ഒരു മണ്ഡലത്തിൽ 16 അപേക്ഷകൾ വരെ; സീറ്റ് മോഹികളുടെ എണ്ണത്തിൽ വലഞ്ഞ് കർണാടക കോൺഗ്രസ്
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ പതിവുകൾ തെറ്റിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഇതിനായി പ്രത്യേക സമിതിയേയും പാർട്ടി നേതൃത്വം രൂപീകരിച്ചിരുന്നു. ഏറ്റവും യോഗ്യരായ നേതാക്കളെ തിരഞ്ഞെടുപ്പിൽ ഇറക്കുകയെന്ന ലക്ഷ്യത്തോടെ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു. എന്നാൽ പതിവ് പോലെ തന്നെ ഇക്കുറിയും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പാർട്ടി വൃത്തങ്ങൾ നൽകുന്നത്. മത്സരിക്കാൻ താത്പര്യമുള്ളവരിടെ കൂട്ടയിടിയാണ് പാർട്ടിയിൽ എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. 36 മണ്ഡലങ്ങളിൽ അപേക്ഷകളുടെ പ്രളയമാണത്രേ.

വിജയം മാത്രം ലക്ഷ്യം വെച്ച് കൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഫീസ് നിശ്ചയിച്ച് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചത്. 5000 രൂപയായിരുന്നു അപേക്ഷ ഫോമിന്റെ വില. പൊതുവിഭാഗങ്ങളിൽ നിന്നുള്ളവർ 2 ലക്ഷവും പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ ഉള്ളവർ ഒരു ലക്ഷം രൂപയും ഫീസായി നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ ലഭിച്ച അപേക്ഷകൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് നേതൃത്വം.

70 സിറ്റുകളാണ് സംസ്ഥാനത്ത് കോൺഗ്രസിനുള്ളത്. ഇതിൽ 34 മണ്ഡലങ്ങളിൽ കാര്യമായ സീറ്റ് മോഹികൾ ഇല്ല. എന്നാൽ ബാക്കി വരുന്ന 36 സീറ്റുകളിൽ അപേക്ഷകളുടെ കുത്തൊഴക്കാണ്.36 ൽ 13 മണ്ഡലങ്ങളിൽ രണ്ട് വീതം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതായത് സിറ്റിംഗ് എംഎൽഎമാരും മറ്റൊരു പ്രാദേശിക നേതാവും എന്ന നിലയിലാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. അതേസമയം 23 മണ്ഡലങ്ങളിൽ ചിലതിൽ 16 വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

കുണ്ട്ഗോൾ മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത്. സിറ്റിംഗ് എംഎൽഎയായ കുസുമ ശിവല്ലി ഉൾപ്പെടെയാണിത്. ലിംഗസ്ഗുൾ, ഹരിഹർ എന്നീ മണ്ഡലങ്ങളിൽ 9 അപേക്ഷകൾ ലഭിച്ചു. പവ്ഗാഡയിൽ എട്ട്, അഫ്സൽപൂർ, ബിഡാർ എന്നിവിടങ്ങളിൽ 7 എന്നിങ്ങനെയാണ് അപേക്ഷകൾ. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ മത്സരിക്കാൻ തീരുമാനിച്ച കോലാറിൽ നിന്ന് മാത്രം 9 പേർ അപേക്ഷ നൽകിയിട്ടുണ്ട്. മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്സൺ വി ആർ സുദർശൻ, മുൻ എം എൽ സി സി ആർ മനോഹർ എന്നിവരാണ് അപേക്ഷ നൽകിയത്. കോലാറിൽ മത്സരിക്കാനുള്ള സിദ്ധരാമയ്യയുടെ ഏകപക്ഷീയ പ്രഖ്യാപനത്തിനെതിരെ മണ്ഡലത്തിൽ വലിയ അതൃപ്തികൾ നിലനിൽക്കുന്നുണ്ട്.

അതേസമയം കൂടുതൽ അപേക്ഷകൾ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സിറ്റിംഗ് എംഎൽഎമാരിൽ പലരും. തങ്ങൾക്ക് ഇക്കുറി സീറ്റ് നഷ്ടമാകുമോയെന്നതാണ് നേതാക്കളിൽ പലരുടേയും ആശങ്ക. ഇനി സീറ്റ് ലഭിച്ചാൽ തന്നെ മണ്ഡലങ്ങളിൽ വിമത ശല്യം രൂക്ഷമായേക്കുമെന്നും നേതാക്കൾ കരുതുന്നു.

30 സീറ്റുകൾ വേണം; മഹിളാ കോൺഗ്രസ്
നിയമസഭ തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ തങ്ങളെ മത്സരിപ്പിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്. 74 മണ്ഡലങ്ങളിലും സ്ത്രീകൾ അപേക്ഷകൾ നൽകിയിട്ടുണ്ട്.ഇത്രയും സ്ത്രീകൾ അപേക്ഷകൾ നൽകിയത് തന്നെ വിപ്ലവമാണ്. അതിനാൽ നേതൃത്വം സ്ത്രീകൾക്ക് കൂടുതൽ സീറ്റ് അനുവദിച്ച് മത്സരിപ്പിക്കാൻ തയ്യാറാകണമെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ പുഷ്പ അമർനാഥ് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 11 വനിതാ എം എൽ എമാരാണ് ഉള്ളത്. ഇതിൽ 6 പേരാണ് കോൺഗ്രസ് എം എൽ എമാർ. 3 പേർ ബി ജെ പിയിൽ നിന്നും ഒരാൾ ജെ ഡി എസ് അംഗവുമാണ്.












Click it and Unblock the Notifications