ബൈഡനുമായുളള ചർച്ച ക്രീയാത്മകം; സൈബർ സുരക്ഷയെ കുറിച്ച് കൂടിയാലോചന നടത്താൻ ധാരണയായെന്ന് പുടിൻ
അമേരിക്ക; യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ക്രീയാത്മകമായിരുന്നുവെന്നും സൈബർ സുരക്ഷ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.ജനീവയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്.
ചർച്ച തികച്ചും ക്രീയാത്മകമായിരുന്നു. സൈബർ സുരക്ഷയെക്കുറിച്ച് കൂടിയാലോചനകൾ ആരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചുണ്ടെന്നും പുടിൻ വ്യക്തമാക്കി.റഷ്യയിൽ നിന്ന് 10 വ്യത്യസ്ത സൈബർ സുരക്ഷ സംഭവങ്ങളെക്കുറിച്ച് യുഎസ് വിവരങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാ കേസുകളിലും വാഷിംഗ്ടണിന് സമഗ്രമായ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പുടിൻ പറഞ്ഞു.
കഴിഞ്ഞ വർഷം റഷ്യ അത്തരം 45 അഭ്യർത്ഥനകൾ അമേരിക്കയ്ക്ക് മുന്നിൽ വെച്ചിരുന്നു. ഈ വർഷം 35 എണ്ണവും. എന്നാൽ ഒന്നിൽ പോലും തങ്ങൾക്ക് മറുപടി ലഭിച്ചിരുന്നില്ല ലോകത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത് അമേരിക്കയിൽ നിന്നാണെന്നും പുടിൻ പറഞ്ഞു.
അതേസമയം നേരത്തേ റഷ്യയിൽ നിന്നുള്ള സൈബർ ആക്രമണത്തിന് പിന്നാലെ അമേരിക്ക റഷ്യയ്ക്കെതിരെ ഉപരോധ നടപടികൾ സ്വീകരിച്ചിരുന്നു. ആഗോള സോഫ്റ്റ്വെയര് പ്രൊഡക്ട് കമ്പനിയായ യുഎസിലെ സോളാർവിന്റ്സ് ഹാക്കിംഗിന് ഇരയായ സംഭവത്തിന് പിന്നാലെയായിരുന്നു റഷ്യയ്ക്കെതിരെ ബൈഡൻ ഭരണകുടം ഉപരോധം ഏർപ്പെടുത്തിയിരുന്നത്. സോളാർ വിൻഡിസിന് നേരെയുണ്ടായ സൈബർ ആക്രമണം ഗൂഗിൾ, മൈക്രോസോഫറ്റ് ഉൾപ്പെടെയുള്ള കമ്പനികളേയും ചില അമേരിക്കൻ സർക്കാർ ഏജൻസികളേയും സുരക്ഷാ ഭീഷണയിലാക്കിയിരുന്നു. റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഡാർക്ക് സൈഡ്' എന്ന ക്രിമിനൽ സംഘമാണ് ഈ സൈബർ ആക്രമണത്തിന് പിന്നിൽ എന്ന് എഫ് ബി ഐ സ്ഥിരീകരിച്ചിരുന്നു.
Recommended Video
ഇതിന് പിന്നാലെ യു എസിലെ ഏറ്റവും വലിയ ഇന്ധനപൈപ്പ്ലൈനുകളിൽ ഒന്നായ കൊളോണിയൽ പൈപ്പ്‌ലൈനിന് നേരെയും ലോകത്തിലെ ഏറ്റവും വലിയ മാംസ ഉത്പാദന വിതരണ കമ്പനിയായ ജെബിഎസിന് നേർക്കും ആക്രമണം ഉണ്ടായിരുന്നു.ഈ രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടവർക്കെതിരെ നടപടിക്കായി റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് ബൈഡൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം സൈബർ കുറ്റവാളികളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന നിലപാടായിരുന്നു റഷ്യ സ്വീകരിച്ചത്.