കിര്‍ക്കുക്ക് വളയാന്‍ ഇറാഖിന്റെ സൈനിക നീക്കം; നേരിടാനൊരുങ്ങി കുര്‍ദ് സൈന്യം
ബാഗ്ദാദ്/ഇര്‍ബില്‍: ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി കുര്‍ദിസ്താനിലെ പ്രാദേശിക ഭരണകൂടം ഹിതപ്പരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മൂര്‍ഛിക്കുന്നു. ദിവസം കഴിയുന്തോറും ഹിതപ്പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര ഇറാഖി ഭരണകൂടം.
കിര്‍ക്കുക്കിലേക്ക് സൈന്യമൊരുങ്ങുന്നു
നിലവില്‍ കുര്‍ദ് സൈനികരുടെ നിയന്ത്രണത്തിലുള്ള എണ്ണസമ്പന്ന പ്രവിശ്യയായ കിര്‍ക്കുക്കിലേക്ക് സൈന്യത്തെ അയക്കാനുള്ള ഇറാഖി ഭരണകൂടത്തിന്റെ നീക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് കിര്‍ക്കുക്കിനെ മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇറാഖി സൈന്യത്തിനു പുറമെ, ശിയാ-തുര്‍ക്കി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സായുധസംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെ ഭടന്‍മാരാണ് കിര്‍ക്കുക്കിലേക്ക് സൈനിക നീക്കത്തിന് സജ്ജമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി പരമാവധി പോരാളികളെ ഒരുക്കൂട്ടുകയാണിവര്‍. കിര്‍ക്കുക്കിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് ഇവര്‍ പോരാട്ടത്തിനായി തയ്യാറെടുക്കുന്നത്. ഇതോടൊപ്പം പടിഞ്ഞാറ് ഭാഗത്തുകൂടെ കിര്‍ക്കുക്കിനെ ആക്രമിക്കാന്‍ ഇറാഖ് സൈന്യവും സജ്ജമായിട്ടുണ്ട്. കുര്‍ദ് പേഷ്‌മെര്‍ഗ സൈനിക താവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ വരെ ഇറാഖ് സൈന്യം എത്തിയതായാണ് വിവരം.
അതിര്‍ത്തിയില്‍ കുര്‍ദ് സൈന്യം സജ്ജം
കിര്‍ക്കുക്കിനെ ആക്രമിക്കാന്‍ ഇറാഖി-ശിയാ സൈന്യങ്ങള്‍ മാര്‍ച്ച് ചെയ്യുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ആയിരക്കണക്കിന് കുര്‍ദ് പേഷ്‌മെര്‍ഗ സൈന്യം അതിര്‍ത്തിയില്‍ പോരാട്ട സജ്ജമായി നിലയുറപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിഷ് റീജ്യണല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരമാണ് അതിര്‍ത്തിയില്‍ സര്‍വവിധ ആയുധ സന്നാഹങ്ങളുമായി പേഷ്‌മെര്‍ഗകള്‍ അണിനിരന്നിരിക്കുന്നത്. ഏകദേശം 6000 സൈനികരാണ് കിര്‍ക്കുക്കിന് ചുറ്റും നിലയുറപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ മുതിര്‍ന്ന സഹായി ഹെമിന്‍ ഹൗറമി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. എന്തുവിലകൊടുത്തും കിര്‍ക്കുക്കിന് സംരക്ഷണമൊരുക്കാനാണ് അവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും അദ്ദേഹം അറിയിച്ചു.
കിര്‍ക്കുക്ക് കുര്‍ദുകളുടെ ജെറൂസലേം
ഫലസ്തീനികള്‍ക്ക് ജറൂസലേം പോലെയാണ് കുര്‍ദുകള്‍ക്ക് കിര്‍ക്കുക്കെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ സമ്പന്നമായ ഈ പ്രവിശ്യയില്‍ കുര്‍ദ് ജനങ്ങളാണ് കൂടുതല്‍. അറബ്, ശിയാ വിഭാഗക്കാരും ഇവിടെയുണ്ട്. കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് കിര്‍ക്കുക്ക്. ഇവിടെനിന്നുള്ള എണ്ണ തുര്‍ക്കി വഴി വിതരണം ചെയ്താണ് കുര്‍ദിഷ് സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത്. കിര്‍ക്കുക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ പ്രദേശം പട്ടിയിലും ദാരിദ്ര്യത്തിലുമാവുമെന്ന ഭയത്തിലാണ് പ്രാദേശിക ഭരണകൂടവും ജനങ്ങളും. അതുകൊണ്ടുതന്നെ അവസാനം വരെ പോരാടി നില്‍ക്കാനാണ് കുര്‍ദ് സൈന്യത്തിന്റെ തീരുമാനം.
ലക്ഷ്യം പ്രതിരോധം മാത്രമെന്ന് ബര്‍സാനി
ഇറാഖ് സൈന്യത്തെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയല്ല തങ്ങള്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നതെന്നും കിര്‍ക്കുക്ക് പ്രദേശത്തെ പ്രതിരോധിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ മുതിര്‍ന്ന ഉപദേശകന്‍ വ്യക്തമാക്കി. അതേസമയം ഇറാഖ് സൈന്യം കിര്‍ക്കുക്ക് ആക്രമിക്കുകയാണെങ്കില്‍ തങ്ങള്‍ സര്‍വശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് ശിയാ സൈനികരുടെ മേല്‍ നിയന്ത്രണമുണ്ടെങ്കില്‍ അവരോട് കിര്‍ക്കുക്കിനെതിരായ സൈനിക നീക്കം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടണമെന്നും ഹെമിന്‍ ഹൗറമി വ്യക്തമാക്കി.
കിര്‍ക്കുക്ക് വോട്ടെടുപ്പില്‍ പങ്കെടുത്തത് പ്രശ്‌നമായി
സപ്തംബര്‍ 25ന് നടന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയില്‍ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള പ്രവിശ്യകള്‍ക്കു പുറമെ കിര്‍ക്കുക്കും പങ്കെടുത്തതാണ് ഇറാഖ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇറാഖിന്റെ ഭാഗമായിരുന്ന തന്ത്രപ്രധാന പ്രദേശമായ കിര്‍ക്കുക്ക്, 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. അവരില്‍ നിന്ന് മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് കുര്‍ദ് സൈനികരാണെന്നതിനാലാണ് പ്രവിശ്യയുടെ നിയന്ത്രണം അവരുടെ കൈയിലെത്തിയത്. എന്നാല്‍ ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ കിര്‍ക്കുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ഇറാഖ് ഭരണകൂടത്തിന്റെ ശ്രമം.