ഇസ്രയേല്‍- ഹമാസ് പോരാട്ടം തുടരുന്നു: കൊല്ലപ്പെട്ടതിലധികവും കുട്ടികള്‍
ഗാസ: പാലസ്തീന്‍ വിമോചന സംഘടനയായ ഹമാസും ഇസ്രയേലും തമ്മില്‍ രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടല്‍ രൂക്ഷമായി. കുട്ടികളുള്‍പ്പടെ എഴുപത്തിരണ്ടോളം പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ അധികവും കുട്ടികളാണ്.
ഗാസയിലെ 200 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതായി ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച ഇസ്രായേല്‍ നഗരങ്ങളായ ജറുസലെം, ടെല്‍ അവീവ്, ഹാഫിയ എന്നിവ ലക്ഷ്യമിട്ട് ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. 130 ലേറെ റോക്കറ്റുകള്‍ ഹമാസ് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ മുഴുവന്‍ തങ്ങള്‍ ലക്ഷ്യമിടുന്നതായി ഹമാസ് മുന്നറിയിപ്പു നല്‍കി.
അക്രമങ്ങള്‍ക്ക് ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോഷെ യാലോണ്‍ പ്രതികരിച്ചു. ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ കരയാക്രമണത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേ സമയം ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും പ്രതികാര നടപടികള്‍ നിര്‍ത്തണമെന്നും ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു. സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ പൗരന്മാരായ മൂന്ന് കൗമാരക്കാരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന് തുടക്കമായത്. കാണാതായ മൂന്ന് പേരെയും പിന്നീട് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ഇസ്രായേല്‍ പുണ്യനഗരമായി കണക്കാക്കുന്ന ജറുസലെമിന് നേരെ 2012-ന് ശേഷം ഹമാസ് ആദ്യമായാണ് ആക്രമണം നടത്തുന്നത്.