ഭർത്താവിനെ വീട്ടിലിരുത്താൻ കള്ളക്കഥ മെനഞ്ഞ് ഭാര്യ; വെട്ടിലായത് പോലീസ്
ബെംഗളൂരു: കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി അജ്ഞാതൻ സ്വർണവും പണവും തട്ടിയെടുത്തെന്ന് യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണിത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കഥകൾ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചെന്നമെക്കരെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടാകുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം തട്ടിയെടുത്തെന്നായിരുന്നു പരാതിയിൽ പറയുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് യുവതി മെനഞ്ഞെടുത്ത കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ:
ഭർത്താവ് സുഹൃത്തക്കളോടൊപ്പം
ബെംഗളൂരിവിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സന്ധ്യയെന്ന യുവതിയാണ് സ്വന്തം വീട്ടിൽ കവർച്ചാ നാടകം നടത്തിയത്. എട്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എപ്പോഴും വീട്ടിൽ താമസിച്ചെത്തുന്ന ഭർത്താവിനെയോർത്ത് യുവതി ദുഖിതയായിരുന്നു. ഭർത്താവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരമുണ്ടാക്കാനാണ് യുവതി മോഷണ നാടകം ആസൂത്രണം ചെയ്തത്.
അക്രമി
വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടിധാരിയായ മോഷ്ടാവ് തന്നെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും താൻ ധരിച്ചിരുന്ന ആഭരണങ്ങൾ ഊരി വാങ്ങിയെന്നുമാണ് സന്ധ്യ പോലീസിനോട് പറഞ്ഞത്. മുപ്പതിനായിരം രൂപയും ഇയാൾ തട്ടിയെടുത്തെന്ന് യുവതി ആരോപിച്ചു. സുഹൃത്തിന്റെ വീട്ടിലായതിനാൽ വരാൻ വൈകുമെന്ന് ഭർത്താവ് വിളിച്ച് പറഞ്ഞു. തന്റെ അമ്മയുടെ വീട്ടിൽ നിന്നും 8.30 ഓടെ സ്വന്തം വീട്ടിലെത്തി. രാത്രി ഉറങ്ങാനായി കിടപ്പുമുറിയിലെത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടതെന്നാണ് യുവതി പോലീസിനോട് പറഞ്ഞ കഥ.
പരാതിയുമായി ഭർത്താവ്
യഥാർത്ഥ്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. തന്റെ സ്വർണം ഒളിപ്പിച്ചുവെച്ച ശേഷം യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് മോഷണക്കഥ പറഞ്ഞു. ഇതോടെ ഇയാൾ വീട്ടിലേക്ക് എത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അന്വേഷണത്തിനായി എത്തിയപ്പോൾ വീട്ടിൽ ആരും അതിക്രമിച്ച് കയറിയതായി തോന്നിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ബന്ധുക്കളെ തന്നെയായിരുന്നു പോലീസ് സംശയിച്ചത്. എന്നാൽ പിന്നീട് സന്ധ്യയുടെ പെരുമാറ്റത്തിലെ പരിഭ്രമം ശ്രദ്ധയിൽപെട്ടതോടെ ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ മോഷണ കഥ പോലീസ് പൊളിച്ചടുക്കി.
വീട്ടിൽ വരാത്ത ഭർത്താവ്
ഭർത്താവ് കൂടുതൽ സമയവും സുഹൃത്തുക്കൾക്കൊപ്പമാണ് ചിലവഴിക്കുന്നത്. എല്ലാ ദിവസവും വളരെ വൈകിയാണ് വീട്ടിലെത്താറുളളത്. ഭർത്താവ് തന്നെ പരിഗണിക്കുന്നില്ലെന്നാ ചിന്തയാണ് ഇങ്ങനെയൊരു കള്ളക്കഥ മെനയാൻ തന്നെ പ്രേരിപ്പിച്ചതെന്ന് യുവതി പറയുന്നു. ദമ്പതികൾക്ക് കൗൺസിലിംഗ് നൽകിയ ശേഷമാണ് പോലീസ് പറഞ്ഞയച്ചത്.
കേസെടുത്തില്ല
വളരെ ഗൗരവത്തോടെയാണ് കേസ് തങ്ങൾ കൈകാര്യം ചെയ്തതെന്ന് ഡിസിപി അണ്ണാമലൈ പറഞ്ഞു. പക്ഷേ തുടക്കം മുതലുള്ള യുവതിയുടെ പെരുമാറ്റം സംശയം ഉളവാക്കി. കൂടുതൽ അന്വേഷണത്തിൽ യുവതി മെനഞ്ഞെടുത്തതാണ് മോഷണക്കഥയെന്ന് ബോധ്യമാവുകയായിരുന്നു. സന്ധ്യയ്ക്കെതിരെ തൽക്കാലം കേസെടുക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ കണ്ണുംനട്ട് കെസിആർ; മകൻ കെ ടി രാമറാവു ടിആർഎസ് വർക്കിംഗ് പ്രസിഡന്റ്
കടയടപ്പിക്കാനെത്തി; ജനരോഷത്തിനു മുന്നില്‍ തോറ്റോടി ബിജെപി നേതാക്കള്‍, ഉടായിപ്പ് വേണ്ട -വീഡിയോ