ലോകം സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നു; ഇന്ത്യ കൂടുതൽ കരുത്തുറ്റതാകണമെന്ന് പ്രധാനമന്ത്രി
ദില്ലി; ലോകം സംഘർഷാവസ്ഥയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കൂടുതൽ ശക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്‌റൈചിൽ നടന്ന പൊതുറാലിയിലാണ് മോദിയുടെ വാക്കുകൾ. മനുഷ്യരാശി തന്നെ കൂടുതൽ ശക്തരാകണമെന്നും മോദി പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ലോകം വളരെ പ്രക്ഷുഭ്ദമായ അവസ്ഥയിലാണ്. ആഗോള സാഹചര്യം ഇങ്ങനെയായിരിക്കുമ്പോൾ നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയും മാനവരാശിയും കൂടുതൽ ശക്തരാകണം, ഇന്ന് നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയെ കൂടുതൽ ശക്തമാക്കുകയും രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും, മോദി പറഞ്ഞു.

റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം ആശങ്കാജനകമായ സാഹചര്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്റെ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച ശേഷം റഷ്യ മേഖലയിൽ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചെന്നാണ് റിപ്പോർട്ടുകൾ. സ്വന്തന്ത്ര രാജ്യങ്ങളായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ച ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളിലേക്കാണ് സൈന്യം പ്രവേശിച്ചത്. അതിർത്തി ലക്ഷ്യമാക്കി സൈനിക വാഹനങ്ങൾ നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം യുക്രൈനിലെ വിഘടനവാദികളെ പിന്തുണയ്ക്കാൻ റഷ്യൻ സൈന്യത്തെ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അനുവദിച്ചുകൊണ്ട് റഷ്യൻ പാർലമെന്റിന്റെ ഉപരിസഭ ചൊവ്വാഴ്ച വോട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഐക്യകണേഠനയാണ് അംഗങ്ങൾ അനുമതി നൽകിയത്.
അതേസമയം യുക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് നേരത്തേ ഇന്ത്യ പ്രതികരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications