ആണവ കരാറില്‍ മാറ്റം വേണമെന്ന ഫ്രഞ്ച് ആവശ്യം ഇറാന്‍ തള്ളി
തെഹ്‌റാന്‍: 2015ല്‍ ഒപ്പുവച്ച ആണവ കരാറില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണിന്റെ ആവശ്യം ഇറാന്‍ തള്ളി. ഇറാന്റെ ബാലിസ്റ്റിക് പദ്ധതി കൂടി കരാറിന്റെ പരിധിയില്‍ കൊണ്ടുവരുന്ന രീതിയില്‍ കരാര്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ഇറാന്‍ നിരസിച്ചത്. സൗദി, യു.എ.ഇ സന്ദര്‍ശന വേളയിലായിരുന്നു മാക്രോണ്‍ ഈ ആവശ്യം ഉന്നയിച്ചത്. കരാറില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയതാണെന്നും അക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഇറാന്‍ വിദേശകാര്യം മന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമി പറഞ്ഞു.
പ്രയാർ ഗോപാലകൃഷ്ണനോട് ചെയ്തത് പ്രതികാരമോ? മറുപടിയുമായി മന്ത്രി, മൂൻകൂട്ടി കണ്ടിരുന്നെന്ന് പ്രയാർ!
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് വലിയ ഉല്‍കണ്ഠയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ വേണമെന്നുമായിരുന്നു മാക്രോണിന്റെ ആവശ്യം. ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ ആവശ്യമാണെന്ന് ടൈംസ് മാഗസിനുമായി നടത്തിയ അഭിമുഖത്തിലും മാക്രോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന രീതിയിലാണ് ഇറാന്‍ ആഭ്യന്തര മന്ത്രാലയം വക്താവിന്റെ പ്രസ്താവന. കരാറില്‍ മാറ്റം വരുത്താന്‍ ഇറാന്‍ തയ്യാറല്ലെന്ന കാര്യം ഫ്രഞ്ച് അധികൃതര്‍ക്ക് നന്നായി അറിയാവുന്നതാണെന്നും വക്താവ് വ്യക്തമാക്കി. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പെരുമാറാതെ സത്യസന്ധവും നീതിപൂര്‍വകവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ നിലപാടാണ് മേഖലയില്‍ പ്രശ്‌നങ്ങളില്‍ ഫ്രാന്‍സ് എടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2015 ജൂലൈ 14നാണ് അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇറാനുമായി കരാര്‍ ഒപ്പിട്ടത്. 2016 ജനുവരി 16ന് പ്രവര്‍ത്തനക്ഷമമായ കരാര്‍ പ്രകാരം ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി നിര്‍ത്തിവയ്ക്കുന്നതിന് പകരം രാജ്യത്തിനെതിരേ നിലവിലിരുന്ന ഉപരോധങ്ങള്‍ പിന്‍വിക്കുന്നതായിരുന്നു കരാര്‍. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നടത്തിയ എട്ട് പരിശോധനകളില്‍ ഇറാന്‍ ആണവകരാര്‍ പൂര്‍ണമായി പാലിക്കുന്നുവെന്ന് വ്യക്തമായിരുന്നു. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് കരാറുമായി ഒരു ബന്ധവുമില്ലെന്നും അത് രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യമാണെന്നുമാണ് ഇറാന്റെ നിലപാട്. കരാര്‍ മാറ്റണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications