ഖത്തര്‍ പ്രതിസന്ധിയില്‍ ഇന്ത്യ കുടുങ്ങി; 85 ലക്ഷം ടണ്‍, ആറര ലക്ഷം മറ്റൊരു പ്രശ്‌നം, യുഎഇ പറയുന്നത്
ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഖത്തറില്‍ നിന്നു പ്രകൃതി വാതകം ഇറക്കുന്ന കരാറില്‍ ഇന്ത്യ നേരത്തെ ഒപ്പുവച്ചതാണ്.
ദോഹ: ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി തുടരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. പ്രതിസന്ധി ഉടന്‍ തീരുമെന്നാണ് ഇന്ത്യ കരുതിയത്. എന്നാല്‍ ദിനംപ്രതി സ്ഥിതിഗതികള്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്.
ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇരുവിഭാഗവും അടുത്ത സൗഹൃദരാജ്യങ്ങളാണ്.

ഇന്ത്യ പക്ഷം ചേര്‍ന്നിട്ടില്ല
വിഷയത്തില്‍ ഇന്ത്യ ഇതുവരെ പക്ഷം ചേര്‍ന്നിട്ടില്ല. ആരുടെയും പക്ഷം ചാരി പ്രസ്താവനകളും ഇറക്കിയിട്ടില്ല. പ്രശ്‌നം ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ തീര്‍ക്കട്ടെ എന്നാണ് ഇന്ത്യയുടെ നിലപാട്.

രണ്ടു മാസം പിന്നിട്ടിട്ടും
പക്ഷേ വിഷയം രണ്ടു മാസം പിന്നിട്ടിട്ടും തീരാതെ വന്നതോടെ ഇന്ത്യയ്ക്കും ആശങ്ക വര്‍ധിച്ചിട്ടുണ്ട്. കരണം ഇന്ത്യയും ഖത്തറും തമ്മില്‍ കോടികളുടെ കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. ഈ കരാറുകളെ ബാധിക്കുമോ എന്നതാണ് ഇന്ത്യയുടെ വിഷയം.

ഖത്തറിന്റെ കയറ്റുമതി
ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഖത്തറില്‍ നിന്നു പ്രകൃതി വാതകം ഇറക്കുന്ന കരാറില്‍ ഇന്ത്യ നേരത്തെ ഒപ്പുവച്ചതാണ്. പ്രതിസന്ധി അനന്തമായി നീളുന്നത് കരാറിനെ ബാധിക്കുമോ എന്നതാണ് ഇന്ത്യയ്ക്ക് ഭയം. ചിലപ്പോള്‍ ഖത്തറിന്റെ കയറ്റുമതിയെ ഉപരോധം ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

85 ലക്ഷം ടണ്‍ പ്രകൃതി വാതകം
പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ പ്രകൃതി വാതകം ഖത്തറില്‍ നിന്നു ഇന്ത്യ ഇറക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരാറാണിത്. യുഎഇയും സൗദിയും ഖത്തറുമായി ഉടക്കിട്ട സാഹചര്യത്തില്‍ ഈ കരാര്‍ റദ്ദാകുമോ എന്നാണ് ആശങ്ക.

ആറര ലക്ഷം ഇന്ത്യാക്കാര്‍
മാത്രമല്ല, ഖത്തറില്‍ ആറര ലക്ഷം ഇന്ത്യാക്കാരാണുള്ളത്. ഇവരുടെ ഭാവിയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് ഭയമുണ്ട്. പ്രതിസന്ധി രൂക്ഷമായാല്‍ ഇത്രയും പേരുടെ ഭാവി ചോദ്യചിഹ്നമാകും. ഇവര്‍ ഒരുമിച്ച് നാട്ടിലേക്ക് വരുന്ന സാഹചര്യമുണ്ടാകുമോ?

എത്രയും വേഗം പരിഹരിക്കണം
ഈ സാഹചര്യത്തില്‍ ഖത്തര്‍ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യമന്ത്രിയുമായി വിഷയം ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

യുഎഇ വിദേശകാര്യമന്ത്രി പറയുന്നത്
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു വിള്ളലുമേല്‍ക്കുന്ന സാഹചര്യമില്ലെന്നാണ് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറയുന്നത്. ഇന്ത്യയ്ക്ക് കുഴപ്പമുണ്ടാകുന്ന ഒരു നിലപാടും തങ്ങള്‍ സ്വീകരിക്കില്ലെന്നും യുഎഇ മന്ത്രി വ്യക്തമാക്കുന്നു.

സുഷമയും സംഘവും
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സുഷമക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ എന്നിവരുമുണ്ടായിരുന്നു.

