ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ജോ ബൈഡന്‍
ന്യൂയോർക്ക്: ഐ എസ് ഐ എസ് (ഐഎസ്) തലവനെ വധിച്ചതായി അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐഎസിന്റെ നിലവിലെ തലവനായ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അല്‍-ഖുറൈഷി കൊല്ലപ്പെട്ടത്. ''നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള്‍ ഐഎസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചിരിക്കുന്നു,''. ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Recommended Video
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും തീരുമാനമില്ല; ഇനിയും പറയാനുണ്ടെന്ന് പ്രതികള്‍, വാദം നാളെ
"ഇന്നലെ രാത്രി എന്റെ നിർദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറൻ സിറിയയിലെ യുഎസ് സൈനിക സേന അമേരിക്കൻ ജനതയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനും ലോകത്തെ സുരക്ഷിതമായ സ്ഥലമാക്കുന്നതിനുമായി ഒരു ഭീകരവിരുദ്ധ പ്രവർത്തനം വിജയകരമായി നടത്തി," ബൈഡൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. തുർക്കി അതിർത്തിക്കടുത്തുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ജനസാന്ദ്രതയേറിയ നഗരമായ അത്മേയിൽ രാത്രിയോടെ നടന്ന ഓപ്പറേഷനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 13 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്.
ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥരും സുരക്ഷിതരായി മടങ്ങിയെത്തിയിട്ടുണ്ട്. ഐസ് തലവനെ വധിക്കാന്‍ പ്രത്യേക ദൗത്യത്തെ പറ്റി അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓപ്പറേഷനിടെ പിടികൂടുമെന്നായപ്പോള്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
യുഎസ് സ്പെഷ്യൽ ഫോഴ്‌സ് കൊലപ്പെടുത്തിയ മുൻ നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് 2019 ൽ അൽ ഖുറൈഷിയെ ഐസിസ് പുതിയ തലവനായി ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുത്തത്. നേതാക്കളുടെ മരണത്തിന് പിന്നാലെ സിറിയയിൽ പ്രദേശികമായി പരാജയപ്പെട്ടതിനെത്തുടർന്ന് ചിതറിക്കിടക്കുന്ന സ്ലീപ്പർ സെല്ലുകളിലേക്ക് മാത്രാമായി ചുരുങ്ങുകയം ചെയ്ത സമയത്താണ് പുതിയ തലവന്‍ അൽ-ഖുറൈഷിയുടേയും മരണം.
തിരിച്ചടികള്‍ നേരിട്ടെങ്കിലും ഹസാക്കയിലെ ജയിലിൽ നിന്ന് ആയിരക്കണക്കിന് അനുയായികളെ പുറത്തിറക്കാന്‍ ഐഎസ്‌ഐഎൽ ജനുവരിയിൽ നടത്തിയ ശ്രമം ഉൾപ്പെടെ, യുഎസ് പിന്തുണയ്ക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്‌ഡിഎഫ്) തമ്മില്‍ സമീപകാലത്ത് നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഗ്രൂപ്പിന്റെ പുനരുജ്ജീവനത്തിന് സാധ്യതയുണ്ടെന്നാണ് എസ്ഡിഎഫും മുന്നറിയിപ്പ് നൽകുന്നത്.