മാഞ്ചസ്റ്റർ സ്ഫോടനം ആഘോഷിച്ച് ഐസിസ്: ആക്രമണം ഐസിസ് പദ്ധതി!! സോഷ്യല്‍ മീഡിയയിൽ നടക്കുന്നത്
അമേരിക്കന്‍ ഗായികയായ അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയാണ് ഉഗ്രന്‍ സ്‌ഫോടനമുണ്ടായത്
ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനം സോഷ്യൽ മീഡിയയിൽ ആഘോഷിച്ച് ഐസിസ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഐസിസിനെ പിന്തുണയ്ക്കുന്നവർ കുട്ടികള്‍ ഉൾപ്പെടെ 22പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ ആഘോഷിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ഗായികയായ അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയാണ് ഉഗ്രന്‍ സ്‌ഫോടനമുണ്ടായത്. മാഞ്ചസ്റ്ററിലേത് ഭീകരാക്രമണമാണെന്നാണ് ബ്രിട്ടീഷ് പോലീസിന്‍റെ പക്ഷം. ഔദ്യോഗികമായി ഒരു ഭീകരസംഘടന പോലും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ഇടപെടൽ കണക്കിലെടുത്ത് ആക്രമണത്തിന് പിന്നിൽ ഐസിസ് ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ആക്രമണത്തിന് പിന്നിൽ ആര്
തിങ്കളാഴ്ച അർദ്ധരാത്രി ബ്രിട്ടനിലെ മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലുണ്ടായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.
മാഞ്ചസ്റ്റര്‍ അരീനയിൽ ദുരന്തം
യൂറോപ്പിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയമായ മാഞ്ചസ്റ്റർ അരീനയിൽ അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 21,000 ഓളം പേർ സംഗീത നിശയ്ക്ക് എത്തിയിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
സോഷ്യൽ മീഡിയയിൽ ആഘോഷം
ഐസിസിന്‍റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളാണ് ആക്രമണം ആഘോഷിക്കുന്നത്. ആക്രമണത്തെ ആഘോഷിക്കുന്ന തരത്തിലുള്ള ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാനും സോഷ്യൽ മീഡിയയിൽ ഐസിസിസ് അനുകൂലികളുടെ ആഹ്വാനമുണ്ട്.
സിറിയയ്ക്കുള്ള തിരിച്ചടി
സിറിയയിലും ഇറാഖിലും ഐസിസിനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററിൽ നൽകിയിട്ടുള്ളതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഐസിസ് അനുകൂലികൾ അവകാശപ്പെടുന്നു. വ്യോമാക്രമണത്തിൽ അമേരിക്കയ്ക്കും റഷ്യയ്ക്കുമൊപ്പം ബ്രിട്ടനുമുള്ള പങ്ക് കണക്കിലെടുത്താണ് ആക്രമണമെന്നും ചിലർ അവകാശപ്പെടുന്നു.
ആക്രമണത്തിന് ആഹ്വാനം
ഐസിസിനെ പിന്തുണയ്ക്കുന്നവരോട് പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ ഒറ്റപ്പെട്ട ആക്രമണം നടത്താനും ഇവർ ട്വിറ്ററിൽ ആവശ്യപ്പെടുന്നു. അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്തുമെന്ന് ഭീഷണിയുയർത്തുന്ന വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. ഇതോടെ ഔദ്യോഗികമായി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ഐസിസ് ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്ന സംശയം ബലപ്പെടുന്നുണ്ട്.