''ലോകം ഇന്ത്യയെ വിശ്വസിക്കുന്നു''; കശ്മീർ വിഷയത്തിൽ പരാജയം സമ്മതിച്ച് പാക് മന്ത്രി
കറാച്ചി: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് തിരിച്ചടി കിട്ടിയതായി സ്ഥിരീകരിച്ച് പാക് മന്ത്രി. പാക് ആഭ്യന്തരവകപ്പ് മന്ത്രി ബ്രിഗേഡിയർ ഇജാസ് അഹമ്മദ് ഷായാണ് ഖസ്മീർ വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. പാകിസ്ഥാനി വാർത്താ ചാനലായ ഹം ന്യൂസിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും ലോക രാജ്യങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയാണ്. കശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആവശ്യത്തിന് മരുന്നുകളില്ലെന്നുമൊക്കെ ഞങ്ങൾ ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ അവർ നമ്മളെ വിശ്വസിച്ചില്ല, ഇന്ത്യയെ വിശ്വസിക്കുകയും ചെയ്യുന്നു ഇജാസ് അഹമ്മദ് ഷാ വ്യക്തമാക്കി. ഭരണതലപ്പത്തിരിക്കുന്നവർ രാജ്യത്തിന്റെ യശസ്സ് നശിപ്പിച്ചതായും പാക് മന്ത്രി ആരോപിക്കുന്നു.

കശ്മീർ വിഷയത്തിൽ 58 ലോക രാഷ്ട്രങ്ങളുടെ പിന്തുണ പാകിസ്ഥാനുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവകാശ വാദത്തിന് പിന്നാലെയാണ് തോൽവി സമ്മതിച്ച് പാക് മന്ത്രിയുടെ അഭിമുഖം. കഴിഞ്ഞ ഓഗസ്റ്റ് 26ന് രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാൻ ഖാൻ യുഎൻ ജനറൽ അസംബ്ലി ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ പ്രശ്നം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ലോക് രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പിക്കാനായുള്ള പാക് നീക്കങ്ങൾ ശക്തമായി തുടരുകയാണ്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും യാഥാർത്ഥ്യം അംഗീകരിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. അതേസമയം ഹാഫിദ് സെയ്ദിന്റെ ജമാത്ത് ഉദ് ദവാ അടക്കമുള്ള ഭീകര സംഘടനകൾക്കായി പാകിസ്താൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും അഭിമുഖത്തിനിടെ പാക് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications