കാർഷിക വായ്പ എഴുതിത്തള്ളുന്നതിൽ വീഴ്ച വന്നാൽ പ്രതിഷേധം ഉറപ്പ്: യെഡ്ഡിയുടെ താക്കീത് എച്ച്ഡികെയ്ക്ക്
ബെംഗളൂരു: കർണാടകത്തിലെ കാർഷിക വായ്പ എഴുതിത്തള്ളിയില്ലെങ്കിൽ ബന്ദ് ആഹ്വാനം നൽകുമെന്ന് യെദ്യൂരപ്പ. കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്ഡി കുമാരസ്വാമി കാർഷിക വായ്പ എഴുതിത്തള്ളുന്നതിൽ പരാജയപ്പെട്ടാൽ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്യുമെന്നാണ് യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളിയില്ലെങ്കിൽ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ നിയമസഭയെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് യെദ്യൂരപ്പ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് പുറമേ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൌഡ, സർക്കാർ രൂപീകരിക്കാൻ ജനതാദളിനെ പിന്തുണച്ച കോൺഗ്രസ് നീക്കത്തെയും രൂക്ഷമായി വിമർശിച്ചിരുന്നു. ജെഡിഎസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതിന്റെ കയ്പ്പുള്ള അനുഭവത്തെക്കുറിച്ചും യെദ്യൂരപ്പ പ്രതികരിച്ചിരുന്നു.
20 മാസം മാത്രമായിരുന്നു ജെഡിഎസ്- ബിജെപി സഖ്യത്തിന് കീഴിലുള്ള സർക്കാരിന്റെ ആയുസ്സ്. 20 മാസം ബിജെപിക്കും 20 മാസം ജനതാദളിനും അധികാരം കയ്യാളാം എന്നായിരുന്നു ഇരു പാർട്ടികളും തമ്മിലുള്ള ധാരണ. എന്നാൽ 20 മാസം പൂർത്തിയായിട്ടും മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ എച്ച്ഡി കുമാരസ്വാമി തയ്യാറായിരുന്നില്ല. ഇതാണ് സഖ്യം തകരുന്നതിന് ഇടയാക്കിയത്. എന്തുകൊണ്ടാണ് പിതാവ് ദേവഗൌഡയ്ക്ക് 20 മാസത്തിന് ശേഷം അധികാരം കൈമാറാൻ പ്രശ്നമുണ്ടായിരുന്നില്ല എന്നും യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നു.