ഇന്ത്യയുമായി ബന്ധം സൂക്ഷിക്കും
ഇന്ത്യയുമായി അടുത്ത ബന്ധം യുഎഇ കാത്തുസൂക്ഷിക്കും. നിലവില്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്. നിയമപരമായ ചട്ടക്കൂടിനകത്താണ് ഇന്ത്യയും യുഎഇയും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ നിക്ഷേപകര്‍ യുഎഇയാണെന്നും ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെതിരായ പ്രശ്‌നം മറ്റൊന്ന്
എന്നാല്‍ ഖത്തറിനെതിരായ പ്രശ്‌നം മറ്റൊന്നാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ലോകത്തെ ഒരു രാജ്യവും പിന്തുണയ്ക്കുന്ന നടപടിയല്ലത്. അമേരിക്ക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തികള്‍ക്ക് പോലും ഖത്തര്‍ അഭയം നല്‍കിയെന്നും യുഎഇ മന്ത്രി പറഞ്ഞു.

ഫലം കാണാത്ത സമാധാന നീക്കങ്ങള്‍
കുവൈത്തിന്റെ മധ്യസ്ഥതയില്‍ സമാധാന നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഗള്‍ഫിലെ ഇരുവിഭാഗവും കുവൈത്തിന്റെ ശ്രമങ്ങളുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഖത്തറുമായി ബന്ധം പഴയതു പോലെ ആകില്ല. ചിലപ്പോള്‍ ഖത്തറിനെ പുറത്താക്കി മറ്റു രാജ്യങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും ഗര്‍ഗാഷ് വ്യക്തമാക്കി.

ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങള്‍
ഇന്ത്യ-ചൈന വിഷയത്തിലും ഗര്‍ഗാഷ് തന്റെ അഭിപ്രായം പങ്കുവച്ചു. ലോകത്തെ പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കുമെന്നും ഗര്‍ഗാഷ് പറഞ്ഞു.

ഖത്തറിന്റെ നീക്കം
അതേസമയം, സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആദ്യം ഒന്ന് പതറിയ ഖത്തര്‍ ഇപ്പോള്‍ എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പുതിയ സഖ്യരാജ്യങ്ങളെ അവര്‍ക്ക് ലഭിച്ചിരിക്കുന്നു. പുതിയ വ്യാപാര കരാറുകളും ബന്ധങ്ങളും തുടങ്ങിയിരിക്കുന്നു.

സൗദിയെ വകവെയ്ക്കാതെ
സൗദി അറേബ്യയ്ക്ക് പിടികൊടുക്കാന്‍ നില്‍ക്കാതെ മുന്നേറാനുള്ള ശ്രമമാണിപ്പോള്‍ ഖത്തര്‍ നടത്തുന്നത്. വിവിധ രാജ്യങ്ങളുമായി കോടികളുടെ ഇടപാടാണ് ഖത്തര്‍ നടത്തുന്നത്. ഇതിന്റെ ചില പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. ഏറ്റവും പുതിയ കരാര്‍ ഒപ്പുവച്ചത് തുര്‍ക്കിയുമായാണ്.

തുര്‍ക്കിയും ചൈനയും
15 കരാറുകളാണ് ഖത്തറും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടവ. കൂടെ മറ്റു ചിലതും. ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.

കോടികളുടെ ഇടപാടുകള്‍
ഭക്ഷ്യ മേഖല, നിര്‍മാണ മേഖല, മരുന്ന് വ്യവസായം എന്നീ കാര്യങ്ങളിലുള്ള സഹകരണം ശക്തമാക്കാന്‍ ഖത്തറും തുര്‍ക്കിയും തീരുമാനിച്ചിട്ടുണ്ട്. കോടികളുടെ ഇടപാടുകളാണ് ഈവര്‍ഷം നടത്താനും ധാരണയായി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ അടുത്തിടെ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുക കൂടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ, ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ജൂണിന് ശേഷം ഇതുവരെ തുര്‍ക്കിയില്‍ നിന്നു ഖത്തറിലേക്ക് 220 ചരക്കുവിമാനങ്ങളാണ് എത്തിയത്.

തുര്‍ക്കി ഒരു പ്രശ്‌നമാണ്
ഖത്തറിന് പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ നേതൃത്വങ്ങളുമായി എര്‍ദോഗാന്‍ ചര്‍ച്ച നടത്തിയിരുന്നു. മേഖലയില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, സൗദി-ഖത്തര്‍ പ്രശ്‌നത്തിന് പ്രധാനപ്പെട്ട ഒരു കാരണം തുര്‍ക്കിയാണ്.

തുര്‍ക്കി സൈനികരെ മാറ്റണം
തുര്‍ക്കി സൈന്യത്തിന്റെ താവളം ഖത്തറിലുണ്ട്. 3000ത്തോളം തുര്‍ക്കി സൈനികരെ ഇങ്ങോട്ട് മാറ്റാന്‍ നേരത്തെ തുര്‍ക്കി തീരുമാനിച്ചതുമാണ്. ഇത് സൗദി അറേബ്യയ്ക്ക് പിടിച്ചിട്ടില്ല. ഇത് പാടില്ലെന്നാണ് സൗദിയുടെ ആവശ്യം. തുര്‍ക്കിയുടെ സൈനിക കേന്ദ്രം ഖത്തറില്‍ നിന്നു മാറ്റണമെന്നാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സൗദി അറേബ്യ മുന്നോട്ട് വച്ച രണ്ട് പട്ടികയിലും തുര്‍ക്കിയുടെ വിഷയം പറയുന്നുണ്ട്.

ഖത്തര്‍ അംഗീകരിച്ചില്ല
ആദ്യം 13 ഇന നിര്‍ദേശമാണ് സൗദി സഖ്യം ഖത്തറിന് മുമ്പില്‍ വച്ചത്. ഇത് അംഗീകരിച്ചാല്‍ ചര്‍ച്ച ചെയ്തു സമാധാനത്തിലെത്താമെന്നായിരുന്നു നിബന്ധന. പക്ഷേ ഖത്തര്‍ അംഗീകരിച്ചില്ല. പിന്നീട് നിര്‍ദേശങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി ആറെണ്ണമാക്കി. അല്‍ ജസീറ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഒഴിവാക്കിയായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ പുതിയ ആവശ്യത്തിലൊന്ന് തുര്‍ക്കി സൈനിക കേന്ദ്രം ഉപേക്ഷിക്കണമെന്നായിരുന്നു.

ഖത്തിറിന്റെ നിലപാട്
അതുകൊണ്ട് തന്നെ തുര്‍ക്കിയുടെ നയങ്ങള്‍ക്ക് എപ്പോഴും എതിരാണ് സൗദി. സൗദിയുടെ ആവശ്യം ഖത്തര്‍ അംഗീകരിച്ചില്ല. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നായിരുന്നു ഖത്തിറിന്റെ നിലപാട്. ഖത്തറും തുര്‍ക്കിയും ഒന്നുകൂടെ ബന്ധം ശക്തമാക്കുകയാണ്. ഇതാകട്ടെ സൗദി അറേബ്യയ്ക്കും യുഎഇക്കും കടുത്ത എതിര്‍പ്പുള്ള കാര്യവുമാണ്. ഖത്തറും തുര്‍ക്കിയു യാത്രാ സൗകര്യം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

കയറ്റുമതി വര്‍ധിച്ചു
ഖത്തറിലേക്കുള്ള തുര്‍ക്കിയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം മെയില്‍ 362 ലക്ഷം ഡോളറിന്റെ കയറ്റുമതിയാണുണ്ടായിരുന്നത്. ജൂണില്‍ 524 ലക്ഷം ഡോളറായി വര്‍ധിച്ചു. ജൂണിലാണ് സൗദി സഖ്യം ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. തിരിച്ച് ഖത്തറില്‍ നിന്നു തുര്‍ക്കിയിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. മെയില്‍ 196 ലക്ഷം ഡോളയാരുന്നത് ജൂണില്‍ 237 ലക്ഷം ഡോളറായി വര്‍ധിച്ചു. ഖത്തറിലേക്കുള്ള കയറ്റുമതി ആഗസ്തില്‍ 51 ശതമാനമായി വര്‍ധിച്ചുവെന്ന് തുര്‍ക്കി അറിയിച്ചു.

തുര്‍ക്കിക്ക് ഗുണം ചെയ്തു
സൗദി, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചായിരുന്നു ഖത്തറിന്റെ കയറ്റുമതിയും ഇറക്കുമതിയും. ഉപരോധത്തിന് ശേഷമാണ് ഖത്തര്‍ പുതിയ സുഹൃത്തുക്കളെ തേടിയത്. ഇത് തുര്‍ക്കിക്ക് ഗുണം ചെയ്തുവെന്നതാണ് ചുരുക്കം. തുര്‍ക്കിയുമായുള്ള കൂട്ട് സൗദിയെ ചൊടിപ്പിക്കുന്നതുമാണ്. ഒരു പക്ഷേ ഖത്തറുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രശ്‌നത്തില്‍ നേട്ടം കൊയ്ത പ്രധാന രാജ്യവും തുര്‍ക്കിയായിരിക്കും












Click it and Unblock the Notifications