സച്ചിൻ-ഗെഹ്ലോട്ട് പോര് തിരിച്ചടിയാകും?; രാജസ്ഥാനിൽ കോൺഗ്രസ് ഭരണം വീഴുമെന്ന് സർവ്വേ
ജയ്പൂർ: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം നഷ്ടമായേക്കുമെന്ന് സർവ്വേ. എ ബി പി-സി വോട്ടർ സർവ്വേയാണ് കോൺഗ്രസിന് പരാജയം പ്രവചിച്ചത്. തിരഞ്ഞെടുപ്പിൽ 109 മുതൽ 119 സീറ്റോടെ ബി ജെ പി അധികാരത്തിൽ വരുമെന്നും സർവ്വേ പറയുന്നു.
കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനമാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ 100 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് ബി ജെ പിയെ താഴെയിറക്കിയത്. ഇത്തവണ സംസ്ഥാനത്തെ പതിവ് തെറ്റില്ലെന്നും കോൺഗ്രസിന് വെറും 78 മുതൽ 88 സീറ്റുകൾ വരെയെ ലഭിക്കുള്ളൂവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. ബി ജെ പിക്ക് 45.8 ശതമാനം വോട്ടുകളും കോൺഗ്രസിന് 41 ശതമാനം വോട്ടുകളുമാണ് സർവ്വേ പറയുന്നത്. അതേസമയം ബി എസ് പിക്ക് 2 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നേരത്തേ കോൺഗ്രസിന്റെ ആഭ്യന്തര സർവ്വേയിലും സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസിന് അനുകൂല സാഹചര്യമല്ലെന്നായിരുന്നു കണ്ടെത്തൽ. ഭരണം തുടരണമെങ്കിൽ കൂടുതൽ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന നിർദ്ദേശം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു മുന്നോട്ട് വെച്ചിരുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവും മുൻ പി സി സി അധ്യക്ഷനുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കങ്ങളും കോൺഗ്രസിന് സംസ്ഥാനത്ത് തലവേദന തീർക്കുന്നുണ്ട്. ഇരുവരും തമ്മിൽ പരസ്യമായി തന്നെ അതൃപ്തികൾ പ്രകടിപ്പിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്റ് നേരിട്ട് ഇടപെടുകയായിരുന്നു.
രാജസ്ഥാനിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നതാണ് സച്ചിന്റെ ആവശ്യം. എന്നാൽ അത് അംഗീകരിക്കാൻ അശോക് ഗെഹ്ലോട്ട് തയ്യാറായിട്ടില്ല. വിമത നീക്കം നടത്തിയ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ അംഗീകരിക്കില്ലെന്നാണ് ഗെഹ്ലോട്ടിന്റെ നിലപാട്. നേരത്തേ ഗെഹ്ലോട്ട് സർക്കാരിനെ മുൾമുനയിൽ നിർത്തി തന്റെ പക്ഷത്തുള്ള എംഎൽഎമാർക്കൊപ്പം സച്ചിൻ റിസോർട്ടിലേക്ക് മാറുകയും സർക്കാരിനെതിരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. സച്ചിന്റെ ഈ നീക്കത്തിന് പിന്നിൽ ബി ജെ പിയാണെന്നാണ് ഗെഹ്ലോട്ട് ആരോപിക്കുന്നത്. എന്നാൽ സച്ചിനെ തള്ളിപ്പറയാൻ ദേശീയ നേതൃത്വം തയ്യാറല്ല. തിരഞ്ഞെടുപ്പിന് മുൻപ് സച്ചിനെ കൂടെ നിർത്താനും അനുനയിപ്പിക്കാനും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഹൈക്കമാൻറ് സച്ചിനെ ഉൾപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications