കൊറോണ വൈറസ്: മരണസംഖ്യ 258 ആയി, 75,000 പേർക്ക് വൈറസ് ബാധയെന്ന് സംശയം, ആശങ്കയോടെ ലോകം
വുഹാൻ: കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച മാത്രം 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഇതുവരെ 22 രാജ്യങ്ങളിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. 75,000 ൽ അധികം ആളുകൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.
കൊറോണ വൈറസ്; വുഹാനില്‍ നിന്നും 324 പേരെ ദില്ലിയിലെത്തിച്ചു, 42 പേര്‍ മലയാളികള്‍
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയിൽ നിന്നുളള യാത്രക്കാർക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ചൈനയിലെ ഓഫീസ് പൂട്ടി.
ഇതിനിടെ കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്നും ഒഴിപ്പിച്ച 324 ഇന്ത്യക്കാർ ഇന്ത്യയിലെത്തി. സംഘത്തിൽ 42 മലയാളികളാണ് ഉള്ളത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനിൽ നിന്നും പുറപ്പെട്ടത്.
Recommended Video
തിരികെയെത്തിയ 324 പേരിൽ 211 പേരും വിദ്യാർത്ഥികളാണ്. മൂന്ന് കുട്ടികളും സംഘത്തിലുണ്ട്. തിരികെയെത്തിയവരിൽ 234 പുരുഷന്മാരും 90 സ്ത്രീകളുമാണുള്ളതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ആന്ധ്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത്. 56 ആന്ധ്രാ സ്വാദേശികളാണ് വിമാനത്തിലുള്ളത്.
വുഹാനിൽ നിന്നും എത്തിയവരെ ഹരിയാണയിലെ മനേസറിൽ സജ്ജമാക്കിയ ഐസലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം ഇവരെ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം. ഇവിടെ ഡോക്ടർമാരുടെ വിദഗ്ധ സംഘവും ആരോഗ്യ പ്രവർത്തകരും തയ്യാാറാണ്. സൈന്യത്തിൻറെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം വുഹാനിലേക്ക് പുറപ്പെടുന്നുണ്ട്.