ന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും... സ്ഥലമില്ല; ട്രക്കുകൾ മോർച്ചറികളാക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്ക ഇപ്പോഴാണ് കൊറോണ വൈറസിന്റെ ക്രൗര്യം ശരിക്കും അറിഞ്ഞുതുടങ്ങിയത്. ആളുകള്‍ മരിച്ചുവീഴുന്ന കാഴ്ചയാണ് ന്യൂയോര്‍ക്കില്‍ ഇപ്പോഴുള്ളത്. രോഗബാധിതരുടെ എണ്ണമാണെങ്കില്‍ രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു.
ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും ഈ മഹാമാരിക്ക് മുന്നില്‍ ജീവന്‍ വെടിയേണ്ടി വരും എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ പറയുന്നത്. ആദ്യം കൊവിഡ് 19 നെ നിസ്സാരമായി കണ്ടതാണ് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് എത്തിച്ചത്.
ആളുകളുടെ മരണം നിയന്ത്രിക്കാനാകാതെ പെടാപ്പാട് പെടുകയാണ് ന്യൂയോര്‍ക്ക് നഗരം. മോര്‍ച്ചറികളും ആശുപത്രികളിലെ ശീതീകരണ സംവിധാനങ്ങളും എല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണിപ്പോള്‍. ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവും ആയ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നിന്റെ സ്ഥിതി ഇങ്ങനെയൊക്കെ ആണ്...

മൃതദേഹങ്ങള്‍ക്കായി
ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ക്ക് പുറത്തെ ഈ കാഴ്ച ഇപ്പോള്‍ ഒരു ആചാരം പോലെ ആയിരിക്കുന്നു എന്നാണ് പറയുന്നത്. എന്താണ് ആ കാഴ്ച എന്നല്ലേ- സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച് മൃതദേഹങ്ങള്‍ ശീതീകരിച്ച ട്രക്കുകളിലേക്ക് കയറ്റുന്ന ജോലിക്കാരുടെ കാഴ്ച.
ഇങ്ങനെ ഒരു കാഴ്ച സമീപകാലത്തൊന്നും അമേരിക്കയ്ക്ക് കാണേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഈ കാഴ്ച ദിനവസങ്ങളോളം നീണ്ടുനില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോര്‍ച്ചറികളില്‍ സ്ഥലമില്ല... അതുകൊണ്ട്?
ഇത്തരം ഒരു സാഹചര്യം ന്യൂയോര്‍ക്ക് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മോര്‍ച്ചറികളില്‍ സൂക്ഷിക്കാവുന്ന മൃതദേഹങ്ങളുടെ എണ്ണം പരിമിതമാണ്. ഇപ്പോള്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ പോലും മതിയാകാതെ വന്നിരിക്കുകയാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍.
ഇപ്പോള്‍ പുതിയൊരു സംവിധാനം ആണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഏര്‍പ്പാടുക്കുന്നത്. ശീതീകരിച്ച 85 ട്രക്കുകളാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മാത്രം ഏര്‍പ്പാടാക്കിയിരിക്കുന്നത്. മറ്റ് വഴികളില്ലെന്ന് സാരം.

കൊവിഡിന്റെ തേര്‍വാഴ്ച്ച
അമേരിക്കയില്‍ ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉള്ളത് ന്യൂയോര്‍ക്കിലാണ്. തൊട്ടുപിറകില്‍ ചിക്കാഗോ നഗരം ആണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരണം ആയിരത്തിലെത്തിക്കഴിഞ്ഞു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാള്‍ കൂടുലയാണ് ഇപ്പോള്‍ അമേരിക്കയിലെ മരണ സംഖ്യ. ലോകത്ത് ഏറ്റവും അധികം രോഗബാധിതര്‍ ഉള്ള രാജ്യവും അമേരിക്ക തന്നെ.

മരണാനന്തര ചടങ്ങുകള്‍
ഇന്ത്യയിലെ പോലെ അല്ല അമേരിക്കയിലെ മരണാനന്തര ചടങ്ങുകള്‍. മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം, ദു:ഖാചരണത്തിനും ഒക്കെ ശേഷം ആയിരുന്നു ശവസംസ്‌കാരം. അതുവരെ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവച്ചേ മതിയാകൂ. മാത്രമല്ല, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോള്‍ അനസരിച്ചേ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാനും പറ്റൂ. ഇതെല്ലാം ആണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ പ്രധാന പ്രശ്‌നങ്ങള്‍.

സെപ്തംബര്‍ 11 ന്റെ ഓര്‍മ മാത്രം
മുമ്പ് ഇതിന് സമാനമായ ഒരു അവസ്ഥ നേരിടേണ്ടി വന്നത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണകാലത്തായിരുന്നു. എന്നാല്‍ അന്ന് രാജ്യം മുഴുവന്‍ ആ ദുരന്തത്തെ നേരിടാന്‍ സജ്ജമായിരുന്നു. പക്ഷേ, ഇപ്പോള്‍ രാജ്യം മുഴുവന്‍ കൊവിഡ് ഭീതിയില്‍ ആണ്. സെപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് അന്ന് ഒരു താത്കാലിക മോര്‍ച്ചറി തുറന്നിരുന്നു. അതുപോലെ ഒന്ന് ഇപ്പോഴും തുറന്നിട്ടുണ്ട്.












Click it and Unblock the Notifications