സിറിയയില്‍ ഷെല്ലാക്രമണം; നിരപരാധികളുള്‍പ്പെടെ 80 മരണം; പിന്നില്‍ റഷ്യയെന്ന് ആരോപണം
ദമസ്‌കസ്: 24 മണിക്കൂറിനിടയില്‍ സിറിയയിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 80 പേര്‍ കൊല്ലപ്പെട്ടു. സിറിയയുടെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അസ്സൂറിലെ യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്തുള്ള അല്‍ ഷഫാ ഗ്രാമത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് 51 പേര്‍ കൊല്ലപ്പെട്ടത്. ഇതേ പ്രവിശ്യയിലെ അല്‍ ദര്‍നജ് ഗ്രാമത്തിനു നേരെയുണ്ടായ മറ്റൊരാക്രമണത്തില്‍ നാലു പേരും കൊല്ലപ്പെട്ടു. ഈ രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും റഷ്യന്‍ യുദ്ധവിമാനങ്ങളാണെന്നാണ് ആരോപണം. സിറിയയിലെ റഖ, ദേര്‍ അസ്സൂര്‍ നഗരം എന്നിവിടങ്ങളില്‍ നിന്ന് പരാജയപ്പെട്ട് പിന്‍മാറിയ ഐ.എസ് ഭീകരരുടെ അവസാന താവളമാണ് ദേര്‍ അസ്സൂര്‍ പ്രവിശ്യയുടെ ഈ ഭാഗങ്ങള്‍.

അതിനിടെ, തലസ്ഥാന നഗരമായ ദമസ്‌കസിന് പുറത്തുള്ള കിഴക്കന്‍ ഗൗതയിലെ വിവിധ കേന്ദ്രങ്ങളില്‍ റഷ്യ-സിറിയ സംയുക്ത സഖ്യം വിമതര്‍ക്കെതിരേ നടത്തിയ ഷെല്ലാക്രമണത്തില്‍ ചുരുങ്ങിയത് 25 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനവാസ കേന്ദ്രമായ മിസ്‌റബയിലെ പ്രാദേശിക ചന്തയ്ക്കു നേരെ നടന്ന ആക്രമണത്തില്‍ 16 പേരും അയല്‍ പ്രദേശമായ മദ്‌യറയിലും ദൗമയിലുമുണ്ടായ ആക്രമണങ്ങളില്‍ 9 പേരുമാണ് മരിച്ചത്. ഇവരില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുമെന്ന് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ച അസ്താന കരാര്‍ പ്രകാരം ആക്രമണങ്ങള്‍ നിര്‍ത്തിവച്ച സ്ഥലമാണ് കിഴക്കന്‍ ഗൗസയെങ്കിലും ഇത് ലംഘിച്ച് പ്രദേശത്തിനു നേരെ ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭരണതലസ്ഥാനത്തിന് തൊട്ടടുത്ത പ്രദേശമെന്ന നിലയ്ക്ക് തന്ത്രപ്രധാനമായ സ്ഥലമെന്ന നിലയ്ക്കാണ് ഇതിന്റെ നിയന്ത്രണത്തിനായി സിറിയ ആക്രമണം തുടരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കരാര്‍ നിലവില്‍ വന്നതിനു ശേഷം മാത്രം ഇവിടെ 250ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിറിയന്‍ വിമതരുടെ ശക്തികേന്ദ്രമായ ഈ പ്രദേശത്തിനെതിരേ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നും കിട്ടാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications