യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പായി; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: മുംബൈ സ്‌ഫോടന പരന്പര കേസിലെ പ്രതിയാക്കൂബ് മേമനെ തൂക്കിക്കൊല്ലും എന്ന് ഉറപ്പായി. വധശിക്ഷയ്‌ക്കെതിരെ മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണിത്.
ജൂലായ് 30 ന് മേമനെ തൂക്കിക്കൊന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുമ്പ് രാഷ്ട്രപതിയും മേമന്റെ ദയാഹര്‍ജി തള്ളിയിരുന്നു.
1993 ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയാണ് യാക്കൂബ് മേമന്‍. ടാഡ കോടതിയാണ് മേമന് വധശിക്ഷ വിധിച്ചത്. മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ വധശിക്ഷയാകും മേമന്റേത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മേമന്‍ ഇപ്പോഴുള്ളത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
യാക്കൂബ് അബ്ദുള്‍ റസാക്ക് മേമന്‍ എന്നാണ് മുഴുവന്‍ പേര്. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. മേമന്‍ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തി.
ടൈഗര്‍ മേമന്‍
ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ പ്രമുഖനായിരുന്നു യാക്കൂബ് മേമന്റെ സഹോദരനായ ടൈഗര്‍ മേമന്‍. ടൈഗര്‍ മേമന്‍ ബോംബേ സ്‌ഫോടനപരമ്പരയുടെ പ്രധാന ആസൂത്രകരില്‍ ഒരാളാണ്.
മേമന്റെ ബിസിനസ്
ടൈഗര്‍ മേമന്റെ അനധികൃത പണമിടപാടുകളെല്ലാം യാക്കൂബ് മേമന്റെ അക്കൗണ്ടിങ് കമ്പനി വഴിയാണ് നടന്നിരുന്നത്. ഇതുവഴി കിട്ടിയ പണം മുഴുവന്‍ ഫ്‌ലാറ്റുകളും അപ്പാര്‍ട്ടമെന്റുകളും വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്.
അറസ്റ്റ് നേപ്പാളില്‍
നേപ്പാളില്‍ വച്ചാണ് യാക്കൂബ് മേമന്‍ അറസ്റ്റിലാകുന്നത്. പിന്നീട് സിബിഐയ്ക്ക് കൈമാറി. ക്രിമിനല്‍ ഗൂഢാലോചന, ആയുധക്കടത്ത്, ആയുധം കൈയ്യില്‍ സൂക്ഷിയ്ക്കുക തുടങ്ങി നിരവധി കുറ്റങ്ങളാണ് ടാഡ പ്രകാരം യാക്കൂബ് മേമന് മേല്‍ ചുമത്തപ്പെട്ടത്.
പിറന്നാൾ ദിനത്തില്‍ മരണം
1962 ജൂലായ് 30 നാണ് യാക്കൂബ് മേമന്‍ ജനിച്ചത്. തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ 2015 ജൂലായ് 30 ന് 53-ാം പിറന്നാള്‍ ദിനത്തില്‍ മേമനെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്.