സെൽഫി ഭ്രമത്തിനിടെ കാല് തെന്നി പുഴയിലേക്ക്.. രണ്ട് യുവതികൾ മുങ്ങിമരിച്ചു
ഭുവനേശ്വര്‍: സെല്‍ഫി ഭ്രമത്തില്‍ ജീവന്‍ പൊലിയുന്നത് അടുത്തിടെ വ്യാപകമാവുകയാണ്. പ്രത്യേകിച്ച് വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും അപകടകരമായ ഇടങ്ങളില്‍ വെച്ചുള്ള സെല്‍ഫിയുമെല്ലാം നിരവധി ജീവനുകളെടുത്തിട്ടുണ്ട്. ഒഡിഷയില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതും സെല്‍ഫി ഭ്രാന്ത് കാരണം തന്നെ. സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണാണ് മരണം. ഒഡിഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍ നിന്നും ഫോട്ടോ എടുക്കവേ കാല്‍ വഴുതി വീഴുകയായിരുന്നു. ഇരുപത്തേഴുകാരിയായ ഇ ജ്യോതി, ഇരുപത്തിമൂന്നുകാരിയായ എസ് ശ്രീദേവി എന്നിവരാണ് മരിച്ചത്.

ജ്യോതി ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയും ശ്രീദേവി വിസിയ നഗരം സ്വദേശിയുമാണ്. രണ്ട് പേരും സഞ്ചാരികളാണ്. തൂക്കുപാലത്തില്‍ നിന്നും പുഴയിലെ പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി സെല്‍ഫികളെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് രായഗഡ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആര്‍കെ പത്രോ പറഞ്ഞു.നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായതാണ് യുവതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതെ പോയതിന് കാരണം.












Click it and Unblock the Notifications