യെഡ്ഡിക്ക് മെയിൻ റോൾ? കർണാടകത്തിൽ വീണ്ടും കളി മാറ്റി ബിജെപി, നിർണായക കൂടിക്കാഴ്ച
ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും നിർണായക ചുമതല? ദില്ലിയിൽ ദേശീയ നിർവ്വാഹക സമിതി യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങൾക്ക് കാരണമായത്. ദില്ലിയിൽ വെച്ച് 15 മിനിറ്റോളമാണ് അദ്ദേഹം യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
ഏകദേശം 15 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന് നേതാക്കൾ സമ്മതിക്കുന്നുണ്ടെങ്കിലും എന്താണ് കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചതെന്ന് വ്യക്തമല്ലെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ ബി ജെ പി നേതൃത്വുമായി അത്ര അടുപ്പത്തിൽ അല്ല യെദ്യൂരപ്പ. പലപ്പോഴും അദ്ദേഹം നേതൃത്വത്തോടുള്ള തന്റെ അതൃപ്തികൾ പരസ്യമായും രഹസ്യമായും പ്രകടിപ്പിച്ചിട്ടുണ്ട്. ബി ജെ പി പരിപാടികളിൽ നിന്നടക്കം അദ്ദേഹം വിട്ടുനിന്നിരുന്നു. മാത്രമല്ല ബി ജെ പി നേതൃത്വം തന്നെ ഒതുക്കുകയാണെന്ന വികാരവും യെഡ്ഡിക്കുണ്ട്. അതേസമയം യെദ്യൂരപ്പയെ പിണക്കിയാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമാകുമെന്ന ഭയം ബി ജെ പിക്കുണ്ട്.

സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമായ ലിഗായത്ത് സമുദായത്തിൽ നിന്നുള്ള ഉന്നതനായ നേതാവാണ് യെദ്യൂരപ്പ. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് സമുദായത്തിനിടയിൽ വലിയ അമർഷത്തിന് കാരണമായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകുമെന്നായിരുന്നു അന്ന് ഇതിനോട് സമുദായ നേതൃത്വം പ്രതികരിച്ചിരുന്നത്. സമുദായത്തെ തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീട് സമുദായത്തിൽ നിന്ന് തന്നെയുള്ള മറ്റൊരു നേതാവ് ബസവരാജ് ബൊമ്മിയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. എന്നാൽ യെഡ്ഡിയുടേത് പോലൊരു സ്വീകാര്യത സമുദായാംഗങ്ങൾക്കിടയിൽ ബൊമ്മിക്കില്ല.

ബി ജെ പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. മിഷൻ സൗത്ത് പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ ബി ജെ പിക്ക് കൈയ്യിലുള്ള ഏക സംസ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായാൽ അത് വലിയ ആഘാതം തീർക്കും. ഇത്തവണ കോൺഗ്രസ് വലിയ വെല്ലുവിളി കൂടി തീർക്കുന്ന ഈ സാഹചര്യത്തിൽ യെദ്യൂരപ്പയെ ഇനിയും പിണക്കുന്നത് ബുദ്ധിയല്ലെന്ന് നേതൃത്വത്തിന് അറിയാം. ഈ സാഹചര്യത്തിൽ കൂടിയാണ് മോദി-യെദ്യൂരപ്പ കൂടിക്കാഴ്ച എന്നാണ് സൂചന.
ഇതോടെ യെദ്യൂരപ്പ വീണ്ടും കർണാടകത്തിൽ ബി ജെ പിയെ നയിക്കുമോയെന്നുള്ള ചർച്ചകൾ ശക്തമാകുന്നുണ്ട്. അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ബി ജെ പി നൽകിയേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന നേതൃത്വത്തെ മാറ്റാൻ ഉള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ലിംഗായത്ത് സമുദായത്തിൽ നിന്ന് അദ്ദേഹത്തിനുള്ള പിന്തുണയും അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവവും നിർണായകമാണ്. എന്നാൽ അദ്ദേഹത്തിന് എന്തെങ്കിലും നിർണായക പദവി ലഭിക്കുമെന്ന് കരുതുന്നില്ല', ബി ജെ പി നേതൃത്വത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നിന്നും ബി ജെ പിക്ക് 106 വരെ സീറ്റുകൾ തനിച്ച് ലഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മി ദേശീയ നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 108 സീറ്റപകളായിരുന്നു ബി ജെ പിക്ക് സംസ്ഥാനത്ത് നിന്ന് തനിച്ച് നേടാൻ സാധിച്ചത്. ഇത്തവണയും സംസ്ഥാനത്ത് ആരുമായും സഖ്യത്തിന് ശ്രമിക്കുന്നില്ലെന്നും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു.












Click it and Unblock the Notifications