കൊറോണ വൈറസ്: മരണ നിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി, ആഗോളതലത്തില്‍ മരണം 10000 കടന്നു
ലണ്ടന്‍: കൊവിഡ് വൈറസ് ബാധയില്‍ ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മാത്രം 1002 മരണങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലാണ് സ്ഥിതി ഭീതിതമായി തുടരുന്നത്. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയേക്കാള്‍ കൂടുതല്‍ ആണ് ഇത്.
ചൈനയില്‍ 3248 മരണമായിരുന്നു കൊറോണ വൈറസ് ബാധ മൂലം സംഭവിച്ചത്. 41035 പേര്‍ക്കാണ് ഇറ്റലിയില്‍ വൈറസ് ബാധയേറ്റത്. ഇതില്‍ 4,440 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. അതേസമയം 80967 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍ 71150 പേര്‍ സുഖം പ്രാപിച്ചു. ലോകമാകെ 245653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 88437 പേരാണ് രോഗ വിമുക്തരായത്. രോഗബാധ നിയന്ത്രിക്കാന്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പോവുന്നത്.

ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം 10000 കടന്നു. ഇറാനിലും സ്പെയ്നിലും രോഗികളുടെ എണ്ണം 18000 കടന്നിട്ടുണ്ട്. ഇറാനില്‍ 1284 പേരും സ്പെയിനില്‍ 831 പേരുമാണ് വൈറസ് ബാധ മൂലം മരിച്ചത്. ഓസ്ട്രേലിയയും ന്യൂസീലൻഡും അതിർത്തികൾ പൂർണമായി അടയ്ക്കുകയാണ്. സിംബാബ്‌വെയുമായുള്ള അതിർത്തിയിൽ ദക്ഷിണാഫ്രിക്ക വേലി കെട്ടാന്‍ ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം. അരലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സംശയിക്കുന്നത്. ഭൂഗര്‍ഭ ട്രെയിനുകള്‍ അടയ്ക്കാനും ഇന്ന് മുതല്‍ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സേവനത്തിനായി 20000 പട്ടാളക്കാര്‍ രംഗത്തിറങ്ങും. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 191 ആയി. ഇതില്‍ 20 പേര്‍ ഇതിനോടകം തന്നെ സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്നലെ പഞ്ചാബില്‍ ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് 19 മരണങ്ങളുടെ എണ്ണം നാലായി ഉയര്‍ന്നിരുന്നു. ബുധനാഴ്ച മരിച്ച 72 വയസുകാരന്‍ കോവിഡ് 19 ബാധിതനായിരുന്നുവെന്ന ലാബ് പരിശോധനാ ഫലം ഇന്നലെയായിരുന്നു പുറത്തു വന്നത്. രണ്ടാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്നും ഇറ്റലി വഴി വന്ന ഇയാള്‍ പഞ്ചാബിലെ നവന്‍ഷഹര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications