ഒരുപക്ഷേ സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഏപ്രില്‍ 4 വരെ ഈ അനിശ്ചിതത്വം തുടരുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ നേതാക്കള്‍.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications