അഫ്ഗാനിൽ ചോരപ്പുഴയൊഴുക്കിയത് ഐസിസ്: ഉത്തരവാദിത്തം ഏറ്റെടുത്തു, രണ്ട് ദിവസത്തിനിടെ രണ്ട് സ്ഫോടനം
കാബൂൾ: അഫ്ഗാനിസ്താനിൽ 63 പേരുടെ ജീവനെടുത്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്. ഞായറാഴ്ച ഒരു വിവാഹ സൽക്കാരത്തിനിടെയാണ് ചാവേർ ആക്രമണമുണ്ടായത്. അമേരിക്കയുമായി താലിബാൻ കരാർ ഒപ്പുവെച്ച ശേഷമുള്ള ആക്രമണം അപകടത്തെക്കുറിച്ച് സൂചനകൾ നൽകുന്നതാണ്. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സേനയെ പിൻവലിക്കുന്നത് സംബന്ധിച്ച് താലിബാൻ യുഎസുമായി കരാർ ഒപ്പുവെക്കുന്നതിന് കൂടിയാലോചന നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാത്രി സ്ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തിൽ 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മെസേജിംഗ് വെബ്സൈറ്റായ ടെലഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐസിസ് വെസ്റ്റ് കാബൂളിലെ വിവാഹ ചടങ്ങിനിടെ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ചടങ്ങിനിടെ നുഴഞ്ഞുകയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയാ ഭൂരിപക്ഷ പ്രദേശത്തായിരുന്നു സ്ഫോടനം നടന്നത്. ഐസിസ് അടുത്ത കാലത്തായി അഫ്ഗാനിസ്താൻ കേന്ദ്രമാക്കി നടത്തിയ ആക്രമണങ്ങളെല്ലാം ഷിയാക്കളെ ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു. സ്ഫോടനത്തിൽ അപലപിച്ച താലിബാൻ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ച് 11 പേരും കൊല്ലപ്പെട്ടിരുന്നു. വാനിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

2014ലാണ് അഫ്ഗാനിസ്താനിൽ ആദ്യമായി ഐസിസ് ഭീകരരുടെ സാന്നിധ്യമുണ്ടാകുന്നത്. പിന്നീട് അഫ്ഗാൻ സർക്കാരുമായും യുഎസ് പിന്തുണയുള്ള സൈന്യവുമായും അഫ്ഗാൻ താലിബാനുമായുമുള്ള പോരാട്ടം തുടങ്ങുകയായിരുന്നു. താലിബാനും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക ഘടകങ്ങളും തലസ്ഥാനത്ത് രക്തരൂക്ഷിതമായ ആക്രമണം നടത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് നുസ്രത്ത് റഹിമി വ്യക്തമാക്കി.












Click it and Unblock the Notifications