പാരീസ് ഉടമ്പടി ഇന്ത്യ- ചൈന താൽപ്പര്യങ്ങള്‍ സംരക്ഷിക്കാൻ; ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായി ട്രംപ്
വാഷിംഗ്ടൺ: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്കൻ പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കിയത്. ലോകത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നാണ് ട്രംപിന്‍റെ ആരോപണം. കരാര്‍ താൽപ്പര്യങ്ങൾക്ക് എതിരാണെന്നും വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിൽ ട്രംപ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ അമേരിക്ക ഇന്ത്യ പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ചത് കോടിക്കണക്കിന് ഡോളർ വിദേശ സഹായം ലഭിക്കുന്നതിന് വേണ്ടിയാണെന്നും, ഇന്ത്യയ്ക്കും ചൈനയ്ക്കും കൽക്കരിപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിന് ലോകരാജ്യങ്ങളുടെ അനുമതിയുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. അമേരിക്കയുടെ കാര്യത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെ ഉയർത്തിക്കാണിച്ച് ലോകരാഷ്ട്രങ്ങൾ എതിരുനിൽക്കുകയാണെന്നുമാണ് ട്രംപിന്‍റെ അവകാശവാദം.
2015ല്‍ 195 ലോക രാജ്യങ്ങള്‍ ഒപ്പുവച്ച പാരീസ് ഉടമ്പടിയിൽ നിന്ന് സിറിയയും നിക്കരാഗ്വയും മാത്രമാണ് വിട്ടുനിന്നത്. അന്തരീക്ഷ മലിനീകരിക്കുന്നതിന് പുറത്തുതള്ളുന്ന കാർബൺ വാതകങ്ങളുടെ തോത് നിയന്ത്രിച്ച് കാലാവസ്ഥയെ പഴസ്ഥിതിയിലേക്ക് എത്തിക്കുമെന്നാണ് ഉടമ്പടി പ്രഖ്യാപനം. എന്നാൽ ഏറ്റവുമധികം കാർബണ്‍ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമായ അമേരിക്ക ഉടമ്പടിയിൽ നിന്ന് പുറത്തുപോയത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.