അലക്സി നവാൽനി ജയിലിൽ മരിച്ചാൽ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബൈഡൻ
ജനീവ; റഷ്യയ്ക്കെതിരെ പ്രത്യേക അജണ്ടയില്ലെന്നും എല്ലാം അമേരിക്കൻ ജനതയ്ക്ക് വേണ്ടിയാണെന്നും യുഎസ് പ്രസിന്റ് ജോ ബൈഡൻ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൈഡൻ. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ഉൾപ്പെടെ ജയിലിൽ അടക്കപ്പെട്ടവരുടെ മൗലിക മനുഷ്യാവകാശങ്ങളെ കുറിച്ച് താൻ നിരന്തരം സംസാരിക്കുമെന്നും ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യാവകാശങ്ങൾക്കാണ് പ്രഥമ പരിഗണന. അമേരിക്കൻ പ്രസിഡന്റായിരുന്ന് എനിക്ക് എങ്ങനെ മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാനാകും?, ബൈഡൻ പറഞ്ഞു. റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവാല്‍നി ജയിലിൽ മരിച്ചാൽ കനത്ത പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
പുടിനുമായുള്ള കൂടിക്കാഴ്ചയെ പോസറ്റീവ് എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. എന്നാൽ യുഎസ് ജനാധിപത്യത്തിൽ ഇടപെടുകയോ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്താൽ വാഷിംഗ്ടൺ അംഗീകരിക്കില്ലെന്നും ബൈഡൻ പറഞ്ഞു.അതിനിടെ നവാൽനിയുടെ തടവിനെ പുടിൻ ചർച്ചയ്ക്കിടെ ന്യായീകരിച്ചു. രാജ്യത്തെ നിയമവ്യവസ്ഥ ലംഘിച്ചാണ് നവാല്‍നി ചികിത്സയ്ക്കായി ജര്‍മനിയില്‍ പോയതെന്നും പുടിൻ കുറ്റപ്പെടുത്തി.
അതേസമയം ബൈഡനുമായുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്നായിരുന്നു പുടിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ആണവായുധങ്ങൾ പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന അവസാനത്തെ ഉടമ്പടി പുന;സ്ഥാപിക്കാൻ തിരുമാനിച്ചതായും പുടിൻ പറഞ്ഞു. സൈബർ ആക്രമണം സംബന്ധിച്ച് കൂടിയാലോചന നടത്താൻ ധാരണയായെന്നും പുടിൻ വ്യക്തമാക്കി.












Click it and Unblock the Notifications