പൊലീസിനെയും പേടിയ്ക്കണം !!!, 16 സ്ത്രീകളെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു
ചത്തീസ്ഗഡില്‍ 2 വര്‍ഷത്തിനിടെ 20 സ്ത്രീകളാണ് പൊലീസ് അതിക്രമങ്ങള്‍ക്ക് ഇരയായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
റാഞ്ചി: വേലി തന്നെ വിളവ് തിന്നാല്‍ എങ്ങനെ ഇരിക്കും. ഇതാണ് ഇപ്പോള്‍ ചത്തീസ്ഗഡിലെ അവസ്ഥ. ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാല്‍ സ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെടുന്നു എന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചത്തീസ്ഗഡ് പൊലീസിനെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്, 2015ലും 2016ലുമായി 16 സ്ത്രീകളെയാണ് പൊലീസുകാര്‍ ബലാത്സംഗം ചെയ്തതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. മോഷണ കേസിലും ഗാര്‍ഹിക പീഡനക്കേസിലും പിടിയ്ക്കപ്പെട്ടവരെയാണ് പൊലീസുകാര്‍ പീഡിപ്പിച്ചത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കി അകത്ത് ഇടുമെന്നും ഇരകളെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

പൊലീസുകാര്‍ ബലാത്സംഗം ചെയ്തത് 16 സ്ത്രീകളെയാണ്. ചിലര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്നത് കടുത്ത ശാരീരിക മര്‍ദ്ദനമാണ്. സ്ത്രീകളുടെ അഭിമാനത്തിന് കളങ്കം വരുന്ന രീതിയില്‍ പൊലീസുകാര്‍ സംസാരിച്ചെന്നും പരാതിയുണ്ട്. ഇരകളായ സ്ത്രീകള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചത്തീസ്ഗഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പൊലീസുകാരാല്‍ അപമാനിതരായ യുവതികള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. പീഡനത്തിന് ഇരയായവര്‍ക്ക് 3 ലക്ഷവും ലോക്കപ്പ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നവര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി മൊത്തം 37 ലക്ഷം രൂപ ചത്തീസ്ഗഡ് സർക്കാർ വകയിരുത്തണം.

പൊലീസ് സ്റ്റേഷനിലെ ക്രൂരതയ്ക്ക് പുറമേ ഗ്രാമങ്ങളില്‍ പട്രോളിംഗിന് എത്തുന്ന പൊലീസുകാര്‍ സ്ത്രീകളെ കൂട്ടബലാത്സഗം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജാപൂര്‍ ഗ്രാമത്തില്‍ രണ്ട് തവണ ഇത്തരം സംഭവം.

കുടുംബത്തിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തിയാണത്രേ പൊലീസുകാരുടെ അതിക്രമം. പട്രോളിംഗിന് ഇറങ്ങുന്ന പൊലീസുകാര്‍ വീടുകളിലെത്തി സാധനങ്ങള്‍ കൊള്ളയടിയ്ക്കുന്നതും പതിവാണ്. ജീവനില്‍ ഭയമുള്ളത് കൊണ്ട് ആരും പരാതിപ്പെടാനോ, എതിര്‍ക്കാനോ പോകാറില്ല.

സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ബിജാപൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമവാസികളുടെ നിരക്ഷരതയും, കേസ് നടത്താന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതും കാരണമാണ് പല സംഭവങ്ങളും പുറം ലോകം അറിയാതെ പോകുന്നത്.
മനുഷ്യാവകാശ കമ്മീഷന്‌റെ പുതിയ നടപടി പൊലീസ് അതിക്രമങ്ങള്‍ ഒരു പരിധിവരെ തടയുമെന്ന് പ്രതീക്ഷിയ്ക്കാം












Click it and Unblock the Notifications