ഐസിസിന് പതനം:മൊസ്യൂള്‍ പൂര്‍ണ്ണമായി തിരിച്ചുപിടിച്ചു, അൽ നൂറി പള്ളി സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍
ഗ്രാന്‍ഡ് അൽ നൂറി പള്ളിയാണ് സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ളത്
മൊസ്യൂള്‍: ഐസിസില്‍ നിന്ന് മൊസ്യൂള്‍ തിരിച്ചുപിടിച്ചുവെന്ന് ഇറാഖി സേന. ഐസിസ് സ്വയം പ്രഖ്യാപിത കാലിഫേറ്റായി പ്രഖ്യാപിക്കപ്പെട്ട ചരിത്ര പ്രാധാന്യമുള്ള മുസ്ലിം പള്ളിയും സൈന്യം ഐസിസില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇറാഖി സൈന്യം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇറാഖി സൈന്യത്തിന്‍റെ ചരിത്രപരമായ വിജയത്തിന്‍റെ സൂചകമായി എടുത്തുകാണിക്കുന്നത് 850 വര്‍ഷം പഴക്കമുള്ള പള്ളി ഐസിസില്‍ നിന്ന് തിരിച്ചുപിടിച്ചതാണ്.
മൊസ്യൂളില്‍ ഏഴ് മാസമായി ഐസിസും ഇറാഖി സേനയുമായി നിലനിന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഐസിസില്‍ നിന്ന് ഗ്രാൻഡ‍് അൽ നൂറി പള്ളിയാണ് തിരിച്ചുപിടിച്ചിട്ടുള്ളത്. 850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ മിനാരം ഐസിസ് ഈ മാസം തീയിട്ട് നശിപ്പിച്ചിരുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി സ്വയം പ്രഖ്യാപിത കാലിഫേറ്റായി അവരോധിക്കപ്പെട്ടത് ഈ പള്ളിയില്‍ വെച്ചായിരുന്നു. ഐസിസിനെതിരെ യുഎസ്- സഖ്യത്തിന്‍റെ പിന്തുണയോടെയുള്ള ആക്രമണം നടക്കുന്നതിനിടെയാണ് ഐസിസ് പള്ളി തകര്‍ക്കുന്നത്. 2014 മുതല്‍ ഐസിസ് സ്ഥാപിച്ച കറുത്ത പതാകയാണ് അല്‍ ഹബ്ദ പള്ളിയുടെ മിനാരത്തിലുണ്ടായിരുന്നത്.
അടുത്ത ദിവസങ്ങളില്‍ ഐസിസുമായുള്ള സൈന്യത്തിന്‍റെ പോരാട്ടങ്ങള്‍ അവസാനിക്കുമെന്ന് ഇറാഖി അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഐസിസിനെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ അമേരിക്ക ഇറാഖിൽ നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്നാണ് ഐസിസിന്‍റെ അമാഖ് വാർത്താ ഏജൻസി അവകാശപ്പെടുന്നത്. എന്നാൽ ഐസിസ് വാദം യുഎസ് സഖ്യവും നിരസിച്ചിട്ടുണ്ട്. തങ്ങൾ ആ പ്രദേശത്ത് വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് യുഎസ് വ്യോമസേന വ്യോമാക്രമണ വക്താവ് കേണൽ ഡോറിയാനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പള്ളി തകർത്തതിൻറെ ഉത്തരവാദിത്തം ഐസിസിനാണെന്ന് യുഎസ് ആർമി മേജര്‍ ജനറൽ പ്രസ്താവനയിൽ വ്യക്തമാക്കി.