കൊവിഡ് വൈറസ്: ചൈന പോരാട്ടത്തിൽ തന്നെ; ഇന്ത്യ സേഫാണ്; മറ്റ് രാജ്യങ്ങളുടെ വിവരം അറിയാം
ചൈന: കൊവിഡിൽ നിന്നും ലോകം പൂർണമായും മുക്തി നേടിയിട്ടില്ല. പല രാജ്യങ്ങളും വൈറസിനെതിരെ പോരാടി പഴയ സ്ഥിതിയിലേക്ക് തിരികെ മടങ്ങുകയാണ്. എന്നാൽ, ചൈനയിൽ വൈറസിനെതിരെയുള്ള പോരാട്ടം തുടരുകയാണ്. യുകെയിലും കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. രണ്ട് വർഷത്തിലധികമായി അന്താരാഷ്ട്ര വിമാനയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിലക്ക് നീക്കി വിമാന യാത്ര ഇന്ന് മുതൽ വീണ്ടും പുനരാരംഭിച്ചു. ലോകത്തിൽ രണ്ടാഴ്ചയായി കൊറോണ വൈറസ് കേസുകളുടെ എണ്ണം വർധിച്ചുവെന്ന് ലോക ആരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ പല രാജ്യങ്ങളുടെ കൊവിഡ് വിവരങ്ങളും നിലവിലെ സ്ഥിതിയും ഇങ്ങനെ ; -
ചൈന
ഒമൈക്രോൺ വകഭേദത്തെ തുടർന്ന് ഉണ്ടായ വൈറസിന്റെ രൂക്ഷ വ്യാപനത്തിന് എതിരെ ചൈന ഇപ്പോഴും പോരാടുന്നു. ചൈനയുടെ നിലവിലെ സ്ഥിതി കഠിനവും സങ്കീർണ്ണവും ആണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചൈനയിൽ വെള്ളിയാഴ്ച 1,280 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്തിന്റെ 20 ലധികം നഗരങ്ങളിൽ യാത്രാ നിരോധനവും ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 1 മുതൽ രാജ്യത്ത് 56,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയ ആരോഗ്യ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോങ്കോങ്ങിൽ വെള്ളിയാഴ്ച 10,401 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈറസിന്റെ പുതിയ കുതിച്ചുചാട്ടത്തിൽ നഗരത്തിൽ മാത്രം 1 ദശലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.
ഹോങ്കോങ്ങിലെ കൊവിഡ് സാഹചര്യം പ്രായമായവർക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്. ഇവിടെ ഉണ്ടാകുന്ന കോവിഡ് മരണങ്ങളിൽ ഭൂരിഭാഗവും പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്തവരിലാണ്.
യുകെ
വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുകെയിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദശലക്ഷത്തോളം കേസുകൾ ഉയർന്ന് 4.26 ദശലക്ഷത്തിൽ എത്തി. യുകെയിൽ കേസുകളുടെ എണ്ണം ഉയരാൻ കാരണം ഒമിക്രൈൺ ബിഎ 2 വകഭേദമാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വകഭേദം സംഭവിച്ച വൈറസ് കൂടുതൽ വ്യാപിക്കാൻ ഇടയാക്കുന്ന വൈറസാണ്. വൈറസിന് ഗുരുതരമായ ലക്ഷണമോ അസുഖങ്ങളോ ഇല്ല.
ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിൽ ഞായറാഴ്ച 3,18,130 പുതിയ കൊറോണ വൈറസ് കേസുകളും 282 മരണങ്ങളും രേഖപ്പെടുത്തി. തുടർച്ചയായി നാലാം ദിവസവും കേസുകളുടെ എണ്ണം 4 ലക്ഷത്തിന് താഴെയാണ്. ബുധനാഴ്ച മുതലായിരുന്നു കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങി. എന്നാൽ, ബുധനാഴ്ച 4.9 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ കൊവിഡിന്റെ കുതിച്ചു ചാട്ടത്തിന് കാരണം ഒമൈക്രോൺ വകഭേദമാണ്.
യു.എസ്
കൊവിഡ് വാകിസിനേഷൻ രീതിയും മികച്ച ചികിത്സയും രാജ്യത്ത് രോഗം വ്യാപനം കുറയ്ക്കാൻ ഇടയാക്കി. വൈറസ് വ്യാപിച്ച സമയത്തെക്കാൾ മികച്ച സ്ഥാനത്ത് രാജ്യം ഇപ്പോൾ എത്തി നിൽക്കുന്നു എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. നിലവിൽ , യുഎസിൽ കേസുകൾ എണ്ണം, ആശുപത്രികൾ, മരണങ്ങൾ എന്നിവ കുറഞ്ഞു വരുന്നു.
'സിൽവർ ലൈനിൽ പാർട്ടിക്ക് ഇടപെടാനാകില്ല, കേരളം മാർഗ്ഗ നിർദ്ദേശം തേടണം' - സീതാറാം യെച്ചൂരി
ഇന്ത്യ
രാജ്യത്ത് നൽകിയ കോവിഡ് വാക്സിൻ ഡോസുകൾ ശനിയാഴ്ച 183 കോടി കവിഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 12-14 വയസ്സിനിടയിലുള്ളവർക്ക് ഇതുവരെ 1.20 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ പ്രക്രിയ ഇന്ത്യയിൽ ആരംഭിച്ചത്.